ന്യൂദല്‍ഹി: മയക്കുമരുന്ന് കള്ളക്കടത്തിനെതിരെയുള്ള സംയുക്ത സഹകരണം അടക്കം എട്ടുകരാറുകളില്‍ ഇന്ത്യയും നേപ്പാളും ഒപ്പുവെച്ചു. ഭവന നിര്‍മ്മാണം, ഭൂകമ്പ ദുരിതാശ്വാസം, തീരസുരക്ഷ, ആരോഗ്യം, ചാര്‍ട്ടേഡ് അക്കൗണ്ട്സ് എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരിക്കും.
നേപ്പാളിനുള്ള 132 കെവിയുടെ രണ്ട് ക്രോസ് ബോര്‍ഡര്‍ വൈദ്യുത ട്രാന്സ്മിഷന് പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ഷെര്‍ ബഹാദൂര്‍ ദുബെയും സംയുക്തമായി നിര്‍വഹിച്ചു. നേപ്പാളുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ പരിധികളില്ലെന്ന് നരേന്ദ്ര മോദി സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ക്രിയാത്മകമായിരുന്നുവെന്നും മോദി പറഞ്ഞു.
നേപ്പാളിന്റെ വികസനത്തിനും സാമ്പത്തിക പുരോഗതിക്കും മുന്‍ഗണന നല്‍കും. 100 മെഗാവാട്ട് അധികം വൈദ്യുതി ഇന്ത്യ നേപ്പാളിന് നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പ്രളയ ബാധിത പ്രദേശങ്ങളില്‍ സംയുക്ത രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും ഇരു രാഷ്ട്രങ്ങളും തമ്മില്‍ ധാരണയായി. പ്രതിരോധരംഗത്തും സുരക്ഷാരംഗത്തും പരസ്പരം സഹകരിക്കും.
ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേപ്പാളിന്റെ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും ദുബെ വ്യക്തമാക്കി. നാലുദിവസത്തെ സന്ദര്‍ശനത്തിന് ബുധനാഴ്ച ദല്‍ഹിയിലെത്തിയ നേപ്പാള്‍ പ്രധാനമന്ത്രി ഷെര്‍ ബഹാദൂര്‍ ദുബെയ്ക്ക് രാഷ്ട്രപതിഭവനില്‍ ആചാരപരമായ വരവേല്‍പ്പ് നല്‍കിയിരുന്നു. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും ദുബെ കൂടിക്കാഴ്ച്ച നടത്തി. ജൂണില്‍ ചുമതലയേറ്റശേഷമുള്ള ദൂബെയുടെ ആദ്യ വിദേശസന്ദര്ശനമായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: