ലോസാഞ്ജലസ്: ഹോളിവുഡ് സംവിധായകന് ടോണി സ്കോട്ട് (68) ആത്മഹത്യ ചെയ്തു. ലോസാഞ്ജലസിലെ വിന്‍സന്റ് തോമസ് പാലത്തിനു മുകളില്‍ നിന്നു ചാടിയാണ് ടോണി ആത്മഹത്യ ചെയ്തത്. ബ്രിട്ടിഷ് വംശജനായ ടോണി ടോപ് ഗണ്‍, ഡെയ്സ് ഒഫ് തണ്ടര്‍, ബിവെര്‍ലി ഹില്‍സ് കോപ് 2 എന്നീ പ്രശസ്ത ചിത്രങ്ങളുടെ സംവിധായകനാണ്.
സാന്പെട്രോ മുതല്‍ ടെര്‍മിനല്‍ ഐലന്‍ഡ് വരെ നീളുന്ന ഈ വമ്പന്‍ തൂക്കുപാലത്തില്‍ കാറിലെത്തിയ ടോണി സ്കോട്ട് ഇടയ്ക്ക് വച്ച് കാര്‍ നിര്‍ത്തി പുറത്തിറങ്ങി പാലത്തിന്റെ കൈവരികളില്‍ കയറി നിന്നിട്ട് വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ജഡം പിന്നീട് കണ്ടെടുത്തു. പാലത്തിന് സമീപം പാര്‍ക്കു ചെയ്തിരുന്ന കാറില്‍ നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചതായി പോലീസ് പറഞ്ഞു.
സിനിമ നിര്‍മാതാവ് റിഡ് ലി സ്കോട്ട് സഹോദരനാണ്. ബ്രിട്ടണില്‍ ജനിച്ച ടോണി സ്കോട്ട് ലോസാഞ്ജലസിലായിരുന്നു താമസം. മുന്‍ നടിയായ ഡോണയാണ് ഭാര്യ. ഇരട്ടക്കുട്ടികളായ ഫ്രാങ്ക്, മാക്സ് എന്നിവര്‍ മക്കളാണ്. താഴെ ചാനലില്‍ കൂടി കൂറ്റന്‍ കപ്പലുകള്‍ക്ക് സുഗമമായി പോകാന്‍ വണ്ണം ഉയരത്തിലാണ് വിന്‍സെന്റ് തോമസ് പാലം നിര്‍മ്മിച്ചിട്ടുള്ളത്. 185 അടി ഉയരമുണ്ട്. അതില്‍ നിന്ന് താഴേക്ക് ചാടുന്നത് ജീവനെടുക്കുന്ന സാഹസവുമാണ്. മുമ്പ് പലരും ഇവിടം ആത്മഹത്യാ കേന്ദ്രമാക്കിയിട്ടുണ്ട്.
ചാര്‍ലീസ് ഏഞ്ചല്‍സ്, ഗോണ് ഇന്‍ 60 സെക്കന്‍ഡ്സ്, ദ ഫാസ്റ്റ് ആന്‍ഡ് ദ ഫ്യൂരിയസ് തുടങ്ങിയ ഇംഗ്ളീഷ് പടങ്ങളിലെ ചില രംഗങ്ങള്‍ ഈ പാലത്തില്‍ വച്ചാണ് ചിത്രീകരിച്ചത്. 1964ലെ ഒളിമ്പിക്സ് ഡൈവിംഗ് വെങ്കല മെഡല്‍ ജേതാവായിരുന്ന ലാറി ആന്ഡേഴ്സണ് 1990ല്‍ ഈ പാലത്തില്‍ നിന്ന് ചാടി ഡൈവിംഗ് റെക്കാഡ് സൃഷ്ടിക്കാന്‍ നടത്തിയ ശ്രമം അദ്ദേഹത്തിന്റെ ജീവനെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: