ന്യൂദല്‍ഹി: സ്വാശ്രയ മെഡിക്കല്‍ ഫീസ് സംബന്ധിച്ച കേസില്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിക്കും. വാര്‍ഷിക ഫീസായ അഞ്ചുലക്ഷത്തിന് പുറമേയുള്ള ആറുലക്ഷം ബോണ്ടായി വേണോ അതോ ബാങ്ക് ഗ്യാരണ്ടി മതിയോ എന്ന കാര്യവും കോടതി വ്യക്തമാക്കും. കരാര്‍ ഒപ്പിടാന്‍ ഇനിയും തയ്യാറാവാത്ത കോളേജുകളുടെ ഫീസും സുപ്രീംകോടതി നിശ്ചയിക്കും.
മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയാക്കാനുള്ള സമയപരിധി ആഗസ്ത് 31 തന്നെ ആയിരിക്കും എന്ന് കോടതി അറിയിച്ചിട്ടുണ്ട്. ഈ തീയതി ഇനി സപ്തംബറിലേക്ക് നീട്ടി നല്‍കാനാവില്ലെന്നും കോടതി അറിയിച്ചു. മെഡിക്കല്‍ വാര്‍ഷിക ഫീസായ 11ലക്ഷത്തില്‍ അഞ്ചു ലക്ഷം രൂപയായും ബാക്കി ആറു ലക്ഷം ബാങ്ക് ഗ്യാരണ്ടിയോ ബോണ്ടോ ആയും നല്‍കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശം. എന്നാല്‍ ബാങ്ക് ഗ്യാരണ്ടിക്ക് പകരം ബോണ്ട് മതിയാകും എന്ന് കേരളാ ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ഇക്കാര്യത്തില്‍ തിങ്കളാഴ്ച ഉത്തരവിടാമെന്ന് കോടതി അറിയിച്ചത്.
പതിനൊന്ന് ലക്ഷം രൂപ ഉയര്‍ന്ന ഫീസാണെന്നും സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനാവില്ലെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വാദിച്ചു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 6ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി സാധ്യമല്ലെന്നും ബോണ്ട് മാത്രമേ വാങ്ങാവൂ എന്നും അറ്റോര്‍ണി ജനറല്‍ വിശദീകരിച്ചു. എന്നാല്‍ പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചാല്‍ ബോണ്ടുകൊണ്ട് എന്തു കാര്യമെന്ന് മാനേജ്മെന്റുകള്‍ക്ക് വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ ചോദിച്ചു. ബോണ്ട് വാങ്ങിയാല്‍ കുട്ടികള്‍ ഫീസ് നല്കാതിരിക്കുമെന്ന് കരുതുന്നില്ലെന്ന് കോടതിയും നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: