അരൂര്‍: അരൂര്‍ തീവണ്ടി ദുരന്തം നടന്നിട്ട് അഞ്ചു വര്‍ഷമാകാറായിട്ടും മരിച്ചവരുടെ ആശ്രിതര്‍ക്ക് റയില്‍വേയും സംസ്ഥാന സര്‍ക്കാരും പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇതുവരെയും നല്‍കിയില്ല.
2012 സപ്തംബര്‍ 23നായിരുന്നു നാടിനെ നടുക്കിയ ദുരന്തം. അരൂര്‍ വില്ലേജാഫീസിന് പടിഞ്ഞാറു വശത്തുള്ള റയില്‍വേ ക്രോസിലായിരുന്നു അപകടം നടന്നത്. റെയില്‍വേ ക്രോസ് കടക്കുകയായിരുന്ന കാറിനെ ഹാപ്പ – തിരുനല്‍വേലി തീവണ്ടിയിടിക്കുകയായിരുന്നു.
കാര്‍ യാത്രക്കാരായ അരൂര്‍ ഒന്നാം വാര്‍ഡില്‍ കളത്തില്‍ സോമന്റെ മകന് സുമേഷ് (28), അരൂര്‍ നെയ്ത്തുപുരക്കല്‍ വിന്‍സെന്റിന്റെ ഏകമകനായിരുന്ന നെല്‍ഫിന്‍, വൈപ്പിന്‍ എളങ്കുന്നപ്പുഴ അമ്മ പറമ്പില്‍ കാര്ത്തികേയന് (65), പൂച്ചാക്കല്‍ കല്ലിങ്കല്‍ വീട്ടില്‍ ചെല്ലപ്പന് (50), പെരുമ്പളം കൊച്ചുപറമ്പില്‍ നാരായണന് (65) എന്നിവരാണ് മരിച്ചത്. സുമേഷിന്റെ ജേഷ്ഠന് ജിനീഷിന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കുവാനായാണ് ഇവര്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും അരൂരില്‍ എത്തിയത്. ചടങ്ങുകള്‍ക്കു ശേഷം ഇവരെ ബസ് സ്റ്റോപ്പിലേക്ക് എത്തിക്കുന്നതിനായാണ് കാറില്‍ സഞ്ചരിച്ചത്.
മരിച്ചവരുടെ ആശ്രിതര്‍ക്ക് റയില്‍വേ മൂന്നു ലക്ഷം രൂപ വീതവും സംസ്ഥാനസര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ വീതവും സഹായങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അന്ന് നടത്തിയ പ്രഖ്യാപനങ്ങള്‍ ഇപ്പോഴും കടലാസുകളില്‍ തന്നെ ഒതുങ്ങി.
തീവണ്ടി ഇടിച്ച് അന്‍പത് മീറ്ററോളം വലിച്ചിഴച്ച കാറിന് ഇന്‍ഷ്വറന്‍സ് കമ്പനിപോലും തുക നല്കുവാന് തയ്യാറായിട്ടില്ല. റയില്‍വേയും ഇന്‍ഷ്വറന്‍സ് കമ്പനിയും പരസ്പരം കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. റയില്‍വേയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ വാദം. അതുകൊണ്ടു റയില്‍വേയാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നും എന്നാല്‍ ഇന്‍ഷ്വറന്‍സ് തുക ഇന്‍ഷ്വറന്‍സ് കമ്പനിയാണ് നല്‍കേണ്ടതെന്നുമുള്ള വാദം റയില്‍വേയും ഉന്നയിക്കുന്നു. ഫലത്തില്‍ കാറിന്റെ ഇന്‍ഷ്വറന്‍സ് തുക ഇപ്പോഴും ആര്‍ക്കും ലഭിക്കാതെ അവശേഷിക്കുന്നു.
അപകടം സംഭവിച്ച സ്ഥലത്തുകൂടി സഞ്ചരിക്കുമ്പോള്‍ ജനങ്ങളുടെ മനസ്സില്‍ നിന്നും ഇന്നും ഏറെ ഭീതിയായി അവശേഷിക്കുകയാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അര്‍ദ്ധരാത്രിയോടെ റയില്‍വേ ലൈനിലൂടെ നടന്ന മൂന്നു പേര് ഇതുവഴിയെത്തിയ മെമൂ ട്രെയിന്‍ ഇടിച്ചു കൊല്ലപ്പെട്ടു. ഇതോടെ ചെറുതും വലുതുമായി നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: