പത്തനംതിട്ട: പിണറായി വിജയന് സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനായി ഖജനാവില്‍ നിന്ന് ലക്ഷക്കണക്കിനു പണം മടക്കുന്നു. തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിടുന്നതിനിടെ ഭരണനേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ സംസ്ഥാനത്തൊട്ടാകെ കൂറ്റന്‍ പ്രചാരണബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ജനശ്രദ്ധാകര്ഷിക്കാന് കഴിയുന്ന ഇടങ്ങള്‍ കണ്ടത്താന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഗ്രാമ, ബ്ലോക് പഞ്ചായത്തുകള്‍ക്കും നിര്‍ദ്ദേശം ലഭിച്ചു. ഐ ആന്‍ഡ് പിആര്‍ഡി ഡയറക്ടറുടെ കാര്യാലയത്തില്‍നിന്ന് ഇതിനുളള കത്തുകള്‍ ജില്ലാ ഓഫിസുകള്‍ വഴി ബന്ധപ്പട്ടവര്‍ക്ക് നല്കി.
ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്കുപഞ്ചായത്തുകള്‍, തഹസീല്‍ദാര്‍, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
ഓരോ വകുപ്പിന്റേയും സ്ഥാപനത്തിന്റേയും അധീനതയിലുള്ളതും ജനശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയുന്നതുമായ ഇടങ്ങള്‍ കണ്ടെത്തി അതിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് ഉത്തരവ്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം, സര്‍വ്വേ നമ്പര്‍, വില്ലേജ്, താലൂക്ക് എന്നിവയാണ് അറിയിക്കേണ്ടത്. കഴിഞ്ഞ മേയില്‍ ഇതു സംബന്ധിച്ച് കത്തു നല്‍കിയെങ്കിലും വിവരങ്ങള്‍ ലഭ്യമാകാത്തതിനെതുടര്ന്നാണ് വീണ്ടും കത്ത് നല്‍കിയത്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രചാരണപരിപാടിയുടെ ഭാഗമായി ആയിരം ഹോര്‍ഡിങ്ങുകള്‍ വയ്ക്കാനാണ് പദ്ധതിയെന്നാണ് കത്തില്‍ പറയുന്നത്. ഇത്തരത്തില്‍ സംസ്ഥാനത്തൊട്ടാകെ വലിയപ്രചാരണബോര്ഡുകള് സ്ഥാപിക്കുന്നതിന് ലക്ഷങ്ങള്‍ പൊതുഖജനാവില്‍നിന്നു ചെലവിടേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: