സിയോള്‍: ലോകപ്രശസ്ത മൊബൈല്‍, ടിവി ഉത്പാദകരായ സാംസങ്ങിന്റെ മേധാവി ലീ ജെ യോങ്ങിന് അഴിമതി കേസില്‍ അഞ്ചു വര്‍ഷം തടവ്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്വന്‍ ഹൈയെ ഇംപീച്ച്മെന്റിലൂടെ പുറത്താക്കുന്നതിന് വരെ കാരണമായ അഴിമതിക്കേസാണിത്.
ദക്ഷിണ കൊറിയയിലെ മൂന്നാമത്തെ സമ്പന്നനാണ് കോടാനുകോടികളുടെ ആസ്തിയുള്ള സാംസങ്ങ് കമ്പനിയുടെ ഉടമ. കമ്പനിക്ക് ചിലആനുകൂല്യങ്ങള് ലഭിക്കാന്‍ പ്രസിഡന്റായിരുന്ന പാര്‍ക്ക് ഗ്വന്‍ ഹൈയുടെ അടുത്ത സുഹൃത്തിന്റെ സ്ഥാപനങ്ങള്‍ക്ക് ലീ ജെ യോങ്ങ് വന്‍തോതില്‍ സംഭാവന നല്‍കിയെന്നാണ് കേസ്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ സഹായം കിട്ടുന്നമെന്ന പ്രതീക്ഷയില്‍ വന്‍തോതില്‍ ഇയാള്‍ കൈക്കൂലി നല്‍കിയതായും കൊറിയന്‍ കോടതി കണ്ടെത്തിയിട്ടുണ്ട്.
ലീ ജെ യോങ്ങ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. 49 വയുള്ള ഇയാള്‍ക്ക് 12 വര്‍ഷം തടവ് നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ലീ ജെ യോങ്ങിന് അഞ്ചു വര്‍ഷം തടവ് ലഭിച്ചത് മുന്‍പ്രസിഡന്റ് പാര്‍ക്ക് ഗ്വന്‍ ഹൈയെയും ബാധിക്കും. പുറത്തായ ഗ്വാനും ഇതേ അഴിമതിക്കേസില്‍ വിചാരണ നേരിടുകയാണ്. ഇവര്‍ക്ക് ജീവപര്യന്തം വരെ ലഭിക്കാം. സാംസങ്ങിന്റെ നിത്യേനയുള്ള ഇടപാടുകളില്‍ ലീക്ക് ബന്ധമില്ലെന്ന് അഭിഭാഷകര്‍ വാദിച്ചെങ്കിലും പാര്‍ക്ക് ഗ്വാന്നിന്റെ സുഹൃത്ത് ചോയ് സൂണ്‍ സില്ല്ലിന് വന്‍തുകകള്‍ സംഭാവന നല്‍കിയത് ലീയുടെ അനുമതിയോടെയാണെന്ന് കോടതി വ്യക്തമാക്കി. തന്റെ അറിവില്ലാതെയാണ് സംഭാവന നല്‍കിയതെന്ന വാദം കോടതി തള്ളി.
ചോയിയുടെ നാല് സ്ഥാപനങ്ങള്‍ക്ക് സാംസങ്ങ് 380 ലക്ഷം ഡോളര്‍( 245 കോടി രൂപ) സംഭാവന നല്‍കിയെന്നാണ് കേസ്. പാര്‍ക്ക് ഗ്വാന് ഹൈയുടെ നയങ്ങളെ അടക്കം പിന്തുണയ്ക്കാനും ജനപിന്തുണ ഉണ്ടാക്കിക്കൊടുക്കാനും വേണ്ടി ഉണ്ടാക്കിയതാണ് ഈ നാലു സ്ഥാപനങ്ങളും. പാര്‍ക്കിന്റെ നിര്‍ബന്ധം മൂലമാണ് തങ്ങള്‍ സംഭാവന നല്‍കിയതെന്നാണ് സാംസങ്ങിന്റെ വാദം. ഇതിനു പുറമെ ചോയ്യു മകള്‍ക്ക് അശ്വാഭ്യാസം പരിശീലിക്കാന്‍ പ്രത്യേക ഫണ്ടും നല്കി. ഇവയ്ക്ക് പകരമായി രണ്ട് സാംസങ്ങ് സ്ഥാപനങ്ങളെ , ഓഹരിയുടമകളുടെ എതിര്‍പ്പ് തള്ളി, ലയിക്കാന്‍ പ്രസിഡന്റ് അനുമതി നല്‍കുകയും ചെയ്തു.
ലീയ്ക്ക് അഞ്ചു വര്‍ഷം തടവ് ലഭിച്ചതോടെ സാംസങ്ങിലെ നിക്ഷേപകര്‍ പരിഭ്രാന്തിയിലാണ്. നേതൃത്വമില്ലാത വന്നാല്‍ കമ്പനിക്ക് തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വരുമെന്നും അത് സ്ഥാപനത്ത ബാധിക്കുമെന്നാണ് ആശങ്ക.
അഴിമതിക്കേസില്‍ പെട്ടതിനെത്തുടര്‍ന്ന് പാര്‍ക്ക് ഗ്വന്‍ ഹൈയെ 216 ഡിസംബറിലാണ് പാര്‍ലമെന്റ് ഇംപീച്ച് ചെയ്തത്. ഇവര്‍ക്കെതിരെയും വിചാരണ പുരോഗമിക്കുകയാണ്. പാര്‍ക്ക് ചുങ്ങ് ഹീയെന്ന കൊറിയന്‍ ഏകാധിപതിയുടെ മകളാണ് 65 വയസുള്ള പാര്‍ക്ക് ഗ്വന്‍ ഹൈ. ഒന്നേകാല്‍ ലക്ഷം പേജുള്ള കുറ്റപത്രമാണ് ഇവര്‍ക്കെതിരെ സമര്‍പ്പിച്ചിരിക്കുന്നത്. മൊത്തം 18 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: