ആലപ്പുഴ: നഗരത്തില്‍ ഓണത്തിരക്ക് തുടങ്ങി, സാധനങ്ങള്‍ വാങ്ങാനും തൊഴിലെടുക്കാനും എത്തുന്നവര്‍ക്ക് ‘ശങ്ക’ തോന്നിയാല്‍ പോകാനിടമില്ല. നഗരത്തിലെ പ്രധാന സ്ഥലങ്ങളിലൊന്നും പൊതു ശൗചാലയങ്ങളില്ലാത്തതാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ബുദ്ധിമുട്ടിലാക്കുന്നത്.
പുരുഷന്മാര് പലപ്പോഴും വഴിയരികില്‍ ‘കാര്യം’ സാധിക്കാറുണ്ട്. എന്നാല്‍ ദൂരെനിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്ന സ്ത്രീകള്‍, ആലപ്പുഴയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, വഴിയോരങ്ങളില്‍ കച്ചവടം നടത്തുന്ന സ്ത്രീകള്‍ തുടങ്ങിയവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് വിവരണാതീതമാണ്.
പലരും രാവിലെ ജോലിക്കെത്തിയാല്‍ രാത്രി വീട്ടിലെത്തിയ ശേഷമാണ് മൂത്രമൊഴിക്കുന്നത്. ഇത് പലതരം ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുന്നു.
നഗരമദ്ധ്യത്തിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ മറ്റു സ്ഥാപനം ഉടമകളുടെ ഔദാര്യത്തിലാണ് ശങ്ക തീര്‍ക്കുന്നത്.
മാവിന്‍ചുവട് ബസ്സ്റ്റോപ്പിന് സമീപത്തെ കെട്ടിടസമുച്ചയത്തില്‍ ടോയ്ലറ്റ് ബ്ളോക്കുണ്ടെങ്കിലും വൃത്തിഹീനവും അടച്ചുറപ്പുള്ള വാതില്‍ ഇല്ലാത്തതുമാണ്. തന്മൂലം ഈ കെട്ടിടത്തിലെ വിവിധ കച്ചവടസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ കഷ്ടപ്പെടുന്നു.
നഗരത്തിലെ പ്രമുഖ വസ്ത്രാലയങ്ങളില്‍ ജീവനക്കാരുടെ എണ്ണത്തിന് അനുസൃതമായ ബാത്ത് റൂം സൗകര്യമില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ചിലയിടത്താകട്ടെ, ടോയ്ലറ്റ് ഉണ്ടെങ്കിലും വെള്ളമില്ലാത്തതിനാല്‍ ഉപയോഗിക്കാനാവാത്ത സ്ഥിതിയാണ്. ഭൂഗര്‍ഭ ജലവകുപ്പ് പുതിയ കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് ജലദൗര്‍ലഭ്യത്തിന് കാരണം.
നഗരത്തിലെത്തുന്നവരില്‍ പലരും ശങ്ക തീര്‍ക്കാന്‍ ആശ്രയിക്കുന്നത് ഹോട്ടലുകളെയാണ്. ഇതിനായി ആവശ്യമില്ലെങ്കില്‍ പോലും ഹോട്ടലുകളില്‍ കയറി എന്തെങ്കിലും ഭക്ഷണം കഴിക്കേണ്ടിവരുന്നു.
നഗരഹൃദയത്തിലുടനീളം ബേക്കറികള്‍ ഉള്‍പ്പെടെയുള്ള ലഘുഭക്ഷണ ശാലകളുണ്ടെങ്കിലും ഇവിടൊന്നും ടോയ്ലറ്റില്ല. നഗരചത്വരത്തിന് സമീപം പേ ആന്‍ഡ് യൂസ് ടോയ്ലറ്റ് സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്.
ജനങ്ങളുടെ ശങ്ക തീര്ക്കാനൊരിടം അടിയന്തിരമായി സ്ഥാപിക്കണമെന്ന ആവശ്യത്തോട് നഗരസഭ മുഖം തിരിക്കുകയാണ്. വനിതാ കൗണ്‍സിലര്‍മാര്‍ രാഷ്ട്രകീയത്തിന് അതീതമായി ഈ വിഷയത്തില്‍ ഒറ്റക്കെട്ടായി ഇടപെടണമെന്ന ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: