കൊച്ചി: ഇത്തവണ അത്താഘോഷം കാണാന്‍ തൃപ്പൂണിത്തുറയില്‍ പോയാല്‍ ആയിരത്തില്‍ ഒരുവനാകാം. ഇതിനായി തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനടുത്തുള്ള കൂത്തമ്പലത്തിന്റെ അങ്കണത്തിലെത്തിയാല്‍ മതി. അത്താഘോഷത്തിനെത്തുന്നവര് ഇവിടെ വരകളിലൂടെയാണ് കഥാപാത്രങ്ങളാകുന്നത്. ഒരു മിനിറ്റ് വന്നു നിന്നാല്‍, സ്വന്തം കാരിക്കേച്ചറുമായി മടങ്ങാനാണ് അവസരമുള്ളത്.
പ്രമുഖ കാരിക്കേച്ചറിസ്റ്റ് ബി. സജ്ജീവാണ് 1000 മുഖങ്ങള്‍ വരയ്ക്കുന്ന പുതുമയാര്‍ന്ന പരിപാടി അവതരിപ്പിക്കുന്നത്. അത്താഘോഷ ദിനമായ 25ന് നടക്കുന്ന ‘ബഹുമുഖം ബഹുരസം’ എന്ന പരിപാടിയാണ് ഇതിന് വേദിയാകുന്നത്. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ പ്രശസ്തരായവര്‍ ‘വരയ്ക്കപ്പെടാനായി’ അന്നേ ദിവസമെത്തും. ഒപ്പം മറ്റ് ആയിരങ്ങളും. വെറും കാഴ്ചക്കാരന് എന്ന റോളില്‍ നിന്ന്, ജനങ്ങള്‍ ആഘോഷത്തിലെ കഥാപാത്രങ്ങളായി മാറുന്നതിന്റെ കൗതുകമാണ് ഇതിലൂടെ പങ്കിടുന്നത്. തന്റെ മുന്നിലെത്തുന്ന ആരെയും നിമിഷ മാത്രയില്‍ കടലാസില്‍ പകര്‍ത്തുന്നതാണ് സജ്ജീവിന്റെ രീതി.
2010ല്‍ തൃക്കാക്കരയില്‍ ഉത്രാട ദിവസം നടത്തിയ കാരിക്കേച്ചര്‍ പരിപാടിയായ ഉത്രാടപ്പാച്ചില്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ സ്ഥാനം പിടിച്ചിരുന്നു. അത്തച്ചമയത്തിലെ ‘ബഹുമുഖം ബഹുരസ ‘വും അത്തരമൊരു റെക്കോര്‍ഡ് ലക്ഷ്യമിടുന്നുണ്ട്. കാരിക്കേച്ചറിങ് എന്ന കലാരൂപത്തിന്റെ പ്രത്യേകത കൊണ്ടുതന്നെ ഭാഗ്യമുള്ള 1000 പേരുടെ കുടുംബങ്ങള്‍ 2017 ലെ ഓണത്തെ എന്നെന്നും ഓര്‍ക്കാനും കാരണമായിത്തീരുമെന്നാണ് സജ്ജീവ് പറയുന്നത്. എറണാകുളത്ത് ഇന്‍കം ടാക്സ് ഡപ്യൂട്ടി കമ്മീഷണറാണ് സജ്ജീവ്. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: