കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപ് നല്കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറഞ്ഞേക്കും. ദിലീപിനെ കെട്ടിച്ചമച്ച സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ കേസില്‍ കുടുക്കുകയായിരുന്നെന്നും ഇതിനു പിന്നില്‍ ആസൂത്രിത നീക്കമുണ്ടായിരുന്നെന്നുമാണ് ജാമ്യഹര്‍ജിയിലെ പ്രധാന വാദം.
ശ്രീകുമാര്‍ മേനോനെക്കുറിച്ച് ചോദിച്ചറിയാനെന്നു പറഞ്ഞാണ് ദിലീപിനെ പോലീസ് വിളിച്ചു വരുത്തിയത്. പിന്നീട് അറസ്റ്റ് ചെയ്തു. എന്തിനാണ് അറസ്റ്റെന്ന് ഇപ്പോഴും വ്യക്തമല്ല. പൊതുജന വികാരം ദിലീപിനെതിരാക്കാന്‍ പോലീസ് ബോധപൂര്‍വം സിനിമയെ വെല്ലുന്ന തിരക്കഥയുണ്ടാക്കി പ്രചരിപ്പിച്ചു. ഒരു ക്രിമിനലിന്റെ കുമ്പസാരം കണക്കിലെടുത്ത് പോലീസ് നടപടി സ്വീകരിക്കുകയാണെന്നും നിലവില്‍ ജാമ്യം നിഷേധിക്കേണ്ട സാഹചര്യം ഇല്ലെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കുന്നു.
എന്നാല്‍, നടിയെ ആക്രമിച്ച കേസിന്റെ സൂത്രധാരന്‍ ദീലിപാണെന്ന വാദത്തില്‍ പ്രോസിക്യൂഷന് ഉറച്ചു നിന്നു. ദിലീപിനെ പോലെ സ്വാധീനശക്തിയുള്ള വ്യക്തിക്ക് ജാമ്യം നല്‍കുന്നത് കേസിലെ തുടരന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. നേരത്തെ ദിലീപ് നല്കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: