ടോക്കിയോ: സിംഗപ്പൂരിന് സമീപം യുഎസ് യുദ്ധക്കപ്പലും എണ്ണ ടാങ്കറും കൂട്ടിയിടിച്ച സംഭവത്തില്‍ ഏഴാം കപ്പല്പടയുടെ കമാന്‍ഡര്‍ വൈസ് അഡ്മിറല്‍ ജോസഫ് അകോയിയെ പുറത്താക്കി.
കമാന്‍ഡ് ചെയ്യാനുള്ള വൈസ് അഡ്മിറല്‍ ജോസഫിന്റെ കഴിവില്‍ വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണ് ഇയാളെ പുറത്താത്തിയതെന്ന് യുഎസ് നേവി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. 2015 മുതല്‍ കമാന്‍ഡര്‍ പദവി വഹിക്കുന്ന ജോസഫ് അകോയിന് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിരമിക്കാനിരിക്കവെയാണ് പുറത്താക്കിയത്.
തിങ്കളാഴ്ചയാണ് നങ്കൂരമിടാന്‍ ശ്രമിക്കുന്നതിനിടെ യു.എസ്.എസ് ജോണ്‍ മക്കൈന് എന്ന അമേരിക്കന്‍ യുദ്ധക്കപ്പല്‍ അല്‍നിക് എംസി എന്ന എണ്ണക്കപ്പലുമായി കൂട്ടിയിടിച്ചത്. സംഭവത്തില്‍ പത്തു നാവികരെ കാണാതായി. അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിംഗപ്പൂരിന്റെ കിഴക്കന്‍ തീരത്ത് പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ 5.25 ഓടെയായിരുന്നു അപകടം.
കാണാതായവര്‍ക്കു വേണ്ടി അമേരിക്കന്‍ ഹെലികോപ്റ്ററുകളും സിംഗപ്പൂര്‍ നേവിയും മലേഷ്യന്‍ നാവികസേനയും സംയുക്തമായി നടത്തിയ തെരച്ചിലില്‍ ഏതാനും പേരുടെ മൃതദേഹം കണ്ടെത്തിയതായി അഡ്മിറല്‍ സ്കോട് സ്വിഫ്റ്റ് പറഞ്ഞു. അഞ്ച് രാജ്യങ്ങളുടെ കപ്പലുകളും വിമാനങ്ങളും ചേര്‍ന്ന് കടലില്‍ തെരച്ചില്‍ തുടരുകയാണ്.
അമേരിക്കന്‍ യുദ്ധകപ്പലിനേക്കാള് മൂന്നിരട്ടി ഭാരമുള്ള ടാങ്കറാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ എണ്ണടാങ്കറില്‍ നിന്നും ഓയില്‍ ചോര്‍ന്നിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല.
കഴിഞ്ഞ ജൂണില്‍ ഏഴാം കപ്പല്‍പ്പടയിലെ യുദ്ധക്കപ്പല്‍ അപകടത്തില്‍പ്പെട്ടിരുന്നു. യുഎസ്എസ് ഫിറ്റ്സ്ജറാള്‍ഡ് എന്ന യുദ്ധക്കപ്പല്‍ ജപ്പാനു സമീപം ചരക്കു കപ്പലുമായി കൂട്ടിയിടിച്ച് ഏഴു നാവികര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: