ന്യൂദല്‍ഹി: ബലാത്സംഗക്കേസില്‍ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങ് കുറ്റക്കാരനെന്ന കോടതി വിധിക്ക് പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ സിങ്ങിന്റെ അനുയായികള്‍ സംഘര്‍ഷം അഴിച്ചുവിട്ടു. പഞ്ചാബ്, ഹരിയാന, ദല്‍ഹി, യുപി സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമുണ്ടായ സംഘര്‍ഷത്തില്‍ 30 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മിക്കവരും സിങ്ങിന്റെ അനുയായികളാണ്. മരണസംഖ്യ ഇനിയും ഉയരാം. സംഘര്‍ഷം നിയന്ത്രിക്കാന്‍ സൈന്യം രംഗത്തിറങ്ങി. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി.
വിധി പ്രഖ്യാപിച്ച പ്രത്യേക സിബിഐ കോടതി സ്ഥിതി ചെയ്യുന്ന പഞ്ചകുലയിലും അക്രമങ്ങള്‍ അരങ്ങേറി. പത്ത് ട്രക്ക് സൈനികരെ കോടതി പരിസരത്ത് നിയോഗിച്ചിരുന്നു. ലക്ഷക്കണക്കിന് അനുയായികളാണ് ഇവിടേക്ക് കഴിഞ്ഞ രണ്ട് ദിവസമായി എത്തിച്ചേര്‍ന്നത്. വിധി വന്നയുടന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അക്രമമുണ്ടായി. ഒബി വാനുകള്‍ നശിപ്പിച്ചു. അനുയായികള്‍ സുരക്ഷാ സേനകളുമായി ഏറ്റുമുട്ടി.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നൂറ് കണക്കിന് വാഹനങ്ങള്‍ക്കും തീയിട്ടു. ടെലഫോണ്‍ എക്സ്ചേഞ്ച് ഓഫീസ്, റെയില്‍വേ സ്റ്റേഷന്, പോലീസ് സ്റ്റേഷന് എന്നിവയും ആക്രമിച്ചു. പഞ്ചാബില്‍ പെട്രോള്‍ പമ്പിനും വൈദ്യുതി നിലയത്തിനും തീയിട്ടു.
നിരവധി സ്ഥലങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസിന് പലയിടങ്ങളിലും വെടിയുതിര്‍ക്കേണ്ടി വന്നു. ദല്‍ഹിയില്‍ പത്തിടത്ത് അക്രമമുണ്ടായി. 211 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. റോഡ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ദല്‍ഹി ആനന്ദ് വിഹാറില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീയിട്ടു. ബിജെപി കേന്ദ്ര ഓഫീസിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അക്രമങ്ങള്‍ സംബന്ധിച്ച് ചണ്ഡീഗഡ് ഹൈക്കോടതിയും റിപ്പോര്‍ട്ട് തേടി. പൊതുമുതല്‍ നശിപ്പിച്ചതിന് നഷ്ടപരിഹരം സംഘടനയില്‍നിന്ന് ഈടാക്കാന്‍ നിര്‍ദ്ദേശിച്ച കോടതി റാം റഹീമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ആവശ്യപ്പെട്ടു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ എന്നിവരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് സംസാരിച്ചു. മുഖ്യമന്ത്രിമാര്‍ സ്ഥിതിഗതികള്‍ വിശദീകരിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. അക്രമം അടിച്ചമര്‍ത്തുമെന്ന് ഖട്ടാര്‍ വ്യക്തമാക്കി. സംഘടനയുടെ ഓഫീസുകള്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അനുയായികളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: