തിരുവനന്തപുരം: കോഴിക്കോട് സര്‍വകലാശാലയില്‍ ദേശീയ ഫുട്ബോള്‍ അക്കാദമി സ്ഥാപിക്കാനും തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ സിന്തറ്റിക് ട്രാക്ക് നിര്മിക്കാനുമുളള സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പദ്ധതികള്‍ അംഗീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ, സ്പോര്‍ട്സ് വകുപ്പുകളുടെ ഉന്നതതല യോഗം തീരുമാനിച്ചു.
കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലുമായി ഏപ്രിലില്‍ മുഖ്യമന്ത്രി ആലുവയില്‍ നടത്തിയ കൂടിക്കാഴ്ചയയുടെ അടിസ്ഥാനത്തിലാണ് പദ്ധതികള്‍ക്ക് അവസാന രൂപം നല്‍കിയത്.
അക്കാദമിക്കു വേണ്ടി സര്‍വകലാശാല 20 ഏക്കര്‍ സ്ഥലം നല്‍കും. ആദ്യഘട്ട പദ്ധതിക്ക് 14.7 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്, ഫിഫ എന്നിവയുമായി സഹകരിച്ചാണ് ഫുട്ബോള്‍ അക്കാദമി സ്ഥാപിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന് സായിയുമായി സര്‍വകലാശാല ധാരണാപത്രം ഒപ്പിടും.
തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണം 8.12 കോടി രൂപ ചെലവിലാണ് നടപ്പാക്കുന്നത്. ഇതിന് ആവശ്യമായ സ്ഥലം കോളേജ് നല്‍കും. 2.5 കോടി രൂപ ഇതിനകം സായ് അനുവദിച്ചിട്ടുണ്ട്. നിര്‍മ്മാണ പ്രവൃത്തി ഉടനെ ആരംഭിക്കുമെന്ന് സായ് റീജിണല്‍ ഡയറക്ടര്‍ ഡോ.ജി.കിഷോര്‍ അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കുളള ഹോസ്റ്റല്‍, ഇന്‍ഡോര്‍ ഹാള്‍, വോളിബോള്‍-ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ട്, ജിംനേഷ്യം എന്നിവക്ക് വേണ്ടി 42 കോടി രൂപയുടെ പദ്ധതി അടുത്ത ഘട്ടമായി സായ് നടപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: