കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ മാര്‍ക്കറ്റ് റോഡില്‍ നിര്‍മ്മിക്കുന്ന സ്വകാര്യ ബസ്സ്റ്റാന്റിന്റെ പണി വര്‍ഷങ്ങള്‍ക്ക് ശേഷവും പൂര്‍ത്തിയായില്ല. നാലു കോടിയില്‍പരം രുപ മുടക്കി വാങ്ങിയ ഒരേക്കറോളം സ്ഥലത്താണ് ബസ് സ്റ്റാന്റ് നിര്‍മ്മിക്കുന്നത്.
50 ലക്ഷ രൂപ മുടക്കി ഓഫീസ്മുറിയും വെയിറ്റിങ്ങ് ഷെഡും നിര്‍മ്മിച്ച് കഴിഞ്ഞ നഗരസഭയുടെ കാലത്ത് ഉദ്ഘാടനം നടത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
പുഞ്ചപാടം നികത്തിയ ഇവിടെ നിരന്തരം വാഹനങ്ങള്‍ വന്നുപോകുവാന്‍ പറ്റുന്ന അവസ്ഥ അല്ല. ബസ് സ്റ്റാന്റ് ഉടന്‍ പ്രാവര്‍ത്തന സജ്ജമാക്കുമെന്ന് പറയുന്ന നിലവിലെ ഭരണ സമിതിയും ഈ വിഷയത്തില്‍ വേണ്ട പരിഗണന നല്‍കുന്നില്ല. തറ കോണ്‍ക്രീറ്റു ചെയ്യുക മാത്രമാണ് ചെയ്തത്.
വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട് മുന്‍ ഭരണ സമിതി അംഗങ്ങള്‍ അഴിമതി കാട്ടിയതായും സമീപമുള്ള സ്വകാര്യ വ്യക്തികള്‍ക്ക് പ്രയോജനമുണ്ടാക്കുന്ന രീതിയിലാണ് വസ്തുവാങ്ങിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു. നിലവില്‍ റോഡ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതായി അംഗങ്ങള്‍ പറയുന്നു.
നാഷണല്‍ ഹൈവേയുടെ വശങ്ങളില് സ്വകാര്യ ബസുകള്‍ പാര്‍ക്കു ചെയ്യുന്നതു മൂലം ദേശീയപാത വഴിയുള്ള ഗതാഗതത്തിന് തടസം നേരിടുന്നു. കരുനാഗപ്പള്ളിയുടെ സമീപ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവര്‍ ബസിനായി വിവിധ സ്ഥലങ്ങളിലാണ് കാത്തു നില്‍ക്കുന്നത്. ബസ് സ്റ്റാന്റ് പ്രവര്‍ത്തന സജ്ജമായാല്‍ എല്ലാ ബസുകളും അവിടെ എത്തും. ഇത് യാത്രക്കാര്‍ക്ക് ആശ്വാസകരമാകുന്നതിനൊപ്പം നഗരത്തിലെ തിരക്ക് ഒരു പരിധിവരെ നിയന്ത്രിക്കാനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: