തളിപ്പറമ്പ്: റിട്ട.സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ തളിപ്പറമ്പ് തൃച്ചംബരത്തെ ബാലകൃഷ്ണന്റെ ദുരൂഹ മരണം, വ്യാജരേഖയുണ്ടാക്കി സ്വത്തുതട്ടിയെടുക്കല്‍ കേസുകളുടെ അന്വേഷണം ക്രൈം ഡിറ്റാച്ച് മെന്റിന് കൈമാറി. ക്രൈം ഡിറ്റാച്ച്മെന്റ് ബ്യൂറോ ഡിവൈഎസ്പി ഫ്രാന്‍സിസ് കെല്‍വിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളിലായി നടക്കുന്ന അന്വേഷണമായതിനാല്‍ ലോക്കല്‍ പോലീസിന് പരിമിതിയുണ്ടേന്നും കേസന്വേഷണം ക്രൈബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നും അന്വേഷണ ചുമതലയുള്ള പയ്യന്നൂര്‍ സിഐ എം.പി.ആസാദ് ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു.
ഇതേ ആവശ്യം ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. പോലീസ് കസ്റ്റഡിയിലുള്ള അഭിഭാഷക കെ.വി.ഷൈലജ ഭര്‍ത്താവ് കൃഷ്ണകുമാര്‍ എന്നിവരുമായുള്ള തെളിവെടുപ്പ് കൊടുങ്ങല്ലൂരില്‍ നടത്തി. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥന് സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കണ്ടെത്താനായിട്ടില്ല.
പൊന്നാനിയില്‍ താമസിക്കുന്ന ഡോക്ടറെ കണാനായി പോലീസ് സംഘം ഇന്ന് അവിടേക്ക് പുറപ്പെടും. തിരുവനന്തപുരം പേട്ടയിലെ വലിയവീട് ലൈനില്‍ താമസിച്ചിരുന്ന ബാലകൃഷ്ണന് ചികിത്സയിലായിരിക്കെ ആശുപത്രിയില്‍ നിന്നും ഷൈലജയും ഭര്‍ത്താവ് കൃഷ്ണകുമാറും നര്‍ബന്ധിച്ച് ഡിസ്ചാര്‍ജ്ജ് വാങ്ങി ആംബുലന്‍സില്‍ കൊണ്ടുവരുന്നതിനിടയില്‍ 2011 സപ്തംബര്‍ 12ന് രാത്രി കൊടുങ്ങല്ലൂരില്‍വെച്ച് മരിച്ചെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. മരണം കൊലപാതകമാണെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. മരിക്കുമ്പോള്‍ ബാലകൃഷ്ണന് 80വയസ്സ് പ്രായമുണ്ടായിരുന്നു.
ആഗസ്ത് 18ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബാലകൃഷ്ണനെ 28 ദിവസം കിടത്തിച്ചികിത്സ നടത്തിയതിന് ശേഷമാണ് നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ്ജ് വാങ്ങി കൊണ്ടുപോയത്. ഈ സമയത്ത് ബാലകൃഷ്ണന് രക്തത്തിലെ പഞ്ചസാരയുടെ അളവ് 346 ആയിരുന്നു. ഇത്രയും ഗുരുതരാവസ്ഥയിലുള്ള ഒരാളെ ഡിസ്ചാര്‍ജ്ജ് ചെയ്ത് തിരുവനന്തപുരത്തുനിന്നും തളിപ്പറമ്പിലെത്തിക്കുമ്പോള് മരണമടയാന്‍ സാധ്യതയേറെയാണ്. ഇത് കണക്കിലെടുത്താണ് ഇവര്‍ ഡിസ്ചാര്‍ജ്ജ് ചെയ്യിച്ചതെന്നും പോലീസ് സംശയിക്കുന്നു.
സാധാരണ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്ന ആംബുലന്‍സില്‍ ദേശീയ പാതയില്‍നിന്നും മാറി മറ്റ് വഴികളിലൂടെയാണ് യാത്രചെയ്തതെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് ആംബുലന്‍സില്‍ തന്നെ ഇയാള്‍ മരിക്കണമെന്ന ഗുഢലക്ഷ്യത്തോടെയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്നും പോലീസ് സംശയിക്കുന്നു.
കൊടുങ്ങല്ലൂരില്‍ മരിച്ചയാളുടെ മതദേഹം 70 കിലോമീറ്റര്‍ ദൂരെയുള്ള ഷൊര്‍ണൂര്‍ ശാന്തി ഗ്രാമില്‍ സംസ്കരിക്കാനുണ്ടായ സാഹചര്യവും സംശയത്തിന് ഇടനല്കുന്നുണ്ട്. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സാ രേഖകള്‍ കണ്ടെടുക്കാന്‍ പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പില്‍ അഭിഭാഷകയ്ക്കും ഭര്‍ത്താവിനുമെതിരെയുള്ള പ്രധാന തെളിവുകള്‍ ലഭിച്ചുകഴിഞ്ഞതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: