കോട്ടയം: ഓണത്തെ വരവേറ്റുകൊണ്ട് അത്തം പിറന്നു. ഇനി പത്താംനാള്‍ പൊന്നോണം. കാണം വിറ്റും ഓണം ഉണ്ണണമെന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് ഈ ഓണക്കാലത്തെ വിലക്കയറ്റം. വിലക്കയറ്റത്തിന് നടുവിലും സമൃദ്ധമായി ഓണം ആഘോഷിക്കാന്‍ ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്.
ഓണാഘോഷത്തിന്റെ നാളുകളാണ് ഇനി വരാനിരിക്കുന്നത്. റസിഡന്‍സ് അസോസിയേഷനുകള്‍, ക്ലബുകള്‍, സ്ഥാപനങ്ങള്‍, കലാലായങ്ങള്‍ എന്നിവടങ്ങളില്‍ ആഘോഷം പൊടിപൊടിക്കും. എന്നാല്‍ സദ്യവട്ടം ഉണ്ടാക്കണമെങ്കില്‍ കീശ കീറേണ്ടി വരും. പച്ചക്കറികള്‍ക്ക് മാത്രല്ല ഏത്തയ്ക്കായിക്കും വെളിച്ചെണ്ണയ്ക്കും തീവിലയാണ്. വെളിച്ചെണ്ണയുടെ വില കിലോയ്ക്ക് ചില്ലറ വില 200 കടന്നു. ഉളളിയുടെ വില 100 രൂപയ്ക്ക് മുകളിലാണ്, കാരറ്റ്, പയര്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കിലോയ്ക്ക് 60 രൂപയാണ് വില. പഴങ്ങളുടെ വിലയും കുറഞ്ഞിട്ടില്ല. ഞാലിപൂവന് കിലോയ്ക്ക് 100 രൂപ കടക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന.സപ്ലൈക്കോ, കണ്‍സ്യൂമര്‍ഫെഡ് എന്നിവയുടെ വില്പനശാലകളില് വിലക്കുറവണ്ടെന്ന് പറയുന്നുണ്ടെങ്കിലും സാധനങ്ങള്്ക്ക് ദൗര്‍ലഭ്യമുണ്ട്.
ഓണത്തിന് പൂക്കളമിടണമെങ്കിലും ചെലവേറും . നാട്ടിന്‍പുറത്തെ തൊടികളില്‍ നിന്ന് പൂക്കള്‍ അപ്രത്യക്ഷമായതോടെ മറുനാടന്‍ പൂക്കള്‍ മാത്രമാണ് ആശ്രയം.ഇതിനും വന്‍വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: