തിരൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് വിപിനെ നിഷ്ഠുരമായി വധിച്ച സംഘത്തിലെ മൂന്നുപേര്‍ പിടിയിലായെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇവരെക്കുറിച്ച് കൂടുതല്‍വിവരങ്ങളൊന്നും നല്‍കുന്നില്ല. കൊലക്കേസിലെ പ്രതികള്‍ ആരൊക്കെയെന്ന് മറച്ചുവയ്ക്കുന്നത് എന്തിനെന്ന് അറിയില്ല. മുസ്ലിം തീവ്രവാദ സംഘടനകളാണ് കൊലപാതകത്തിന് പിന്നിലെന്ന സംശയം വ്യാപകമാണ്. ബൈക്കില്‍ എത്തിയ മുഖംമൂടി സംഘമാണ് വിപിനെ വെട്ടിവീഴ്ത്തിയത്.
ഫൈസല്‍ എന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ വിപിനെ പോലീസ് പ്രതിപ്പട്ടികയില്‍പ്പെടുത്തിയിരുന്നു. അതിനുള്ള പ്രതികാരംവീട്ടല്‍ എന്നനിലയിലാണ് പോലീസ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. രാഷ്ട്രീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും കേരളത്തില്‍ പ്രത്യേകിച്ച് മലബാറില്‍ പുത്തരിയല്ല. പ്രതികള്‍ക്ക് രാഷ്ട്രീയ അഭയം ലഭിക്കുന്നുണ്ടെങ്കിലും അറസ്റ്റും കോടതി നടപടികളും ശിക്ഷയും ഉണ്ടാകാറുണ്ട്. എന്നാല്‍ മുസ്ലിം തീവ്രവാദ സംഘടനകള്‍ ആസൂത്രിതമായി ചെയ്യുന്ന കൊലപാതകങ്ങളിലെ പ്രതികള്‍ നിയമത്തിനുമുന്നില്‍ എത്തുന്നില്ല.
കണ്ണൂരില്‍ ഹിന്ദുഐക്യവേദി നേതാവ് അശ്വനികുമാര്‍, കിളിമാനൂരില്‍ ജന്മഭൂമി ലേഖകന്‍ സുനില്‍കുമാര്‍ എന്നിവര്‍ കൊല്ലപ്പെട്ടത് മുസ്ലിംതീവ്രവാദസംഘടനകളുടെ ആക്രമണത്തിലായിരുന്നു. പരിശീലനം സിദ്ധിച്ചവരാണ് ഇവരെ വെട്ടിവീഴ്ത്തിയതെന്ന് പോലീസ് അന്ന് പറഞ്ഞിരുന്നുവെങ്കിലും പ്രതികളെ പിടിക്കാനോ ശിക്ഷ വാങ്ങിക്കൊടുക്കാനോ കഴിഞ്ഞിട്ടില്ല. അശ്വനികുമാറിനെ വധിച്ചത് എന്‍ഡിഎഫുകാരായിരുന്നു. അതിരാവിലെ പത്രം ഇടാന്‍ പോയ സുനില്‍കുമാറിനെ അരിഞ്ഞുവീഴ്ത്തിയതും എന്‍ഡിഎഫുകാരാണ്.
നിരവധി മാസങ്ങളിലെ ആസുത്രണത്തിനുശേഷമായിരുന്നു രണ്ടുപേരുടെയും കൊലപാതകങ്ങളെന്ന് സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കിയിരുന്നു. പേരിന് ഒന്നുരണ്ടുപേരെ പിടികൂടിയത് ഒഴിച്ചാല്‍ കേസ് അന്വേഷണം മുന്നോട്ടുപോയില്ല. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പ്രീണനത്തിന്റെ ഭാഗമായി മൃദുസമീപനം സ്വീകരിക്കുന്നതാണ് കാരണം. യഥാര്‍ത്ഥ പ്രതികള്‍ പിടിക്കപ്പെട്ടാല്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുമെന്ന വിചിത്ര ന്യായവും കേള്‍ക്കാറുണ്ട്. വിബിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ചില ക്രിമിനലുകളെ പിടിച്ചിട്ടും ആരാണവര്‍ എന്ന് പുറത്തുപറയാതിരിക്കുന്നതും ഇതിന്റെ ഭാഗമാണ്.
കഴിഞ്ഞദിവസം ബെംഗളൂരുവില്‍ ബിജെപിയില്‍ ചേര്‍ന്നതിന്റെപേരില്‍ ഒരു മുസ്ലിം യുവാവിനെ വെട്ടികൊന്നിരുന്നു. ഇത്തരം കൊലപാതകങ്ങളുടെയെല്ലാം പിന്നില്‍ ഒരേ ശക്തിയും സംഘടനയുമാണെന്നതാണ് സത്യം. ഇത്തരക്കാരെ പുറത്തുകൊണ്ടുവരുന്നതിനുപകരം പിന്തുണയ്ക്കാനാണ് സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷത്തിന് താല്പര്യമെന്നാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം എറണാകുളത്ത് മതസ്പര്‍ദ്ധ വളര്‍ത്തുന്ന ലഘുലേഖ വിതരണം ചെയ്തതിന് മതമൗലികവാദികളായ ചിലര്‍ പിടിയിലായിരുന്നു. പോലീസ് അവര്‍ക്കെതിരെ കേസുമെടുത്തു.
എന്നാല്‍ നിയമസഭയില്‍ കേസില്‍പ്പെട്ടവര്‍ക്കുവേണ്ടി വാദിക്കാന്‍ ആരാണ് മുന്നിലെന്ന വാശിയിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും. ലഘുലേഖയില്‍ വിദ്വേഷവാക്കുകളൊന്നുമില്ലെന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിച്ച ചെന്നിത്തല, എല്ലാത്തിനും കുഴപ്പം ആര്‍എസ്എസാണെന്ന് പറഞ്ഞുവച്ചു. ലഘുലേഖയുമായി പോയവരെ ആര്‍എസ്എസ് ആക്രമിക്കുകയായിരുന്നു. പിന്നീട് പോലീസില്‍ പിടിച്ചേല്‍പ്പിച്ചു. ഇതു ശരിയല്ല. ആര്‍എസ്എസുകാര്‍ക്കെതിരെയാണ് കേസ് എടുക്കേണ്ടത് എന്നിങ്ങനെയായിരുന്നു പ്രതിപക്ഷനേതാവിന്റെ ആരോപണം. വി.ഡി. സതീശന് ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളെല്ലാം അതിന് ഒശാന പാടി. അറസ്റ്റിലായവരെ മര്‍ദ്ദിച്ച ആര്‍എസ്എസുകാര്‍ക്കെതിരെ കേസെടുക്കുമെന്ന് പറയാന്‍ പിണറായി വിജയനും അമാന്തമുണ്ടായില്ല.
മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതിന്റെ പേരില്‍ അഴിക്കുള്ളിലായവരോട് കേരളത്തിലെ രാഷ്ട്രീയമേലാളന്മാരുടെ സമീപനം എന്തെന്ന് തെളിയിക്കുന്നതായിരുന്നു നിയമസഭയിലെ ചര്‍ച്ച.
കൊടുംകുറ്റം ചെയ്തതിന് ജയിലില്‍ കഴിയുന്ന മദനിയുടെ മോചനത്തിനായി ഒന്നിക്കുകയും, അയാളുടെ മകന്റെ കല്യാണത്തിന് ഞാന്‍ മുന്നേ ഞാന്‍ മുന്നേ എന്നുപറഞ്ഞ് ഓടിയെത്തുകയും ചെയ്ത കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് ഇതിനപ്പുറമൊന്നും പ്രതീക്ഷിക്കാനില്ല. പക്ഷേ മതത്തിന്റെപേരില്‍ കൊല നടക്കുന്നത് ഒരുകാരണവശാലും അംഗീകരിക്കാനാവില്ല. ചിലര്‍ക്ക് താത്കാലിക രാഷ്ട്രീയലാഭം ഉണ്ടാകുമെങ്കിലും ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും.
മലബാറിലെ ചിലയിടങ്ങളില്‍ സിപിഎം- ബിജെപി സംഘര്‍ഷം ഉണ്ടായപ്പോള്‍ അത് ആളിക്കത്തിക്കാന്‍ പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തതിന്റെ പിന്നില്‍ ചില മുസ്ലിം തീവ്രവാദസംഘടനകളാണെന്ന് സൂചന ഉണ്ടായിരുന്നു. എന്നാല്‍ എതിര്‍പാര്‍ട്ടിയെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഇതിനെക്കുറിച്ച് നിശബ്ദത പാലിച്ചു. അത്തരം നിശ്ശബ്ദതകള്‍ ഗുണകരമല്ല. വോട്ടുബാങ്കിന്റെ പങ്ക് പറ്റാന്‍ മുസ്ലിം തീവ്രവാദത്തിനും ഭീകരവാദത്തിനും നേര്‍ക്ക് കണ്ണടയ്ക്കുന്നത് ആര്‍ക്കും ഭൂഷണമല്ലെന്ന് പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: