ആലപ്പുഴ: മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍.കെ. അദ്വാനിക്ക് കുമരകത്തു കായല്‍ യാത്ര നടത്താന്‍ ഏര്‍പ്പെടുത്തിയ ഹൗസ് ബോട്ടിന്റെ രജിസ്ട്രേഷന് നമ്പര്‍ വിവരാവകാശരേഖയില്‍ അച്ചടിച്ചപ്പോള്‍ മാറിയതാണെന്ന വിചിത്ര വാദവുമായി തുറമുഖ വകുപ്പ്.
വിവരാവകാശ രേഖയില്‍ അച്ചടിച്ച രജിസ്ട്രേഷന് നമ്പരില്‍ ഒരക്കം മാറിയതാണത്രെ ആശയക്കുഴപ്പത്തിനിടയാക്കിയത്. കുമരകം കേന്ദ്രമാക്കി സര്‍വീസ് നടത്തുന്ന കെഐവി/എഎല്‍പി/എച്ച്ബി/0056/10 എന്ന രജിസ്ട്രേഷന് നമ്പറിലുള്ള കുരീച്ചാലില് വഞ്ചിവീട് ആണ് അദ്വാനിയുടെ യാത്രയ്ക്ക് ഉപയോഗിച്ചത്. വിവരാവകാശ രേഖയുടെ റിപ്പോര്‍ട്ട് ടൈപ് ചെയ്തപ്പോള്‍ 0056 എന്നത് 0050 എന്നു തെറ്റായി രേഖപ്പെടുത്തിയതാണെന്നാണു വകുപ്പിന്റെ വിശദീകരണം.
0050 നമ്പര്‍ ബോട്ടിന്റെ ഉടമ ആലപ്പുഴ തത്തംപള്ളി സ്വദേശി സി.ജെ. ജോസഫ് തന്റെ ബോട്ടില്‍ അദ്വാനി യാത്ര ചെയ്തിട്ടില്ലന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് വിശദീകരവുമായി തുറമുഖ വകുപ്പ് രംഗത്തെത്തിയത്. അദ്വാനി യാത്ര ചെയ്ത ബോട്ടിനു ലൈസന്‍സ് ഇല്ലെന്ന ആരോപണവും തുറമുഖ വകുപ്പ് നിഷേധിച്ചു.
തുറമുഖ വകുപ്പ് കെഐവി സര്‍വേയര്‍ ലൈസന്‍സിന് അര്‍ഹമായവിധം സര്‍വേ നടപടികള്‍ പൂര്‍ത്തിയായി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. കോട്ടയം പോലീസ് മേധാവി നിര്‍ദേശിച്ച പ്രകാരം വഞ്ചിവീടിന്റെ സുരക്ഷാ ക്രമീകരണങ്ങളെല്ലാം പരിശോധിച്ചു തൃപ്തികരമെന്നു റിപ്പോര്‍ട്ട് നല്‍കിയിരുന്നതായും തുറമുഖ വകുപ്പ് വിശദീകരിക്കുന്നു. കഴിഞ്ഞ ജൂണ്‍ രണ്ടാം വാരമായിരുന്നു മകള്‍ പ്രതിഭയ്ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം അദ്വാനി കുമരകത്തെത്തിയത്.
കുമരകത്തേക്ക് റോഡു മാര്‍ഗം പോകുന്നതിനിടെ അദ്വാനിയെ കുത്തിയതോട് പോലീസ് സ്റ്റേഷനില്‍ മണിക്കൂറുകള്‍ തടഞ്ഞുവച്ചതും അന്ന് വിവാദമായിരുന്നു. സിപിഎം പ്രകടനം നടത്തുന്നുവെന്ന കാരണം പറഞ്ഞാണ് ഇസഡ് കാറ്റഗറി സുരക്ഷയുള്ള അദ്വാനിയെ പോലീസ് തടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: