ആധുനിക ഭാരതത്തിന്റേതെന്നപോലെ ആധുനിക കേരളത്തിന്റേയും ചരിത്രവുമായി അഭേദ്യബന്ധമുള്ള പ്രസ്ഥാനമാണ് ആര്‍എസ്എസ്. ഇനിയും സമഗ്രമായി രേഖപ്പെടുത്തിയിട്ടില്ലാത്ത സംഭവബഹുലമായ ആ ചരിത്രത്തിലൂടെ സൂഷ്മഗ്രാഹിയായ ഒരു എഴുത്തുകാരന് നടത്തുന്ന സഞ്ചാരമാണ് പി. നാരായണന്റെ ‘സംഘപഥത്തിലൂടെ’ എന്ന ഗ്രന്ഥം. ആര്‍എസ്എസിന്റെ ആദ്യകാല പ്രചാരകനായും, ബിജെപിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ കാര്യദര്‍ശിയായും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ഗ്രന്ഥകാരന് ഓര്‍മച്ചെപ്പുകള്‍ തുറന്നുവയ്ക്കുമ്പോഴത്തെ കാഴ്ചകള്‍ അവിസ്മരണീയവും വിസ്മയാവഹവുമെന്നപോലെ ആധികാരികവുമാണ്.
ഭാഷ, സംസ്കാരം, സാഹിത്യം, കല, രാഷ്ട്രീയം, മാധ്യമം, ആചാരാനുഷ്ഠാനങ്ങള്‍, ഐതിഹ്യം, ജീവിതരീതികള്‍, നാട്ടുനടപ്പുകള്‍, വിവിധ ശാസ്ത്ര ശാഖകള്‍ എന്നിവയെക്കുറിച്ചെല്ലാം ഈ ഗ്രന്ഥം സവിശേഷമായ അറിവുകള്‍ നല്കുന്നു. നാണയത്തിന്റേയും രൂപയുടേയും വരെ ചരിത്രം ഇതിലുള്‍പ്പെടുന്നു.
താന്‍ ദീര്‍ഘകാലം പത്രാധിപരായിരുന്ന ‘ജന്മഭൂമി’ ദിനപത്രത്തിന്റെ വാരാദ്യപ്പതിപ്പില്‍ 1999-ല്‍ തുടക്കമിട്ട ‘സംഘപഥം’ പംക്തിയിലെ തെരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളുടെ സമാഹാരമാണിത്. ‘ജന്മഭൂമി’ തന്നെയാണ്, പത്രം തുടങ്ങിയതിന്റെ നാല്‍പ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 376 പേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഉള്ളടക്കത്തിന് രചനാപരമായി നിരവധി സവിശേഷതകളുണ്ട്. ചരിത്ര വിവരണത്തിന്റേതായ പൊതുരീതി അനുവര്ത്തിക്കുമ്പോള്ത്തന്നെ, ആത്മകഥയുടെയും ജീവചരിത്രത്തിന്റെയും യാത്രാവിവരണത്തിന്റെയും കഥ പറച്ചിലിന്റേയുമൊക്കെ സങ്കേതങ്ങള്‍ പിന്‍പറ്റുന്നതു കാണാം.
സംഘടനാപരവും രാഷ്ട്രീയപരവുമായ പൊതുജീവിതത്തിന്റെ ആദര്‍ശസുരഭിലവും, അതേസമയം അനേകം വെല്ലുവിളികള്‍ നിറഞ്ഞതുമായ ഭൂതകാലം തനിമയോടെ ആവിഷ്കരിക്കുന്നുണ്ട് ഗ്രന്ഥകാരന്. വ്യക്തിജീവിതവും പൊതുജീവിതവും വേര്‍പിരിക്കാനാവാത്തവിധം ഇഴചേര്ന്നതാകയാല് വൈയക്തികമായ അനുഭവങ്ങള്‍പോലും താനുള്‍പ്പെടുന്ന പ്രസ്ഥാനത്തിന്റെ ചരിത്രാഖ്യാനമായി മാറുന്നതിന്റെ ഉദാഹരണങ്ങള്‍ ഈ ഗ്രന്ഥത്തില്‍ നിരവധിയാണ്.
തിരുവനന്തപുരത്തെ കോളജ് പഠനത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകനായി മാറിയതിന്റെ കഥ പറയുന്ന, ‘സംഘശാഖയില്‍ ആദ്യമായ്’ എന്ന പ്രഥമ അധ്യായംതന്നെ പുരോഗമിക്കുന്നത് കേരളത്തിലെ ആര്‍എസ്എസിന്റെ ആദ്യകാലചരിത്രത്തിലേക്കാണ്. അക്കാലത്ത് കണ്ടുമുട്ടുകയും പിന്നീട് പലനിലകളില്‍ പ്രശസ്തരാവുകയോ അജ്ഞാതരാവുകയോ ചെയ്തവരെക്കുറിച്ചുള്ള ഒളിമങ്ങാത്ത ഓര്‍മകള്‍ ആദ്യന്തം സംവേദനക്ഷമമാണ്.
ആര്‍എസ്എസിന്റെ ചരിത്രം പറയുമ്പോള്‍ അത് കേരളത്തിന്റെയും ഭാരതത്തിന്റെയുമൊക്കെ ചരിത്ര സന്ദര്‍ഭങ്ങളിലേക്ക് സ്വാഭാവികമായി കടന്നുചെല്ലുന്നു. സ്വാതന്ത്ര്യസമരം, പുന്നപ്ര വയലാര്‍, ഭാഷാ സംസ്ഥാന രൂപീകരണം, ഹിന്ദു മഹാമണ്ഡലം, ഗോവ വിമോചനം, വിമോചന സമരം എന്നിവയെക്കുറിച്ചൊക്കെ ഔദ്യോഗിക ചരിത്രകാരന്മാര് പറയാത്ത പല കാര്യങ്ങളും ഗ്രന്ഥകാരന് രേഖപ്പെടുത്തുന്നു.
1957-ലെ വിമോചന സമരത്തെക്കുറിച്ച് ഇതിനകം വേണ്ടതിലേറെ പറഞ്ഞുകഴിഞ്ഞിട്ടുണ്ടെന്ന് തോന്നാമെങ്കിലും ചിലതൊക്കെ ഇനിയും മറവിയിലാണ്ടുകിടക്കുന്നതായി ഈ പുസ്തകം ഓര്‍മപ്പെടുത്തുന്നു.
”തെക്കുതെക്കൊരു ദേശത്ത്
അലമാലകളുടെ തീരത്ത്
ഭര്‍ത്താവില്ലാ നേരത്ത്
ഗ്ലോറിയെന്നൊരു ഗര്‍ഭിണിയെ
ചുട്ടുകരിച്ചൊരു സര്‍ക്കാരെ
ഈ ദീപശിഖയാണെ കട്ടായം
നിങ്ങളെ ഞങ്ങളിറക്കിവിടും”
വിമോചന സമരകാലത്തുയര്ന്ന ആവേശോജ്ജ്വലമായ ഈ മുദ്രാവാക്യം പലര്‍ക്കുമറിയാം. എന്നാല്‍ ഈ മുദ്രാവാക്യത്തിന് ഒരു ഇംഗ്ലീഷ് പരിഭാഷയുണ്ടായത് അധികമാര്‍ക്കും അറിയുമെന്ന് തോന്നുന്നില്ല. അന്നത്തെ ആര്‍എസ്എസ് പ്രചാരകനായിരുന്ന പി. മാധവ്ജിയുടെ പരിഭാഷ ഇങ്ങനെയാണ്:
”In a far off land of the South
On shores washed by the waves of the ocean
At a time when her husband was not at home
Pregnant Flory was shot and killed
O! Sircar that did this ghastly crime
We swear by this torch that burns
We will pack you off ”
‘ഓര്‍ഗനൈസര്‍’ എന്ന ഇംഗ്ലീഷ് വാരികയില്‍ വിമോചനസമരത്തെക്കുറിച്ച് മൂന്നുഭാഗങ്ങളായി മാധവ്ജി എഴുതിയ ലേഖന പരമ്പരയിലാണ് ഈ മുദ്രാവാക്യം സ്ഥാനംപിടിച്ചത്.
ഇതുപോലെ മറ്റൊന്നാണ് ഗ്രന്ഥകാരന് വിവരിക്കുന്ന രാജസ്ഥാനിലെ ‘ഗാഡിയ ലോഹര്‍’ വര്‍ഗക്കാരുടെ കഥ. പതിനാറാം നൂറ്റാണ്ടില്‍ മേവാര്‍ രാജാവായിരുന്ന റാണാ പ്രതാപ് സിംഹന് ആയുധങ്ങള്‍ പണിതു നല്‍കിയിരുന്നവരാണിവര്‍.
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതുവരെ സ്വന്തം വീടുകളിലേക്ക് മടങ്ങില്ലെന്ന് പ്രതിജ്ഞയെടുത്ത് നാടോടികളായി അലഞ്ഞുനടന്നിരുന്ന ഇവരെ, ഒടുവില്‍ അത് കൈവന്നപ്പോള്‍ പുനരധിവസിപ്പിക്കാന്‍ ഉദയ്പൂരിലേക്ക് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുതന്നെ സ്വാഗതം ചെയ്തു. ഗാഡിയ ലോഹര്‍ വര്‍ഗക്കാരെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന് ഗ്രന്ഥകാരന്റെ മാധ്യമപ്രവര്‍ത്തകനായ മകന് അനു നാരായണന് അവര്‍ നിര്‍മിച്ച വാള് സമ്മാനിച്ച അനുബന്ധവും ഈ കഥയ്ക്കുണ്ട്.
താന്‍ കണ്ടുമുട്ടാനിടയായ വ്യക്തികളുടെ പശ്ചാത്തലം, സ്വഭാവ സവിശേഷതകള്‍, കഴിവുകള്‍ എന്നിവയൊക്കെ ഒപ്പിയെടുത്ത് ഗ്രന്ഥകാരന് വരച്ചിടുന്ന തൂലികാ ചിത്രങ്ങള്‍ മിഴിവുറ്റതാണ്. വായനക്കാരുടെ സ്മൃതിപഥങ്ങളില്‍ ജീവിക്കുന്ന ഗുരുജി ഗോള്‍വല്‍ക്കര്‍, സ്വാമി ചിന്മയാനന്ദന്, മന്നത്ത് പത്മനാഭന്, ആര്. ശങ്കര്‍, ദീനദയാല്‍ ഉപാധ്യായ, ഡി.ബി. ഠേംഗ്ഡി, പി. മാധവ്ജി, ദത്താത്രയ ഡിഡോള്‍ക്കര്‍, എച്ച്. വി. ശേഷാദ്രി, യാദവറാവു ജോഷി, കെ. ജി. മാരാര്‍, കെ. ഭാസ്കര്‍ റാവു, രാമചന്ദ്രന് കര്‍ത്താ, ടി.എന്‍. ഭരതന്, ടി.എം.വി. ഷേണായ്, ഗോപാലന് അടിയോടി, മലയാറ്റൂര്‍ രാമകൃഷ്ണന്, യോഗിനി രമാദേവി, മഞ്ചനാമഠം ബാലഗോപാല്‍ തുടങ്ങിയവരെക്കുറിച്ചുള്ള ഗ്രന്ഥകാരന്റെ ഓര്‍മകള്‍ ദീപ്തമായ ശ്രദ്ധാഞ്ജലിയായി മാറുന്നു. അടല്‍ബിഹാരി വാജ്പേയി, പി. പരമേശ്വരന്, ആര്. ഹരി, എം.എ. കൃഷ്ണന്, ഒ. രാജഗോപാല്‍, കെ. രാമന്‍പിള്ള, എസ്. സേതുമാധവന്, കുമ്മനം രാജശേഖരന് തുടങ്ങിയവരെക്കുറിച്ച് പറയുന്നതില്‍ ആത്മബന്ധത്തിന്റെ ആഴമുണ്ട്.
പ്രശസ്തരായ ഇവര്‍ക്കുപുറമെ ജീവിതത്തിന്റെ നാള്‍വഴിയില്‍ കണ്ടുമുട്ടിയ സാധാരണക്കാരായ അസാധാരണ വ്യക്തിത്വങ്ങളെയും പല അധ്യായങ്ങളിലായി അവതരിപ്പിക്കുന്നുണ്ട്. തന്റെ ആദ്യ ഗുരുനാഥനായ ശങ്കരപ്പിള്ള, പിഎസ്പിക്കാരനായിരുന്ന, പിന്നീട് ആര്‍എസ്എസ് പ്രവര്‍ത്തകനായ കണ്ണൂരിലെ കുഞ്ഞിരാമന്, 1948 ലെ ആര്‍എസ്എസ് നിരോധന സമയത്ത് അതിനെതിരെ സമരം ചെയ്ത് ജയില്‍ ശിക്ഷയനുഭവിച്ച തിരുവനന്തപുരത്തെ ദിവാകര്‍ കമ്മത്ത്, ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്. ഹരിയേട്ടന്റെ സഹോദരന് പുരുഷോത്തമന് തുടങ്ങിയവരെക്കുറിച്ച് ഒരുപക്ഷേ മറ്റാര്‍ക്കുമറിയാത്ത കാര്യങ്ങളാണ് ഗ്രന്ഥകാരന് പറയാനുള്ളത്. ഇക്കൂട്ടത്തില്‍ ജീവിതാനുഭവ പരിപാടിയുടെ ഭാഗമായി അസമില്‍നിന്നുവന്ന് ഗ്രന്ഥകാരന്റെ ഗ്രാമത്തിലും താമസിച്ച രവീന്ദ്ര ബ്രഹ്മ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെക്കുറിച്ച് പറയുന്നത് ഏറെ കൗതുകകരമാണ്.
വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ആര്‍എസ്എസ് പ്രചാരകനാവാന്‍ തീരുമാനിച്ച് അമ്മയോടുമാത്രം യാത്ര പറഞ്ഞിറങ്ങിയ ഗ്രന്ഥകാരന്, പിന്നീട് അച്ഛനെ കത്തിലൂടെ വിവരമറിയിക്കുന്നതും, അതിന് ലഭിക്കുന്ന മറുപടിയുമൊക്കെ വായനക്കാരുടെ ഹൃദയത്തില്‍ തൊടുന്നു. ആദര്‍ശതീവ്രമായ ഒരുകാലത്തിന്റെ സാക്ഷ്യപത്രമാണിത്. സുഖകരവും സുരക്ഷിതവുമായ ജീവിതം കാംക്ഷിക്കാതെ ത്യാഗപൂര്‍ണവും ദേശസ്നേഹ നിര്ഭരവുമായ മാര്‍ഗം സ്വയം തെരഞ്ഞെടുത്ത നിരവധിയാളുകളുടെ ഒറ്റപ്പെടലുകളും അവര്‍ നേരിട്ട എതിര്‍പ്പുകളും പ്രതിസന്ധികളും ധര്മ്മസങ്കടങ്ങളും മറ്റും പല അധ്യായങ്ങളിലായി പകര്‍ന്നുവച്ചിരിക്കുന്നു. ഇവയുടെ ആകെത്തുകയെടുക്കുമ്പോള്‍ അത് കേരളത്തിലെ ഹിന്ദുത്വ-ദേശീയ പ്രസ്ഥാനങ്ങളുടെ ചരിത്രംകൂടിയാകുന്നു.
സാധാരണ വായനക്കാരില്‍, ചരിത്രം ഇങ്ങനെയൊക്കെയായിരുന്നു എന്ന അവബോധം സൃഷ്ടിക്കാന്‍ ഈ പുസ്തകത്തിന് കഴിയുന്നു. പ്രത്യയശാസ്ത്ര പ്രശ്നങ്ങള്‍ പ്രത്യേകം ചര്‍ച്ച ചെയ്യുന്നില്ലെങ്കിലും പുസ്തകത്തിലുടനീളം പ്രകടമാകുന്ന ഗ്രന്ഥകാരന്റെ സമീപനവും നിലപാടുകളും സവിശേഷ താല്‍പ്പര്യമുള്ള വായനക്കാര്‍ക്ക് ദേശീയമായ കാഴ്ചപ്പാട് രൂപപ്പെടുത്താനും വികസിപ്പിക്കാനും ഉതകും.
വളച്ചുകെട്ടോ വലിച്ചുനീട്ടോ ഇല്ലാത്ത ഭാഷയില്‍ ഗ്രന്ഥകാരന് സ്വാനുഭവങ്ങള്‍ വിവരിക്കുന്നത് ചിലപ്പോഴൊക്കെ വാങ്മയ ചിത്രങ്ങളായി മാറുന്നു. പരമേശ്വര്‍ജിയുടെ അച്ഛനോടൊപ്പം മട്ടാഞ്ചേരിയില്‍നിന്ന് ആലപ്പുഴയ്ക്കുള്ള ബോട്ടുയാത്രയുടെ തുടക്കം വര്‍ണിക്കുന്നത് നോക്കുക: ”ഇരുട്ടായതിനാല്‍ ചുറ്റുപാടും കാണാന്‍ ഒന്നുമുണ്ടായിരുന്നില്ല. ബോട്ടിന്റെ പള്ളയില്‍ തിരമാലകള്‍ അടിക്കുന്ന ശബ്ദം ക്രമമായ താളത്തില്‍ കേള്‍ക്കാമായിരുന്നു. കായലിലൂടെ നീങ്ങുന്ന കെട്ടുവള്ളങ്ങളില്‍ കത്തിച്ചുവച്ച വിളക്കുകള്‍ നീങ്ങുന്നതു കാണാം. അക്കരെ വെല്ലിങ്ടണ്‍ ദ്വീപിലെ എറണാകുളത്തിനഭിമുഖമായ ഭാഗത്തുനിന്ന് പുറപ്പെട്ട് ഏകദേശം അരമണിക്കൂര്‍കൊണ്ട് നഗരസീമകള് പിന്നിട്ട് വേമ്പനാട്ടു കായലിന്റെ ഇരുട്ടിലേക്ക് കയറി.” ഈ വരികള്‍ വായിക്കുന്നവര്‍ക്ക് തങ്ങളും ആ ബോട്ടില്‍ സഞ്ചരിക്കുന്ന അനുഭൂതിയുണ്ടാകുന്നു.
ജീവിതത്തിന്റെ വെയില്‍ചാഞ്ഞ കാലത്തും കര്‍ത്തവ്യനിഷ്ഠയോടെ വായനയും എഴുത്തും അഭംഗുരം തുടരുന്ന ഈ ജ്ഞാനതപസ്വി വായനക്കാര്‍ക്ക് ഒരു വിസ്മയമാണ്. സര്‍വവിജ്ഞാനങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന വിവരസാങ്കേതിക വിപ്ലവത്തിന്റേതായ ഇക്കാലത്തും, അറിവുകളുടെയും അനുഭവങ്ങളുടെയും അക്ഷയഖനിയായ ഈ അക്ഷരപുരുഷനോടുള്ള കടം ആര്‍ക്കും വീട്ടിത്തീര്‍ക്കാനാവില്ല.
‘സംഘപഥത്തിലൂടെ’യുള്ള അവിരാമമായ യാത്രയിലെ ചില പാഥേയങ്ങള്‍ മാത്രമാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിട്ടുള്ളത്. അവശേഷിക്കുന്നവയും ആസ്വദിക്കാനുള്ള താല്‍പ്പര്യവും തിടുക്കവും വായനക്കാരിലുണ്ടാക്കാന്‍ ഈ പുസ്തകത്തിന് കഴിയുന്നു. സംഘപഥത്തിലൂടെ ഇനിയുമേറെ സഞ്ചരിക്കാന്‍ അവര്‍ കാത്തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: