കൊല്ലം: കശുവണ്ടി തൊഴിലാളികളുടെ ബോണസ് തീരുമാനമായി. 22 ശതമാനമാണ് ബോണസ്. രണ്ട് ശതമാനം എക്സ്ഗ്രേഷ്യ ഉള്‍പ്പെടെയാണിത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അര ശതമാനത്തിന്റെ കുറവാണ് ബോണസില്‍ ഫലത്തില്‍ വന്നിട്ടുള്ളത്.
ഇന്നലെ തിരുവനന്തപുരത്ത് മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തീരുമാനം. അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ഓണം അലവന്‍സായി 2000 രൂപ നല്‍കും. ഇതിന് പുറമെ പത്ത് കിലോ അരിയും നല്‍കും. സ്റ്റാഫിന് മൂന്നുമാസത്തെ ശമ്പളമാണ് ബോണസായി നല്‍കുക. സംസ്ഥാനത്ത് രണ്ടര ലക്ഷത്തോളം തൊഴിലാളികളാണ് കശുവണ്ടിമേഖലയില്‍ പണിയെടുക്കുന്നത്. ഇതില്‍ തൊണ്ണൂറ് ശതമാനവും സ്ത്രീകളാണ്. നേരത്തെ മൂന്നുതവണ ബോണസിനുള്ള ചര്‍ച്ചകള്‍ നടത്തിയെങ്കിലും അതെല്ലാം അലസിയിരുന്നു.
മുന്‍വര്‍ഷത്തെ ബോണസ് കുടിശിക, കമ്പനി ഉടമകള്‍ കൊടുക്കാനുള്ളത് ചൂണ്ടിക്കാട്ടി തൊഴിലാളിസംഘടനകള്‍ നിലപാട് കടുപ്പിച്ചതാണ് ഇതിന് കാരണം. അടഞ്ഞുകിടന്ന ഫാക്ടറികളുടെ ഉടമകളും നിലപാടില്‍ മാറ്റം വരുത്തിയില്ല.
എന്നാല്‍ ഓണമടുത്ത സാഹചര്യത്തില്‍ എത്രയും വേഗം ബോണസ് ചര്‍ച്ച വിജയിപ്പിക്കണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയാണ് ഇന്നലെ തീരുമാനമുണ്ടാക്കിയത്. തീരുമാനിച്ച ബോണസ് തുക 30നകം തൊഴിലാളികള്‍ക്ക് നല്‍കാനും നിശ്ചയിച്ചു. ലേബര്‍ കമ്മീഷണര്‍ ബിജുവും അഡിഷണല്‍ ലേബര്‍ കമ്മീഷണര്‍ ജോര്‍ജും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.
തൊഴിലുടമകളെ പ്രതീനിധീകരിച്ച് പത്തോളം പേര് എത്തിയിരുന്നു. ബിഎംഎസിനെ പ്രതിനിധീകരിച്ച് ബി.ശിവജി സുദര്‍ശനും സിഐടിയുവിന് വേണ്ടി പി.കെ.ഗുരുദാസനും ഐഎന്ടിയുസിക്കായി കല്ലട കുഞ്ഞുമോനും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: