കണ്ണൂര്‍: അഴീക്കോട് എംഎല്‍എയും യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റുമായ കെ.എം ഷാജിക്ക് ഫോണിലൂടെ വധഭീഷണി. ഇന്റര്‍നെറ്റ് ഫോണ്‍ വഴിയും യുഎഇയില്‍ നിന്നു മൊബെയില്‍ ഫോണുകള്‍ വഴിയുമാണ് വധഭീഷണിയുണ്ടായത്. ഷാജിയുടെ മൊബെയിലില്‍ വിളിച്ചായിരുന്നു ഭീഷണി.
യുഎഇയില്‍ നിന്നുള്ള ആറു നമ്പറുകളില്‍ നിന്ന് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ തുടര്‍ച്ചയായി ഭീഷണിയുണ്ടായി. ‘വയനാട്ടില്‍ നിന്ന് വന്ന് കണ്ണൂരില്‍ കിടന്ന് വിലസേണ്ട, പോലീസുണ്ടെന്നു കരുതി അഹങ്കരിക്കേണ്ട, ശരിയാക്കികളയും’ എന്നിങ്ങനെയായിരുന്നു ഭീഷണി. യുഎഇയില്‍ നിന്നു വിളിച്ച ഫോണ്‍ നമ്പറുകള്‍ ഷാജി സൈബര്‍ സെല്ലിനു കൈമാറിയിട്ടുണ്ട്.
കോഴിക്കോട് ചേവായൂര്‍ പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കി. അഴീക്കോട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയതു മുതല്‍ ഷാജിക്കുനേരേ ഭീഷണി ഉയര്‍ന്നിരുന്നു. ‘കണ്ണൂരില്‍ വിലസാമെന്നു കരുതേണ്ട. വന്നപോലെ തിരിച്ചുപോകുന്നതായിരിക്കും നല്ലത്’ എന്ന രീതിയിലായിരുന്നു അന്നത്തെ ഭീഷണി.
ഭീഷണികളുടെ പശ്ചാത്തലത്തില്‍ ഷാജിക്ക് പോലീസ് സുരക്ഷ ശക്തമാക്കണമോ എന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അതേസമയം ഇത്തരം ഭീഷണികള്‍ക്കു മുന്നില്‍ പതറില്ലെന്നും ജനങ്ങള്‍ തന്നിലര്‍പ്പിച്ച ഉത്തരവാദിത്വം പൂര്‍ണമായും നിറവേറ്റുമെന്നും ഷാജി പറഞ്ഞു. ഭീഷണിയിലൂടെ തന്നെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് ആരും കരുതേണ്ടെന്നും ഷാജി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: