കണ്ണൂര്‍: മതേതരത്വത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്നത് ശക്തമായ വിവേചനമാണെന്ന് മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ നിഷസോമന്‍. സ്ത്രീ സുരക്ഷയും മദ്യവിമുക്ത കേരളവും എന്ന മുദ്രാവാക്യമുയര്‍ത്തി അത്തം നാളില്‍ മഹിളാ ഐക്യവേദിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ചില വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അപകടം സംഭവിച്ചാല്‍ മന്ത്രിമാരും രാഷ്ട്രീയ നേതാക്കന്മാരും ഓടിയത്തുന്നു. ആനുകൂല്യങ്ങള്‍ ഒരു പ്രത്യേക വിഭാഗത്തിന് മാത്രം നല്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. ഇത് മാറണം. എല്ലാ വിഭാഗങ്ങള്‍ക്കും തുല്യമായ പരിഗണന ലഭിക്കണമെന്നതാണ് മഹിളാ ഐക്യവേദിയുടെ കാഴ്ചപ്പാട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്ന ജില്ലയായി കണ്ണൂര്‍ മാറിയിരിക്കുകയാണ്. ജനങ്ങള്‍ക്ക് സൈ്വര്യജീവിതം ഉറപ്പ് വരുത്തേണ്ട പിണറായി വിജയന് സമ്പൂര്‍ണ്ണ പരാജയമാണ്. സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അദ്ദേഹം തല്‍സ്ഥാനം രാജിവക്കണം. എല്ലാവര്ക്കും തുല്യനീതി ഉറപ്പാക്കാന്‍ മഹിളാ ഐക്യവേദി ശക്തമായ സമരവുമായി മുന്നോട്ട് പോകണമെന്നും നിഷസോമന്‍ പറഞ്ഞു.
മഹിളാ ഐക്യവേദി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മാലതി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ഷൈന പ്രശാന്ത്, ജില്ലാ സംയോജകന്‍ വിജയകുമാര്‍, ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ദയാനന്ദന് പളളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി രേഷ്മ രാജീവ് സ്വാഗതവും പുഷ്പ മണക്കടവ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: