ആലപ്പുഴ: വീട്ടിലെ വൈദ്യുതി മീറ്റര്‍ കേടാണെന്നു കണ്ടെത്തിയിട്ടും അതു മാറ്റി സ്ഥാപിക്കാതെ 17,536 രൂപ ബില്‍ നല്കിയ വൈദ്യുതി ബോര്‍ഡ് അടിയന്തരമായി ബില്‍ തുകപുനഃപരിശോധിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്.
മാവേലിക്കര മണക്കാട് കെ.എം. ജോയിയുടെ പരാതിയിലാണു കമ്മിഷന് ആക്ടിങ് അധ്യക്ഷന്‍ പി.മോഹനദാസിന്റെ ഉത്തരവ്. 2010-14 കാലത്തു ജോയിയുടെ വീട്ടിലെ ദ്വൈമാസ ഉപയോഗം 390 യൂണിറ്റിനും 525 യൂണിറ്റിനും മധ്യേയായിരുന്നു. പിന്നീട് ഉപയോഗം ശരാശരിക്കുമേല്‍ കാണിച്ചു. മീറ്റര്‍ കേടായിരിക്കാന്‍ സാധ്യതയുണ്ടെന്നു ബില്‍ എഴുതാനെത്തിയ ഉദ്യോഗസ്ഥന് സംശയിച്ചെങ്കിലും മീറ്റര്‍ മാറ്റിസ്ഥാപിച്ചില്ല.
മീറ്റര്‍ കേടായതോടെ ദ്വൈമാസ ഉപയോഗം 100 യൂണിറ്റാണെന്നു കരുതി ശരാശരി ബില്‍ നല്‍കുകയും ചെയ്തു. 2014 ഓഗസ്റ്റ് മുതല്‍ 2015 ഏപ്രില്‍ വരെ 120 യൂണിറ്റും 2015 ജൂണ്‍ മുതല്‍ 2016 ഏപ്രില്‍ വരെ 200 യൂണിറ്റിനും ശരാശരി കണക്കാക്കി ബില്‍ നല്കി. തുടര്‍ന്ന് ആലപ്പുഴ റീജനല്‍ ഓഡിറ്റ് ഓഫിസറുടെ പരിശോധനയില്‍ 420 യൂണിറ്റ് ശരാശരി കണക്കാക്കി ബില്‍ നല്‍കുകയും ചെയ്തു.
ഇതിനിടെ മീറ്റര്‍ മാറ്റി നല്‍കിയെങ്കിലും ബില്‍ കുറഞ്ഞില്ല. താന്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വ്യക്തിയാണെന്നും ഇത്രയധികം വലിയ തുകയ്ക്കുള്ള ബില്ലടയ്ക്കാന്‍ കഴിയില്ലെന്നും പരാതിക്കാരന് കമ്മിഷനെ അറിയിച്ചു. സ്ഥലത്തെത്തിയ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ മീറ്റര്‍ കേടാണെന്നു കണ്ടെത്തിയിട്ടും സ്ഥലത്തു വരാത്ത ഓഡിറ്റ് പാര്‍ട്ടി ഫയലുകള്‍ പരിശോധിച്ചു തെറ്റായ തീരുമാനത്തിലെത്തിയതായി കമ്മിഷന് ഉത്തരവില്‍ നിരീക്ഷിച്ചു.
പരാതിക്കാരന്റെ മീറ്റര്‍ ഒരിക്കല്‍ കൂടി മാറ്റണമെന്നും പാരലല്‍ മീറ്റര്‍ വഴി പരിശോധിക്കാമെങ്കില്‍ അപ്രകാരം പരിശോധിക്കണമെന്നും കമ്മിഷന് ഉത്തരവില്‍ പറഞ്ഞു. ഇപ്പോഴത്തെ ബില്‍ പുനഃപരിശോധിക്കണമെന്നും മാവേലിക്കര ഇലക്ട്രിക്കല്‍ എക്സിക്യൂട്ടീവ് എന്ജിനീയര്ക്കു നിര്‍ദേശം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: