ചേര്‍ത്തല: ഗതാഗത തിരക്കേറിയ ചേര്‍ത്തല തണ്ണീര്‍മുക്കം റോഡിലെ താല്‍ക്കാലിക അറ്റകുറ്റപ്പണി നാട്ടുകാര്‍ തടഞ്ഞു. കുണ്ടും കുഴിയുമായി ഗതാഗതം ദുസഹമായ റോഡിന്റെ പുനര്‍നിര്‍മാണത്തിനുള്ള നടപടി പൂര്‍ത്തിയാകാന്‍ സമയമെടുക്കുന്ന സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ജെ.സി.ബി ഉപയോഗിച്ച് ഇന്നലെ റോഡിലെ കുഴികള്‍ നിരപ്പാക്കുന്ന ജോലി ആരംഭിച്ചത്.
താല്‍ക്കാലിക അറ്റകുറ്റ പണി നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് അധികൃതര്‍ നീക്കം നടത്തുന്നതെന്നും പന്ത്രണ്ട് കോടി രൂപ മുടക്കിയുള്ള പുനര്‍നിര്‍മാണം ഇതിന്റെ പേരില്‍ നീട്ടി കൊണ്ടുപോകാനുമാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചായിരുന്നു നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയത്. നഗര പരിധിയിലെ കുഴികള്‍ നികത്തിയ ശേഷം വൈകിട്ട് വാരനാട് ലിസ്യുനഗര്‍ കവലയില്‍ എത്തിയപ്പോഴാണ് ഒരുവിഭാഗം എതിര്‍പ്പ് ഉന്നയിച്ചത്.
വലിയ കുഴികളില്‍ മെറ്റല്‍ നിരത്തി റോഡ് നിരപ്പാക്കി താല്‍ക്കാലികമായി ഗതാഗതം സാധ്യമാക്കുന്ന തരത്തിലാണ് ജോലി ആരംഭിച്ചത്. നിര്‍മാണം ആരംഭിക്കുവാനിരിക്കെ ടാറിങ് ഉള്‍പ്പെടെയുള്ള മറ്റ് പണികള്‍ നടത്തി പണം നഷ്ടപ്പെടുത്താന്‍ സാധിക്കാത്തതിനാലാണ് താല്‍ക്കാലിക അറ്റകുറ്റപണികള്‍ ആരംഭിച്ചതെന്നും നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയതിനാല്‍ പണി തടസപ്പെട്ടെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദേശീയപാത നിലവാരത്തില്‍ റോഡ് പുനര്‍നിര്‍മിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ ജോലി ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: