തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനം തകരുകയും മതമൗലികവാദികള്‍ ശക്തിപ്പെടുകയും ചെയ്യുന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് മലപ്പുറത്ത് തിരൂരിലെ ആര്‍എസ്എസ് നേതാവിന്റെ കൊലപാതകമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
ആര്‍എസ്എസ് മണ്ഡല് ശാരീരിക് ശിക്ഷക് പ്രമുഖ് വിപിനെ തിരൂരില്‍ പട്ടാപ്പകല്‍ ക്രൂരമായി വെട്ടിക്കൊന്നത് സംസ്ഥാന പോലീസ് ഇന്റലിജന്‍സിന്റെയും സര്‍ക്കാരിന്റെയും പരാജയമാണ്. സമാധാന ചര്‍ച്ചകള്‍ നടത്താനല്ലാതെ അക്രമം തടയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സര്‍ക്കാരിന് കഴിയുന്നില്ല.
സംസ്ഥാനത്ത് അക്രമങ്ങള്‍ തുടരുമ്പോള്‍ സര്‍ക്കാര്‍ അഴിമതി നടത്തുന്ന തിരക്കിലാണ്. സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പോലും അവസരമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ല. അക്രമങ്ങള്‍ തടയാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ എക്കാലവും ബിജെപിക്ക് കൈയുംകെട്ടി നോക്കി ഇരിക്കാന്‍ കഴിയില്ല.
കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമായ സാഹചര്യങ്ങളാണ് ദിനംപ്രതി സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിപിനെ കൊലപ്പെടുത്തിയ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്ത് മാതൃകാപരമായ ശിക്ഷ വാങ്ങി കൊടുക്കുന്നതിനോടൊപ്പം ഇതിനു പിന്നിലുള്ള ഗൂഢാലോചനയും പുറത്തുകൊണ്ട് വരണം. മതമൗലികവാദികളെ സംരക്ഷിക്കുന്ന നയമാണ് പിണറായി സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്.
മതമൗലികവാദ പ്രവര്‍ത്തനങ്ങളെയും ലൗജിഹാദ് അടക്കമുള്ള ചതിക്കുഴികളെയും കുറിച്ചു പ്രതികരിക്കുന്നതിനാലാണ് ആര്‍എസ്എസും ബിജെപിയും മതമൗലികവാദികള്‍ക്ക് അനഭിമതര്‍ ആകുന്നതെന്നും വി. മുരളിധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: