‘സ്വകാര്യത കേസ്’ പരിഗണിച്ച സുപ്രീംകോടതിയിലെ ഒന്‍പതംഗ ബെഞ്ച് ഇന്ത്യന്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദം മുറുകെപ്പിടിച്ച് സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ചിരിക്കുന്നു. സുപ്രീംകോടതിയുടെ വിധിയെ കേന്ദ്രസര്‍ക്കാര്‍ സ്വാഗതം ചെയ്യുകയാണ്. പാര്‍ലമെന്റ് അംഗീകരിച്ച എല്ലാ നിയമ നിര്‍ദ്ദേശങ്ങളിലും ഈ വീക്ഷണം ഉയര്‍ത്തിപ്പിടിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും.
വ്യക്തിസ്വാതന്ത്ര്യം എന്നത് കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് ചതുരംഗപ്പലകയുടെ ചരിത്രമായിരുന്നു. ഭരണഘടനയുടെ രൂപരേഖ തയാറാക്കിയതു മുതല്‍തന്നെ കേന്ദ്രത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നിയമനിര്‍മ്മാണത്തിന്റെ സാംഗത്യം പോലും നോക്കാതെ വ്യക്തികളുടെ സ്വാതന്ത്ര്യം ഏതൊരു നിയമനിര്‍മ്മാണത്തിലൂടെയും തടയാം എന്ന നിലപാടാണ് സ്വീകരിച്ചത്. സ്വകാര്യത എന്നത് ഭരണഘടന ഉറപ്പുനല്‍കുന്നതല്ലെന്നാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നിരന്തരം വാദിച്ചുകൊണ്ടിരുന്നത്. സ്വാതന്ത്ര്യം വിഭാവനം ചെയ്യുന്ന ഭരണഘടനയുടെ 21-ാം അനുച്ഛേദം റദ്ദുചെയ്തിരുന്ന ആഭ്യന്തര അടിയന്തരാവസ്ഥക്കാലത്ത് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചത് നിരുപാധികമായി ഒരു വ്യക്തിയെ കൊല്ലുകയോ, അയാളുടെ ജീവിതം ഇല്ലായ്മചെയ്യുകയോ ആകാമെന്നാണ്.
നിയമപരമായ ഒരു പരിരക്ഷയുമില്ലാതെയാണ് യുപിഎ സര്‍ക്കാര്‍ ആധാര്‍ പദ്ധതി നടപ്പാക്കിയത്. ഈ സാഹചര്യത്തിലാണ് യുപിഎയുടെ ആധാര്‍ പദ്ധതിയെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തത്. എന്‍ഡിഎ സര്‍ക്കാര്‍ ഇതിന് പാര്‍ലമെന്റ് അംഗീകരിക്കുന്ന ആവശ്യമായ നിയമ പരിരക്ഷ നല്കി. അത്യാവശ്യം വേണ്ട മറ്റു പരിരക്ഷകളും നല്കി.
2016 മാര്‍ച്ച് 16ന് ആധാര്‍ ബില്ലിനെ സംബന്ധിച്ച് രാജ്യസഭയില്‍ സംസാരിച്ച ധനകാര്യ മന്ത്രിയിലൂടെ സര്‍ക്കാര്‍ പറഞ്ഞത് ഇങ്ങനെയാണ്: ”സ്വകാര്യത എന്നത് മൗലികാവകാശമാണോ അല്ലയോ? ഈ ബില്‍ നേരത്തെ തീരുമാനിച്ചതാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യത മൗലികാവശമല്ല എന്ന നിലയില്‍ ഇന്ന് നിയന്ത്രിക്കാന്‍ കഴിയുന്നതല്ല. ആ സാഹചര്യത്തിലും ഞാന്‍ പ്രതീക്ഷിക്കുന്നത് സ്വകാര്യത എന്നത് മൗലികാവകാശമാണ് എന്നുതന്നെയാണ്. എന്നാല്‍ എവിടെയാണ് നാം ഈ സ്വകാര്യതയെ ഉറപ്പിക്കുക? അവിടെയാണ് ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഭേദഗതികള്‍ സംബന്ധിച്ച തെറ്റിദ്ധാരണയില്‍ വ്യക്തത വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നത്.
വ്യക്തിസ്വാതന്ത്ര്യം എന്നത് സ്വകാര്യതയുടെ ഒരു ഭാഗമാണെന്ന് ഇന്ന് വ്യാപകമായി അംഗീകരിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഭരണഘടനയുടെ 21-ാം അനുച്ഛേദം ആരുടെയും ജീവിക്കാനുള്ള അവകാശത്തെയും സ്വാതന്ത്ര്യത്തെയും നിയമപരമായ നടപടികളിലൂടെയല്ലാതെ നഷ്ടപ്പെടുത്താന്‍ പാടില്ല എന്ന് പറയുന്നു.
”അതുകൊണ്ട് നമുക്ക് സ്വകാര്യത എന്നത് സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ഒരു വ്യക്തിക്കും ആ സ്വകാര്യത നിയമപരമായ നടപടിക്രമങ്ങളിലൂടെയല്ലാതെ നഷ്ടപ്പെടുത്താന്‍ കഴിയുകയുമില്ല. എന്നാല്‍ സ്വകാര്യത ഒരു പരമമായ അവകാശവുമല്ല. നമ്മുടെ ഭരണഘടനയിലെ ഒരു അവകാശമാണ് അത്. നിയന്ത്രിക്കാന്‍ കഴിയുന്ന നമ്മുടെ ഭരണഘടനയിലെ 21-ാം അനുച്ഛേദത്തില്‍പ്പെട്ട ഒരു അവകാശമാണെങ്കില്‍ അത് നിയമപരമായ നടപടിക്രമങ്ങളിലൂടെ തടയാന്‍ കഴിയും.
എന്നാല്‍ അതിനുള്ള നിയമപരമായ നടപടികള്‍ ന്യായവും നീതിയുക്തവും യുക്തിസഹവുമായിരിക്കണം. സുപ്രീംകോടതിയുടെ മുന്നിലുള്ള കേസ് പ്രകാരം നിങ്ങള്‍ക്ക് ഒരു നിയമമില്ല, നിങ്ങള്‍ ഒരു മാര്‍ഗ്ഗരേഖയുമുണ്ടാക്കിയിട്ടില്ല. ഒരു ഭരണാധികാരിയുടെ കല്പ്പനയിലൂടെ അധികാരം സൃഷ്ടിക്കുകയും, എല്ലാ വ്യക്തിപരമായ വിവരങ്ങളും ബയോമെട്രിക്ക് വിവരങ്ങളും കൈയടക്കുകയും ചെയ്യുന്നു. അത് എന്തിനായിരിക്കും ഉപയോഗിക്കുക? ഇത് ന്യായവും നീതിയുക്തവും യുക്തിസഹവുമായ നടപടികളാണോ?”
യുപിഎയുടെ കാലത്ത് നിയമപരമായ ഒരു പരിരക്ഷയുമില്ലാതെ ആധാര്‍ സൃഷ്ടിച്ചതിനെക്കുറിച്ചായിരുന്നു ധനമന്ത്രി പറഞ്ഞത്. എന്നാല്‍ ഇന്നത്തെ സര്‍ക്കാര്‍ അതിന് വിപരീതമായാണ് കാര്യങ്ങള്‍ ചെയ്തത്. അത് മൗലികാവകാശങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് ആധാറിന് നിയമപരമായ പരിരക്ഷ നല്കി. മാത്രമല്ല, വിവരസംരക്ഷണത്തിനുള്ള ഒരു നിയമം ഉടന്‍ കൊണ്ടുവരുമെന്നു സുപ്രീംകോടതിക്ക് ഉറപ്പും നല്കി. അതിനായി സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റീസ് ശ്രീകൃഷ്ണയുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിക്കുകയും ചെയ്തുകഴിഞ്ഞു.
ഇപ്പോഴത്തെ സുപ്രീംകോടതി വിധി സ്വാഗതം ചെയ്യപ്പെടേണ്ട ഒന്നാണ്. അത് മൗലികാവകാശത്തേയും വ്യക്തി സ്വാതന്ത്ര്യത്തേയും കൂടുതല്‍ ശക്തമാക്കുകയാണ്. വ്യക്തിസ്വാതന്ത്ര്യം എന്നത് ഒരു പരമാധികാരമല്ലെന്നും, ഓരോ കേസിന്റെയും അടിസ്ഥാനത്തില്‍ ഭരണഘടന നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും വിധിയില്‍ പറയുന്നുണ്ട്. ഈ വിധിയുടെ അടിസ്ഥാനത്തിലുള്ളതായിരിക്കണം നിയമങ്ങള്‍ എന്ന വ്യക്തമായ അഭിപ്രായമാണ് സര്‍ക്കാരിനുള്ളത്.
”വ്യക്തികളുടെ താല്പര്യവും രാജ്യത്തിന്റെ ന്യായപ്രകാരമായ വിഷയങ്ങളും തമ്മില്‍ വളരെ വളരെ സൂക്ഷ്മവും സചേതനവുമായ സന്തുലിതാവസ്ഥ ഉണ്ടാകണം. രാജ്യത്തിന്റെ ന്യായമായ ലക്ഷ്യത്തില്‍ ദേശീയ സുരക്ഷ ഉറപ്പാക്കുക, കുറ്റകൃത്യങ്ങള്‍ തടയുകയും അന്വേഷിക്കുകയും ചെയ്യുക, നൂതനാശയങ്ങളും അറിവും പ്രചരിപ്പിക്കുക, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ പാഴാക്കുന്നത് തടയുക” എന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ ഈ ലക്ഷ്യത്തിന് പ്രതിജ്ഞാബദ്ധവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: