മുപ്പത് വര്‍ഷം മുന്‍പ് മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ഭരണകൂടത്തോടും മതമൗലികവാദികളോടും കലഹിച്ച് അധികാരം വലിച്ചെറിഞ്ഞൊരാള് ഇന്ദ്രപ്രസ്ഥത്തിലുണ്ട്. മതനിയമങ്ങള്‍ അടിച്ചമര്‍ത്തുന്ന മുസ്ലിം സ്ത്രീയുടെ അന്തസ്സും അഭിമാനവുമുയര്ത്തി സുപ്രീം കോടതി മുത്തലാഖ് നിരോധിച്ചപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ സമാനതകളില്ലാത്ത സമരോത്സുകത പ്രകടിപ്പിച്ച ആ പേര് വീണ്ടും തിളങ്ങി -ആരിഫ് മുഹമ്മദ് ഖാന്.
ഷബാനു ബീഗം കേസില്‍, മുസ്ലിം ആചാരപ്രകാരം മൊഴി ചൊല്ലിയ ഭാര്യക്ക് ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്ന് 1985 ഏപ്രില്‍ 22ന് സുപ്രീം കോടതി വിധിച്ചു. വ്യക്തിനിയമത്തില്‍ കൈകടത്തുന്നതും മതസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവുമാണ് വിധിയെന്നാരോപിച്ച് മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ മതനേതാക്കള്‍ രംഗത്തെത്തി. പാര്‍ലമെന്റില്‍ മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന രാജീവ് ഗാന്ധി സര്‍ക്കാര്‍ കോടതി വിധി മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്തി മതമൗലികവാദികളെ പ്രീണിപ്പിച്ചു. പ്രധാനമന്ത്രിയോടും പാര്‍ട്ടിയോടും എതിര്‍പ്പുയര്‍ത്തി ആരിഫ് മുഹമ്മദ് ഖാന് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു.
മന്ത്രിസ്ഥാനം ഉപേക്ഷിക്കുമ്പോള്‍ 34 വയസ്സ് മാത്രമായിരുന്നു ആരിഫിന്റെ പ്രായം. രാഷ്ട്രീയത്തില്‍ സ്ഥാനമാനങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്നറിഞ്ഞിട്ടും മനഃസാക്ഷിയെ വഞ്ചിക്കാന്‍ അദ്ദേഹം തയ്യാറായില്ല. സ്ത്രീകളുടെ തുല്യതയ്ക്കായുള്ള പോരാട്ടത്തിന് ഇത്രത്തോളം പിന്തുണയും അന്ന് സമൂഹം നല്‍കിയിരുന്നില്ല. മുത്തലാഖിനെതിരെ പിന്തുണയാവശ്യപ്പെട്ട് മുസ്ലിം സ്ത്രീകള്‍ സമീപിച്ചപ്പോള്‍ 21 വര്‍ഷത്തിനു ശേഷം അദ്ദേഹം അഭിഭാഷക വേഷമണിഞ്ഞു. സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ ആരിഫ് മുഹമ്മദ് ഖാന് ‘ജന്മഭൂമി’യുമായി സംസാരിക്കുന്നു.
മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി വിധിയോടുള്ള പ്രതികരണം എന്താണ്?
ചരിത്രപരവും സ്ത്രീ സമൂഹത്തിന് അനീതിക്കെതിരെ പോരാടാന്‍ ആത്മവിശ്വാസം നല്കുന്നതുമാണ് വിധി. മുസ്ലിം സ്ത്രീകളുടെ ജീവിതത്തിനു മുകളില്‍ ഏത് നിമിഷവും പതിക്കാവുന്ന വാളായിരുന്നു മുത്തലാഖ്. എപ്പോള്‍ വേണമെങ്കിലും ഭര്‍ത്താവിന്റെ വീട്ടില്‍നിന്നും പുറത്താക്കപ്പെടുമെന്ന അവരുടെ ഭീതി ഇതോടെ ഇല്ലാതായി. സ്ത്രീകളുടെ അന്തസ്സും അഭിമാനവും കോടതി ഉയര്‍ത്തിപ്പിടിച്ചു. വലിയ വിദ്യാഭ്യാസമുള്ളവരോ പണക്കാരോ അല്ലാത്ത സാധാരണ സ്ത്രീകളാണ് നിയമപോരാട്ടം നടത്തിയതെന്നതും ശ്രദ്ധിക്കേണ്ടതാണ്. അവര്‍ക്ക് പേരെടുത്ത അഭിഭാഷകരുണ്ടായിരുന്നില്ല. കോടതി രേഖകള്‍ തയ്യാറാക്കാനുള്ള പണംപോലും കൈവശമില്ലായിരുന്നു. സമൂഹത്തിലും സമുദായത്തിലും ശക്തരായ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനെയാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. കപില്‍ സിബലിനെപ്പോലെ ലക്ഷങ്ങള്‍ വാങ്ങുന്ന പ്രശസ്തരായ അഭിഭാഷകരാണ് ബോര്‍ഡിനുവേണ്ടി ഹാജരായത്.
മുത്തലാഖ് നിരോധിക്കുന്നതോടെ മുസ്ലിം സ്ത്രീകള്‍ നേരിടുന്ന അസമത്വങ്ങളെല്ലാം അവസാനിച്ചെന്ന് പറയാനാകുമോ? ബഹുഭാര്യത്വം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ അവശേഷിക്കുന്നില്ലെ?
ഇപ്പോഴുണ്ടായ വിധി നിര്‍ണായക തുടക്കം മാത്രമാണ്. ബഹുഭാര്യത്വം, സ്വത്തവകാശം തുടങ്ങിയ പ്രശ്നങ്ങളും പരിഹരിക്കപ്പെടേണ്ടതുണ്ട്. അടിസ്ഥാന നിലപാട് കോടതി വ്യക്തമാക്കിയിരിക്കുന്നു- അനിയന്ത്രിതവും ഏകപക്ഷീയവുമായ മതനിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണ്. മൗലികാവകാശങ്ങളും തുല്യതയും ലംഘിക്കുന്ന നിയമങ്ങള്‍ക്ക് സ്ഥാനമില്ല. വ്യക്തിനിയമങ്ങള്‍ ഭരണഘടനയ്ക്കതീതമല്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. ഈ തത്വം ബഹുഭാര്യത്വത്തിനും ബാധകമാണ്. മുത്തലാഖുപോലെ അനിയന്ത്രിതവും ഏകപക്ഷീയവുമാണ് ബഹുഭാര്യത്വവും. മുസ്ലിം സ്ത്രീകള്‍ക്ക് സുവര്‍ണാവസരം ലഭിച്ചിരിക്കുകയാണ്. ബഹുഭാര്യത്വം ചോദ്യം ചെയ്ത് ഉടന്‍ കോടതിയില്‍ ഹര്‍ജി പ്രതീക്ഷിക്കാം.
രാജീവ് ഗാന്ധി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം രാജിവച്ച താങ്കളുടെ നിലപാടിനുള്ള അംഗീകാരം കൂടിയാണ് മുത്തലാഖിനെതിരായ വിധി. അന്നത്തെ സാഹചര്യം വിവരിക്കാമോ?
ഷബാനു കേസിലെ കോടതി വിധിയെ പിന്തുണച്ച് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ എന്നെയാണ് പ്രധാനമന്ത്രി ചുമതലപ്പെടുത്തിയത്. ഒരു മണിക്കൂറോളം ഞാന്‍ പ്രസംഗിച്ചു. രാജീവ് ഗാന്ധി എന്നെ അഭിനന്ദിച്ചു. ഇതിന് ആറ് മാസത്തിന് ശേഷമാണ് വിധി മറികടക്കാന്‍ പാര്‍ലമെന്റ് നിയമം പാസാക്കിയത്. മന്ത്രിയായി തുടരുന്നതില്‍ ധാര്‍മ്മികതയില്ലെന്ന് മനസ്സിലാക്കിയാണ് രാജിവച്ചത്. അധികാരത്തിനായി മനഃസാക്ഷിയെ വഞ്ചിക്കാന്‍ എനിക്കായില്ല.
മുസ്ലിം വ്യക്തിനിയമ ബോര്‍ഡും മതസംഘടനകളും രംഗത്തെത്തിയതോടെ രാജീവ് ഗാന്ധി നിലപാട് മാറ്റുകയായിരുന്നു. പാര്‍ട്ടിയില്‍നിന്ന് വലിയ സമ്മര്‍ദ്ദവും സര്‍ക്കാര്‍ നേരിട്ടു. കോടതി വിധി നടപ്പാക്കുന്നത് മുസ്ലിങ്ങളുടെ സ്വത്വം ഇല്ലാതാക്കുന്നതിന് തുല്യമാണെന്നായിരുന്നു വ്യക്തിനിയമ ബോര്‍ഡിന്റെ പ്രചാരണം. വൈകാരികവും ആക്രമണോത്സുകത നിറഞ്ഞതുമായ വാക്കുകളാണ് മതനേതാക്കള്‍ ഉപയോഗിച്ചത്. വിധിയെ അനുകൂലിച്ച് പാര്‍ലമെന്റില്‍ സംസാരിക്കുന്ന എംപിമാരുടെ കാല് തല്ലിയൊടിക്കണമെന്ന ആഹ്വാനവുമായി പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. എനിക്കെതിരെ മൂന്ന് തവണ ആക്രമണ ശ്രമമുണ്ടായി.
വിധിന്യായം പുറപ്പെടുവിച്ച ജഡ്ജിമാര്‍ക്കെതിരെ നീചമായ വാക്കുകളുപയോഗിച്ചാണ് മന്ത്രിയായിരുന്ന അന്‍സാരി പാര്‍ലമെന്റില്‍ സംസാരിച്ചത്.
എണ്ണയാട്ടുന്നവരും മുറുക്കാന്‍ വില്ക്കുന്നവരും മുസ്ലിം വ്യക്തിനിയമത്തില്‍ ഇടപെടുന്നുവെന്ന് അന്‍സാരി അപഹസിച്ചു. മുസ്ലിങ്ങള്‍ക്ക് വേണ്ടാത്ത പരിഷ്കരണത്തിനായി വാദിച്ച് നമ്മളെന്തിനാണ് രാഷ്ട്രീയ ഭാവി നശിപ്പിക്കുന്നതെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. വ്യക്തിനിയമ ബോര്‍ഡിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് നരസിംഹ റാവുവും അര്ജ്ജുന് സിങ്ങും രാജീവ് ഗാന്ധിയെ ഉപദേശിച്ചു. വ്യക്തിനിയമ ബോര്‍ഡിന് മുന്നില്‍ അന്ന് സര്‍ക്കാര്‍ കീഴടങ്ങിയില്ലായിരുന്നെങ്കില്‍ അനീതി അവസാനിപ്പിക്കാന്‍ മുസ്ലിം സ്ത്രീകള്‍ക്ക് ഇത്രത്തോളം കാത്തിരിക്കേണ്ടി വരില്ലായിരുന്നു.
മുത്തലാഖിനെതിരായ വിധിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം, കോണ്‍ഗ്രസ് നേതാവായ കപില്‍ സിബലാണ് വ്യക്തിനിയമ ബോര്‍ഡിനുവേണ്ടി ഹാജരായത്. ഇത് ഇരട്ടത്താപ്പല്ലെ?
കോടതി വിധിയെ വ്യക്തിനിയമ േബാര്‍ഡിന് പോലും സ്വാഗതം ചെയ്യേണ്ടി വന്നല്ലോ. മുത്തലാഖിനെ എതിര്‍ത്ത് ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വായിച്ചിട്ടുണ്ടോ. സ്ത്രീകള്‍ മാനസിക വളര്ച്ചയെത്താത്തവരെന്നാണ് അതില്‍ പറഞ്ഞിരിക്കുന്നത്. ഈ വാദം നമുക്ക് അംഗീകരിക്കാനാകുമോ. പ്രഗത്ഭനായ ഒരാള്‍ക്ക് ഒരു മോശം കേസ് എങ്ങനെ കൈകാര്യം ചെയ്യാനാകുമെന്ന് തെളിയിച്ചതിന് അവസാന ദിവസത്തെ വാദത്തിനു ശേഷം ഞാന്‍ സിബലിനെ അഭിനന്ദിച്ചിരുന്നു. വ്യക്തിനിയമ ബോര്‍ഡ് ആദ്യം സമീപിച്ചപ്പോള്‍ സിബില്‍ നിരസിച്ചതായി എനിക്കറിയാം. പിന്നീടുണ്ടായ സമ്മര്‍ദ്ദമോ സാഹചര്യമോ അറിയില്ല.
ഇടതുപക്ഷത്തിന്റെ നിലപാടുകള്‍ക്ക് വ്യക്തതക്കുറവുള്ളതായി തോന്നിയിട്ടുണ്ടോ?
ഷബാനു കേസിന്റെ കാലത്ത് കോടതി വിധിയെ ഇടതുപക്ഷം പിന്തുണച്ചിരുന്നു. അവര്‍ അഭിപ്രായങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചു. എന്നാല്‍ 1990 നു ശേഷം ഇത്തരം വിഷയങ്ങളില്‍ ഇടതുപക്ഷം മൗനത്തിലാണ്. കാരണമെന്തെന്ന് വ്യക്തമാക്കേണ്ടത് അവരാണ്. മുത്തലാഖില്‍ വിധി വന്നതിനു ശേഷമാണ് അവര്‍ പരസ്യപ്രതികരണം നടത്തിയത്. വിധി സ്വാഗതം ചെയ്തു. അതിനു മുന്‍പ് തന്ത്രപരമായ മൗനം സ്വീകരിച്ചു. മുത്തലാഖിനെ എതിര്‍ത്ത വ്യക്തിനിയമ ബോര്‍ഡിന്റെ നേതാക്കള്‍ക്കൊപ്പമാണ് ഇടതു നേതാക്കളെ എനിക്ക് കാണാന്‍ സാധിച്ചിരുന്നത്. കോടതി വിധി രാജ്യത്തെ മുസ്ലിം സ്ത്രീകള്‍ ആഘോഷിക്കുകയാണ്. ഇതാണ് വ്യക്തിനിയമ ബോര്‍ഡിനെ ഉള്‍പ്പെടെ വിധിയെ സ്വാഗതം ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയത്.
രാജീവ് ഗാന്ധിയുടെ സര്‍ക്കാരല്ല മോദിയുടെ സര്‍ക്കാരെന്നാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വിധിക്കു ശേഷം പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ നിര്ണായകമായിരുന്നില്ലെ?
കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും അഭിനന്ദിക്കേണ്ടതുണ്ട്. കോടതിയില്‍ സ്ത്രീകളുടെ ആവശ്യത്തെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. നിരവധി പ്രസംഗങ്ങളില്‍ മോദി മുത്തലാഖിന്റെ ദുരിതം ചൂണ്ടിക്കാട്ടി. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ നിശബ്ദരായപ്പോള്‍ ബിജെപി മുത്തലാഖിനെതിരെ ധൈര്യത്തോടെ നിലപാട് സ്വീകരിച്ചു. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അല്ലായിരുന്നുവെങ്കില്‍ മുസ്ലിം സ്ത്രീകള്‍ക്ക് ഇത്രത്തോളം മുന്നേറാന്‍ സാധിക്കുമായിരുന്നോയെന്ന് സംശയമാണ്.
ഷബാനു കേസിലെ വിധി മറികടക്കാന്‍ നിയമം പാസാക്കിയതും അയോധ്യ ആരാധനയ്ക്ക് തുറന്നുകൊടുത്തതും വര്‍ഗ്ഗീയ വിഭജനത്തിനും വിദ്വേഷത്തിനും ഇടയാക്കിയിരുന്നു. ഇന്ത്യയുടെ മതേതര സ്വഭാവത്തെ വിഭജന കാലത്തേക്കാള്‍ ഗുരുതരമായി രാജീവ് ഗാന്ധിയുടെ ഈ രണ്ട് തീരുമാനങ്ങളും ബാധിച്ചു. ഇപ്പോള്‍ അന്തരീക്ഷം സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ശരിയായ ദിശയിലാണ് രാജ്യം സഞ്ചരിക്കുന്നത്.
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കോടതി വിധിയെ ഉപയോഗിക്കുമെന്ന് ഇടതുപക്ഷമുള്‍പ്പെടെ ആരോപിക്കുന്നുണ്ട്. ഏകീകൃത സിവില്‍ കോഡ് ഭരണഘടനയിലുള്ളതാണ്. ഒരു വിഭാഗത്ത ഭയപ്പാടിലാക്കാന്‍ വിഷയത്തെ ഉപയോഗിക്കരുത്. വിശ്വാസങ്ങളുടെയോ ആചാരങ്ങളുടെയോ ഏകീകരണമല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഏകസിവില്‍ കോഡ് നടപ്പാക്കിയാല്‍ വിവാഹത്തിനും മരണത്തിനുമൊക്കെ ഹിന്ദു ആചാരങ്ങള്‍ പിന്തുടരേണ്ടി വരുമെന്നൊക്കെ പ്രചരിപ്പിക്കുന്നത് നിര്‍ത്തണം.
സിഖ്, ബുദ്ധ, ജൈന വിഭാഗങ്ങള്‍ ഹിന്ദു കോഡ് ബില്ലാണ് പിന്തുടരുന്നത്. എന്നിട്ട് അവര്‍ക്ക് മതപരമായ എന്തെങ്കിലും പ്രശ്നമുണ്ടോ? എല്ലാവര്ക്കും തുല്യ അവകാശവും നീതിയും ഉറപ്പാക്കുന്നതിനുള്ള നിയമങ്ങളുടെ ഏകീകരണമാണ് പൊതു സിവില്‍കോഡിന്റെ ലക്ഷ്യം. മുഴുവന്‍ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്ത് ഇത് നടപ്പാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: