കൊല്ലം: 2014-15 വര്‍ഷത്തില്‍ എയ്ഡഡ് മേഖലയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ അനുവദിച്ച അധിക സ്കൂളുകള്‍, ബാച്ച് എന്നിവയിലേക്ക് നിയമനം നടത്തുന്നതിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ മുന്‍കാല പ്രാബല്യം അനുവദിക്കാത്തത് പലരുടെയും അവസരം നഷ്ടമാക്കും. പ്രിന്‍സിപ്പാള്‍-125, എച്ച്എസ്എസ് ടീച്ചര്‍-142, ജൂനിയര്‍ ടീച്ചര്‍-674, അപ്ഗ്രഡേഷന്-167, ലാബ് അസിസ്റ്റന്റ്-188 എന്നിങ്ങനെ 1790 തസ്തികകളില്‍ നിയമനം നടത്താനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.
മൂന്ന് വര്‍ഷം മുന്‍പ് ഒരു പഞ്ചായത്തില്‍ ഒരു ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്ന നിലയിലാണ് അധിക സ്കൂളുകള്‍ അനുവദിച്ചത്. എസ്എസ്എല്‍സി വിജയശതമാനം വര്‍ധിച്ചതോടെ നിലവില്‍ ഹയര്‍ സെക്കന്‍ഡറിയുള്ള സ്കൂളുകളില്‍ അധിക ബാച്ചും അനുവദിച്ചു.
എന്നാല്‍ ഇവിടെ തസ്തിക സൃഷ്ടിച്ചിരുന്നില്ല. കരാര്‍ വ്യവസ്ഥയില്‍ അദ്ധ്യാപക നിയമനം നടന്നെങ്കിലും വേതനം നല്‍കിയിരുന്നില്ല. സ്ഥിരം നിയമനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പലരും മൂന്നുവര്‍ഷമായി വേതനമില്ലാതെ ജോലി ചെയ്തിരുന്നത്.
സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ പരിശീലനം ലഭിച്ച അധ്യാപകര്‍ ജോലിയില്‍ പ്രവേശിക്കാനുള്ള പ്രായ പരിധി 39 വയസ്സാണ്. മൂന്നു വര്‍ഷം മുന്‍പ് ജോലിയില്‍ പ്രവേശിച്ച പലര്‍ക്കും ഈ പ്രായ പരിധി കഴിഞ്ഞിട്ടുണ്ടാകും. മുന്‍കാല പ്രാബല്യമില്ലാത്തതിനാല്‍ ഇവര്‍ക്ക് ജോലിയില്‍ നിന്നും ഒഴിയേണ്ടി വരും. ഇതുവരെ ചെയ്ത ജോലിക്ക് ഗസ്റ്റ് അധ്യാപക വേതനം നല്‍കാനാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. നിയമനങ്ങള്‍ക്ക് മുന്‍കാല പ്രാബല്യം അനുവദിക്കുന്നതിനൊപ്പം തസ്തിക നിര്‍ണ്ണയത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും അദ്ധ്യാപക സംഘടനകള്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: