കേരളത്തിന്റെ ആത്മീയ തേജസ്സായ ശ്രീവിദ്യാധിരാജ പരമഭട്ടാരക ചട്ടമ്പിസ്വാമി തിരുവടികളുടെ 164-ാം ജയന്തിദിനമാണ് ഇന്ന്. സാംസ്കാരിക രംഗത്തും ജീവകാരുണ്യമേഖലയിലും നവോത്ഥാന പ്രവര്‍ത്തനങ്ങളിലും അഗ്രഗണ്യനായ സ്വാമികള്‍ ജീവരാശിയോടുള്ള സ്നേഹത്തിന്റെ മഹത്ത്വമാണ് ഉദ്ബോധിപ്പിച്ചത്.
അദ്വൈതദര്‍ശനത്തിന്റെ പിന്‍ബലത്തോടെ ജാതിവ്യവസ്ഥയുടെ അര്ഥശൂന്യതയെ വ്യക്തമാക്കുന്ന മലയാളത്തിലെ ആദ്യത്തെ കൃതികളാണ് അദ്ദേഹത്തിന്റെ വേദാധികാരനിരൂപണവും മറ്റും. അവ മതത്തിന്റെയും ജാതിയുടെയും പേരിലുള്ള ക്രൂരതകള്‍ക്കെതിരെ ജനങ്ങളെ ബോധവാന്മാരാക്കി. അന്നുണ്ടായിരുന്ന ചരിത്രഗ്രന്ഥങ്ങളിലെ പക്ഷപാതപരമായ സമീപനങ്ങളെ തുറന്നുകാട്ടി.
മതത്തെയും ദര്‍ശനങ്ങളെയും കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ സാധാരണക്കാര്‍ക്ക് അവരുടെ ഭാഷയില്‍ ലളിതമായി, വ്യക്തമായി സ്വാമിജി വിശദീകരിച്ചു കൊടുത്തു. പ്രാചീനമലയാളം, വേദാധികാരനിരൂപണം, ക്രിസ്തുമതഛേദനം, ജീവകാരുണ്യനിരൂപണം, അദ്വൈതചിന്താപദ്ധതി തുടങ്ങിയ സ്വാമിയുടെ കൃതികള്‍ കേരളത്തിലെ അന്നത്തെ സാമൂഹ്യപരിഷ്കരണത്തെ അതിയായി സ്വാധീനിച്ചിട്ടുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ എല്ലാ കാര്യങ്ങളും മതത്തെ ചൂഴ്ന്നുതന്നെയാണ് നിന്നത്. അതുകൊണ്ട് ഈ മേഖലകളിലെ തിന്മകള്ക്ക് ശക്തി നല്‍കിയിരുന്ന മതത്തിന്റെ ഘടകങ്ങള്‍ക്കെതിരെ സ്വാമിയുടെ ശബ്ദം ആദ്യം ഉയര്‍ന്നത് സ്വാഭാവികം. ആത്മജ്ഞാനം നേടിയ യോഗിവര്യന്, അദ്ഭുതസിദ്ധികള്‍ ഉള്ളവന്, വിദ്യാനിധി, അധികാരം കൈയാളുന്ന പലര്‍ക്കും ബഹുമാന്യന്‍, അന്നത്തെ സാമൂഹ്യവ്യവസ്ഥയിലെ മധ്യവര്‍ഗത്തില്‍ പിറന്നവന് ഇങ്ങനെ പല കാര്യങ്ങളും സന്ദര്‍ഭവശാല്‍ സ്വാമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായി ഭവിക്കുകയും ചെയ്തു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി കഴിയുംമുമ്പ് മതപരമായ കാര്യങ്ങളിലെന്നല്ല സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മണ്ഡലങ്ങളിലും വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടായി. ബംഗാളിലെ ശ്രീരാമകൃഷ്ണനെയും സ്വാമി വിവേകാനന്ദനെയും ഈശ്വരചന്ദ്ര വിദ്യസാഗറെയുംപോലെ കേരളത്തില്‍ ചട്ടമ്പിസ്വാമികളും തുടര്‍ന്ന് നാരയണഗുരുവും ശുഭാനന്ദ സ്വാമികളും വാഗ്ഭടാനന്ദനും നവോത്ഥാന സംരംഭങ്ങള്‍ക്ക് നേതൃത്വം നല്കി.
മതവിശ്വാസങ്ങളിലും ആചാരങ്ങളിലും നൂറ്റാണ്ടുകളായി അടിഞ്ഞുകൂടിയ അനാചാരങ്ങളെ അവര്‍ തുടച്ചുമാറ്റി. അവയില്‍ ഏറ്റവും ശക്തവും ക്രൂരവുമായിരുന്ന ജാതിയെ ആധാരമാക്കിയുള്ള ഉച്ച നീചത്വങ്ങള്ക്കെതിരെയാണ് സ്വാമിയുടെ ശബ്ദം തീപ്പൊരികളായി ചെന്നുവീണത്. സ്വാമികളുടെ ജയന്തി ജീവകാരുണ്യദിനമായാണ് ആചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: