കൊച്ചി: സിവില്‍ സപ്ലൈസ് കോര്പറേഷന് (സപ്ലൈകോ) കീഴില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഇപിഎഫ് പെന്ഷന് നല്‍കരുതെന്ന നിര്‍ദ്ദേശം സിവില്‍ സപ്ലൈസ് എംഡി പിന്‍വലിച്ചു. 15,000 രൂപയ്ക്ക് മുകളില്‍ മാസ ശമ്പളമുള്ളവര്‍ക്ക് പിഎഫ് ആനുകൂല്യം നല്‍കരുതെന്നായിരുന്നു നിര്‍ദ്ദേശം.
ഇത് സംബന്ധിച്ച് സിവില്‍ സപ്ലൈസ് എംഡി ഒപ്പിട്ട ഉത്തരവ് എല്ലാ റീജ്യനല്‍ മാനേജര്‍മാര്‍ക്കും ഡിപ്പോ മാനേജര്‍മാര്‍ക്കും കഴിഞ്ഞദിവസം കൈമാറിയിരുന്നു. ഇത് സംബന്ധിച്ച് ജന്മഭൂമി കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. സര്‍ക്കാരില്‍ നിന്ന് പുതിയ നിര്‍ദ്ദേശം വരുന്നതുവരെ പഴയ സ്ഥിതി പുന:സ്ഥാപിക്കാനാണ് പുതിയ നിര്‍ദ്ദേശം.
സപ്ലൈകോയില്‍ പുതുതായി എത്തുന്ന മുഴുവന്‍ ജീവനക്കാരെയും ദോഷകരമായി ബാധിക്കുന്ന ഉത്തരവിനെതിരെ തൊഴിലാളികള്‍ രംഗത്ത് വന്നതും, സംഭവം വാര്‍ത്തയായതും ഉത്തരവ് പിന്‍വലിക്കാന്‍ കാരണമായി. സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നവരുടെ അടിസ്ഥാന ശമ്പളം 17,500 രൂപയാണെന്നും, അതുകൊണ്ടുതന്നെ പുതുതായി വരുന്ന മുഴുവന്‍ ജീവനക്കാരും പിഎഫ് പരിധിയില്‍ നിന്ന് ഒഴിവാകുമെന്നും, പിഎഫ് പെന്ഷന് പോലുമില്ലാതെ വിരമിക്കേണ്ട സാഹചര്യമാണ് സര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്നും ജന്മഭൂമി ചൂണ്ടിക്കാട്ടിയിരുന്നു.
പുതുക്കിയ ഉത്തരവ് പ്രകാരം ജോലിയില്‍ തുടരുന്ന, 15,000 രൂപയില്‍ കൂടുതല്‍ മാസശമ്പളമുള്ളവര്‍ക്ക് തൊഴിലാളിവിഹിതം ശമ്പളത്തിന്റെ 12 ശതമാനവും തൊഴിലുടമാ വിഹിതം 15,000 രൂപയുടെ 12 ശതമാനവുമായി പുനഃസ്ഥാപിച്ചു. സിവില്‍ സപ്ലൈസില്‍ നിലവില്‍ സര്‍ക്കാര്‍ പെന്ഷന് ഇല്ല. ഇപിഎഫ് കൂടി നിര്‍ത്തലാക്കാനുള്ള തീരുമാനം വന്‍ പ്രതിഷേധത്തിന് ഇടയാക്കുമെന്നതിനാലാണ് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചതെന്ന് തൊഴിലാളികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: