ഭാദ്രപഥത്തിലെ ശുക്ലപക്ഷത്തിലെ ചതുര്‍ത്ഥി ദിനമാണ് ‘വിനായക ചതുര്‍ത്ഥി’ എന്നറിയപ്പെടുന്നത്. അന്നേദിവസം ഗണേശ ഭഗവാന്റെ ജന്മദിനമായി കരുതുന്നു. ഈ ദിവസം ഉത്സവമായി ഭാരതത്തിലെ എല്ലാവരും ആഘോഷിക്കുന്നു. ലോകമാന്യ ബാലഗംഗാധരതിലകന്‍ ഈ ആഘോഷത്തെ നിമിത്തമാക്കി സ്വാതന്ത്ര സമരത്തിന്റെ ശക്തി വര്‍ദ്ധിപ്പിച്ചു.
ശിവ-പാര്‍വ്വതി പരിണയത്തിനുശേഷം, പാര്‍വ്വതിദേവി സ്നാനത്തിനായി പ്രവേശിക്കുമ്പോള്‍ മഹാദേവന് വിനോദത്തിനായി അവിടെ വരും. പല പ്രാവശ്യവും പാര്‍വ്വതിദേവി ഇത് വിലക്കിയെങ്കിലും മഹാദേവന് അനുസരിക്കാറില്ല. സഖികള്‍ പാര്‍വ്വതിയോടു പറഞ്ഞു, നമുക്ക് സ്വന്തമായി ഒരു സേവകന് വേണമെന്ന്. പാര്‍വ്വതി ആദ്യം കൂട്ടാക്കിയില്ല. പക്ഷേ ഒരു ദിവസം തന്റെ ശരീരത്തില്‍ എണ്ണ തേച്ചു കൊണ്ടിരുന്നപ്പോള്‍, ഉരുണ്ടുകൂടിയ പൊടിപടലങ്ങളെ കൈയ്യിലിട്ടുരുട്ടി ഒരു കുട്ടിയുടെ രൂപത്തിലാക്കി. കൗതുകത്തോടെ പാര്‍വ്വതി അതിനെ നോക്കി. പാര്‍വ്വതിയുടെ യോഗശക്തിയാല്‍ അതൊരു തേജസ്വിയായ ബാലകനായി മാറി.
ബാലകന് അമ്മയ്ക്ക് എന്താണ് ആവശ്യം എന്നു ചോദിച്ചു. ഞാന്‍ കുളികഴിഞ്ഞ് വരും വരെ ആരെയും അകത്ത് പ്രവേശിപ്പിക്കരുത് എന്ന് കല്പിച്ച് ഒരു ദണ്ഡും കൈയ്യില്‍ കൊടുത്തു. പിന്നീട് മഹാദേവന് വന്നപ്പോള്‍ ബാലകന് ദണ്ഡു കൊണ്ട് തടുത്തു. മഹാദേവന് ക്ഷുഭിതനായി, ഗണങ്ങളെ അയച്ചു. ബാലകന് ഗണങ്ങളെ തല്ലി ഓടിച്ചു. ദേവന്മാര് യുദ്ധത്തിനു വന്നു. ബാലകന് അവരേയും തോല്‍പ്പിച്ചു. കുപിതനായ മഹാദേവന് ബാലകന്റെ ശിരസ്സ് ത്രിശൂലം കൊണ്ട് അറുത്തു. ശിരസ്സ് അപ്രത്യക്ഷമായി. ശിരസ്സില്ലാത്ത ബാലകനെ കണ്ട് പാര്‍വ്വതി സംഹാരരുദ്രയായി. പ്രളയം ജനിപ്പിക്കുന്ന കോപത്തോടെ പാര്‍വ്വതി താണ്ഡവമാടി.
പാര്‍വ്വതിയെ ദേവന്മാര് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ മകന്റെ ജീവനാണ് പാര്‍വ്വതി ആവശ്യപ്പെട്ടത്. മഹാദേവന് ദേവന്മാരോട് പറഞ്ഞു വടക്കോട്ട് സഞ്ചരിക്കുമ്പോള്‍ ആദ്യം കാണുന്ന ശിരസ്സ് കൊണ്ടുവരണമെന്ന്. ദേവന്മാര് വടക്കു വശത്തേക്ക് സഞ്ചരിച്ചപ്പോള്‍ വടക്കോട്ട് തലവെച്ചു കിടക്കുന്ന ആനയെ കണ്ടു. ആനയുടെ ശിരസ്സ് കൊണ്ടുവന്ന് ബാലകന്റെ കഴുത്തില്‍ ചേര്‍ത്തു. മഹാദേവന്റെ കടാക്ഷത്താല്‍ ബാലകന് ജീവന് കിട്ടി. പുത്രന്റെ ഈ രൂപം കണ്ട് പാര്‍വതി ദുഃഖിതയായി. പാര്‍വതിയെ ആശ്വസിപ്പിക്കാന്‍ മഹാദേവന് ഈ ബാലകനെ ഗണങ്ങളുടെ അധിപനായും പ്രഥമദേവനായും സ്ഥാനംകൊടുത്തു. ഗണേശനെ പൂജിക്കാതെ നടത്തുന്ന ഒരു കര്‍മ്മവും വിജയിക്കില്ല എന്ന് കല്പ്പിച്ചു. പൂജകളില്‍ ആദ്യപൂജ ഗണേശനാകണം എന്നും വിധിച്ചു. എല്ലാ വിഘ്നങ്ങളും തീര്‍ക്കുന്നവനാണ് ഈ ബാലകന് എന്ന് കല്പിച്ചു.
മഹാദേവന് തന്റെ പുത്രനായി ഗണേശനെ മടിയിലിരുത്തി. ഈ ദിവസമാണ് ‘വിനായകചതുര്‍ത്ഥി’ ആയി ആഘോഷിക്കുന്നത്. വിനായകചതുര്‍ത്ഥി ദിവസം വ്രതം എടുത്ത് ഗണേശപൂജ നടത്തിയാല്‍ അഭീഷ്ടകാര്യങ്ങള്‍ സാധിക്കും. ആകെ 14 ചതുര്‍ത്ഥി വ്രതങ്ങളുണ്ട്. അതില്‍ പ്രധാനം വിനായകചതുര്‍ത്ഥിയാണ്.
ഇന്നേ ദിവസം വൈകുന്നേരം ചന്ദ്രനെ ദര്‍ശിച്ചാല്‍ അപവാദശ്രവണം ഉണ്ടാകും എന്നും പറയുന്നു. കാരണം സുന്ദരിമാരായ ബുദ്ധി, സിദ്ധി എന്നീ ഭാര്യമാരോടുകൂടി ഗണേശന് പോകുമ്പോള്‍ ചന്ദ്രന് പരിഹസിച്ചു. അതിനാല്‍ ചന്ദ്രദര്‍ശനം നടത്തുന്നവര്‍ക്ക് അപഖ്യാതി ഉണ്ടാകട്ടെ എന്ന് ഗണേശന് ശപിച്ചു. ചന്ദ്രന് ക്ഷമാപണം നടത്തിയപ്പോള്‍ അത് വിനായകചതുര്‍ത്ഥി ദിവസം മാത്രമേ ഫലിക്കുകയുള്ളൂ എന്ന് മാറ്റം വരുത്തി. ചതുര്‍ത്ഥിക്ക് 10 ദിവസം മുന്‍പ് ഗണേശവിഗ്രഹം വച്ച് പൂജിച്ച് ചതുര്‍ത്ഥി കഴിഞ്ഞതിനുശേഷം നിമജ്ജനം ചെയ്യുകയാണ് പതിവ്. ഗണേശന് ഭൂമിയുടെ അധിപനാണ്. അതിനാല്‍ നമ്മുടെ അന്നമയ കോശത്തിന്റെ അധിപനാണ്. ഭൂമിദോഷം തീരുന്നതിനും, ത്വക്ക്രോഗങ്ങള്‍ മാറുന്നതിനും ഗണേശനെ പൂജിക്കുന്നത് ശ്രേഷ്ഠം.
ഗണേശന് ഹോമം കൊണ്ടാണ് തൃപ്തനാകുന്നത്. ചതുര്‍ത്ഥി ദിവസം ഗണപതി ഹോമം നടത്തുന്നത് ഐശ്വര്യപ്രദമാണ്. സര്‍വ്വകാര്യങ്ങളും ഗണേശന് തുമ്പിക്കരം കൊണ്ട് ഭക്തന്മാര്ക്ക് എത്തിച്ചുകൊടുക്കുന്നു. സൗരാഷ്ട്ര ദേശത്തിലെ സോമകാന്ത മഹാരാജാവിന് ജന്മാന്തരം പാപഫലമായി ഗളകുഷ്ഠം വന്നപ്പോള്‍ ഗണേശചതുര്‍ത്ഥി വ്രതം എടുത്ത് രോഗമുക്തനായി. ഭൂമി ലാഭം, സൗന്ദര്യം ഇതിനൊക്കെ ഗണേശാരാധന പ്രസിദ്ധം. ലോകാവശ്യത്തിന് ചതുര്‍ത്ഥി വ്രതാനുഷ്ഠാനവും ഗണേശപൂജയും പ്രസിദ്ധമാണ്. ഗണേശന്റെ മുഖം ശാന്തമാണ്, കണ്ണുകള്‍ കാരുണ്യപൂര്‍ണ്ണമാണ്, ഉദരം എല്ലാ ബ്രഹ്മാണ്ഡങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. ബ്രഹ്മസൂത്രം (പൂണൂല്) ആയ സര്‍പ്പം കുണ്ഡലിനി ശക്തിയുടെ ഉയര്‍ന്ന ഭാവത്തെ സൂചിപ്പിക്കുന്നു. വലിയ ചെവികള്‍ കേള്‍വിശക്തിയേയും കണ്ണുകള്‍ കാരുണ്യത്തേയും പ്രസന്നമായ മുഖം ശാന്തിയും സമാധാനവും സൂചിപ്പിക്കുന്നു.
പ്രധാനമായി 32 ഗണേശ അവതാരങ്ങളെ ഗണേശ സംബന്ധിയായ പുരാണങ്ങളായി (ഗണേശപുരാണം, മുദ്ഗല പുരാണം, ഗ്രാല്‍സമദ പുരാണം) സൂചിപ്പിക്കുന്നു. ഗണേശന്റെ ബീജാക്ഷരം ‘ഗം’ ആകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: