മാര്‍ക്സിനോടൊപ്പം ശ്രീനാരായണ ഗുരുദേവനെ ആദര്‍ശപുരുഷനായി സിപിഎം കണ്ടത് സമീപകാലത്താണ്. എന്നാലും പാര്‍ട്ടി ഓഫീസുകളിലൊന്നും ഗുരുദേവന് പ്രവേശനമില്ല. ശ്രീനാരായണ പ്രസ്ഥാനങ്ങളില്‍ സജീവമായി സഹകരിക്കുന്നതിനും സഖാക്കള്‍ക്ക് വിലക്കുണ്ട്. ശ്രീനാരായണഗുരുവിനെ കഴിഞ്ഞ ഓണത്തിന് കുരിശിലേറ്റിയ സഖാക്കള്‍ ഇത്തവണ യേശുക്രിസ്തുവിന്റെ കയ്യില്‍ എസ്എഫ്ഐയുടെ കൊടിപിടിപ്പിച്ചിട്ടുണ്ട്. നബിയുടെ ചിത്രം ലഭ്യമല്ലാത്തതിനാല്‍ തങ്ങളുടെ അരിവാളിന്റെ പരിണാമമാണ് ചന്ദ്രക്കലയെന്ന ന്യായീകരണം നടത്തിക്കൂടായ്കയില്ല.
മാര്‍ക്സിസ്റ്റുകാരും മതതീവ്രവാദികളും ചേട്ടന് ബാവ അനിയന് ബാവ എന്ന മട്ടിലാണല്ലൊ നീങ്ങിക്കൊണ്ടിരിക്കുന്നത്. കൊന്നവനെ കൊല്ലുക എന്നതാണ് മാര്‍ക്സിസ്റ്റ് നീതിശാസ്ത്രം. മതതീവ്രവാദികള്‍ക്കും അക്കാര്യത്തില്‍ ഭിന്നാഭിപ്രായമില്ല. കൊല്ലാത്തവനെയും കൊന്നുതീര്‍ക്കുക എന്നതും ഇരുവര്‍ക്കും ചേരുന്ന വിശേഷണമാണ്. താലിബാനിസവും ഐഎസിന്റെ ഉന്മൂലനരീതിയും സ്റ്റാലിനിസ്റ്റ് ശൈലിയും പരസ്പരം ബന്ധപ്പെട്ടതാണല്ലൊ.
മതാചാര പ്രകാരം ജീവിക്കാത്തവരെ വകവരുത്തുക.
ഐഎസ് ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. പാര്ട്ടിചിട്ട തെറ്റിക്കുന്നവനോട് മാര്‍ക്സിസ്റ്റുകാര്‍ ചെയ്തുപോരുന്നതും മറിച്ചല്ല. ടി.പി. ചന്ദ്രശേഖരനടക്കം ഒട്ടനവധി ഉദാഹരണങ്ങള്‍ നിരത്താന്‍ കഴിയും. മനുഷ്യത്വം എന്നൊക്കെ അവര്‍ പറയുന്നതില്‍ ഒരര്‍ത്ഥവുമില്ല. അതൊക്കെ ആളെപ്പറ്റിക്കാനുള്ള അടവു നയം. സിപിഎം അംഗങ്ങള്‍ക്ക് മദ്യപാനശീലമുണ്ടാകരുതെന്നാണ് പാര്‍ട്ടി കോണ്ഗ്രസുകളുണ്ടാക്കിയ രേഖകളില്‍ പറയുന്നത്. പക്ഷേ മദ്യപിക്കാനുള്ള സൗകര്യങ്ങളും, യഥേഷ്ടം മദ്യം ലഭിക്കാനുള്ള സംവിധാനവും ചെയ്തുകൊടുക്കുന്നതില്‍ ഒരു മനഃസാക്ഷിക്കുത്തുമില്ലതാനും.
ഗുരുദേവന്റെ ചിന്തകളെയും ഉത്ബോധനങ്ങളെയും ഉള്‍ക്കൊള്ളുന്നു എന്നു പറയുന്നു. ‘നമുക്ക് ജാതിയില്ല’ എന്ന ഗുരുദേവന്റെ പ്രഖ്യാപനങ്ങളെ ആഘോഷമാക്കുന്ന സിപിഎം മദ്യത്തിന്റെ കാര്യം വരുമ്പോള്‍ ഗുരുദേവനെ മറക്കുന്നു. ‘മദ്യം വിഷമാണ്. അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന് പറഞ്ഞത് വിസ്മരിക്കുന്നു. പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ കുറുക്കുവഴികള്‍ തേടുകയാണ്.
അമ്പതു വര്‍ഷങ്ങള്‍ക്കുശേഷം കേരളം മദ്യമുക്തപ്രദേശമാവുകയാണെന്ന ധാരണ പരന്നിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളൊഴികെ മറ്റെല്ലാം അടച്ചുപൂട്ടാന്‍ കോടതി അനുവദിച്ചതോടെ എല്ലാം ശരിയാകുമെന്ന് കരുതിയതാണ്. യുഡിഎഫ് ഭരണത്തിലെ അഴിമതിയും കുതികാല്‍വെട്ടുമാണ് ബാറുകള്‍ പൂട്ടുന്നതിലേക്കെത്തിയതെന്നതില് സംശയമില്ല. മദ്യശാലകള്‍ തുറക്കുന്നതിലും അടയ്ക്കുന്നതിലുംവരെ അഴിമതി ദര്ശിച്ചകാലമായിരുന്നു യുഡിഎഫ് ഭരണസമയം. മന്ത്രിമാര്‍ വീടുകളില്‍ നോട്ടുയന്ത്രം സ്ഥാപിച്ചു എന്നുവരെ വിളിച്ചുപറഞ്ഞു. ഇതിനിടയില്‍ 418 ബാറുകള്‍ക്ക് താഴുവീണു. സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി 342 എണ്ണംകൂടി അടച്ചുപൂട്ടി. സുപ്രീംകോടതിവരെ കേസുകെട്ടുമായി ചെന്ന ബാറുകാര്‍ക്ക് തോറ്റ് മടങ്ങേണ്ടിവന്നു. 24 പഞ്ചനക്ഷത്രക്കാര്ക്കല്ലാതെ മറ്റാര്‍ക്കും മദ്യം വിറ്റുകൂടാ. ചിലര്‍ക്ക് ബിയറും വൈനും വിറ്റ് ബാര്‍ സജീവമാക്കാന്‍ അവസരം കിട്ടി.
312 ബാറുകളില്‍ ഫോര്‍ സ്റ്റാറും ഹെറിറ്റേജും ബാറുകള്‍ ഒഴികെ ശേഷിക്കുന്ന എല്ലാ ടൂ സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകള്‍ പൂട്ടണമെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരെ ടൂ സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുടമകളും ഫോര്‍ സ്റ്റാര്‍, ഹെറിറ്റേജ് ബാറുകളെ ഒഴിവാക്കിയതിനെതിരെ സര്‍ക്കാരും അപ്പീല്‍ സമര്‍പ്പിച്ചു. ഈ അപ്പീലിലാണ് സര്‍ക്കാരിന്റെ മദ്യനയം പൂര്‍ണമായും അംഗീകരിച്ച് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധി പറഞ്ഞത്.
ജസ്റ്റിസ് കെ.ടി. ശങ്കരന്, ജസ്റ്റിസ് ബാബു മാത്യു എന്നിവരുടെ വിധി പ്രസ്താവത്തിലെ പ്രധാന പരാമര്‍ശങ്ങള്‍:
1) മദ്യം ലഭിക്കുക എന്നത് മൗലികാവകാശമല്ല
2) ടൂറിസം മേഖലയ്ക്ക് തിരിച്ചടിയെന്ന വാദം ശരിയല്ല, ടൂറിസത്തിന് കൊക്കെയ്ന്‍ വേണമെന്ന് വാദിച്ചാല്‍ ശരിയാകുമോ
3) ബാറുകള്‍ പൂട്ടിയാല്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന വാദം അംഗീകരിക്കാനാവില്ല
4) സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ല
5) ജനക്ഷേമത്തിനുള്ള നയം
6) സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ചോര്‍ത്ത് ബാറുടമകള്‍ ആശങ്കപ്പെടേണ്ട.
ചാരായ നിരോധനത്തിനുശേഷം അധികാരത്തിലെത്തിയ കീഴ്വഴക്കം ഇടതുസര്‍ക്കാര്‍ പാലിക്കുമെന്ന് കരുതി. പൂട്ടിയ ചാരായ ഷാപ്പുകള്‍ ഇന്നും തുറന്നില്ലല്ലോ. ഇപ്പോഴിതാ സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായി ബാറുകള്‍ തുറക്കുന്നതിന് സുപ്രീംകോടതി ചില ഇളവുകള്‍ വരുത്തി. നഗരങ്ങളിലൂടെ പോകുന്ന ദേശീയപാതയ്ക്കരികില്‍ ബാറുകള്‍ക്ക് എന്നിട്ടും വിലക്കേര്‍പ്പെടുത്തി. സര്‍ക്കാര്‍ ചെയ്യുന്നതോ നഗരങ്ങളിലൂടെ പോകുന്ന ദേശീയ പാതകളുടെ പദവി കുറച്ചു. ‘ചെരിപ്പിനൊത്ത് കാലു മുറിക്കുക.’ എങ്ങനെയുണ്ട് സഖാക്കളുടെ ബുദ്ധി! നാട്ടിലും നഗരത്തിലുമെല്ലാം ഇനി ബാറാകാം. യഥേഷ്ടം കുടിക്കാം. കുടിക്കാന്‍ കിട്ടാഞ്ഞ് ആരും മരിക്കാന്‍ പാടില്ല. എന്തൊരു മനുഷ്യസ്നേഹമാണ് സര്‍ക്കാരിന്! ചാരായ നിരോധനം 21 വര്‍ഷം പിന്നിട്ടു. ചാരായം നിരോധിച്ചാല്‍ വ്യാജമദ്യം സുലഭമാകും. വ്യാജച്ചാരായം കുടിച്ച് ജനങ്ങള്‍ ചത്തുവീഴും എന്നൊക്കെ പ്രചരിപ്പിച്ചു. ചാരായം സുലഭമായപ്പോഴും വ്യാജച്ചാരായ നിര്‍മ്മാണവും വില്പനയും വ്യാപകമായിരുന്നു.
1996 ഏപ്രില്‍ ഒന്നിന് എ.കെ.ആന്റണി മന്ത്രിസഭയാണ് ചാരായം നിരോധിച്ചത്. ചാരായനിരോധനത്തെ സ്വാഗതം ചെയ്യാന്‍ ആളുകള്‍ ക്യൂ നിന്നു. അതിലൊരാളാണ് മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍. എ.കെ. ആന്റണിയെ അഭിനന്ദിക്കാനും ശാരദ ടീച്ചര്‍ മറന്നില്ല.
ചാരായ നിരോധനത്തിനുശേഷം കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ബാറുകളുടെ നിരോധനം കൊണ്ടുവന്നു. പഞ്ചനക്ഷത്ര ബാറുകള്‍ ഒഴികെ മറ്റു ബാറുകളെല്ലാം അടച്ചുപൂട്ടി. സുപ്രീം കോടതിയും സര്‍ക്കാര്‍ തീരുമാനത്തെ ശരിവച്ചു. ഇതിന്റെയൊക്കെ ഫലമായി ചരിത്രത്തിലാദ്യമായി കേരളത്തില്‍ മദ്യ ഉപഭോഗത്തില്‍ 24 ശതമാനം കുറവുവന്നു. ബാറുകള്‍ അടച്ചുപൂട്ടിയതോടെ ആക്രമണകേസുകള്‍, ഗാര്‍ഹിക പീഡനങ്ങള്‍, ആത്മഹത്യകള്‍, കൊലപാതകങ്ങള്‍ എന്നിവയില്‍ ഗണ്യമായ കുറവുണ്ടായി. കുടുംബങ്ങളില്‍ സമാധാനം കൈവന്നു. മദ്യദുരന്തങ്ങളും സംഭവിച്ചില്ല.
മദ്യനിരോധനം ഫലപ്രദമാകുന്നതിന്റെ സൂചനകളായിരുന്നു ഇവ. ഘട്ടം ഘട്ടമായി മദ്യനിരോധനത്തിലേക്ക് കേരളം നീങ്ങുമ്പോഴാണ് ഇടതുസര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത്. ബിവറേജസ് ഔട്ലെറ്റുകള് പത്ത് ശതമാനം വീതം അടച്ചുപൂട്ടിക്കൊണ്ടിരുന്നത് ഇടതുസര്‍ക്കാര്‍ നിര്‍ത്തലാക്കി. ഘട്ടംഘട്ടമായി മദ്യനിരോധനം അട്ടിമറിക്കാനാണ് ഇടതു സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
കേരളത്തിന്റെ ധാര്‍മ്മിക മനഃസാക്ഷി ബാറുകള്‍ തുറക്കുന്നതിനെതിരാണ്. നിലവില്‍ ദേശീയ- സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ജനവാസകേന്ദ്രങ്ങളിലേക്ക് സര്‍ക്കാര്‍ മാറ്റിസ്ഥാപിക്കുകയാണ്. ഈ നീക്കത്തെ മദ്യപന്മാര് പോലും എതിര്‍ക്കുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. ജനങ്ങള്‍ക്കുവേണ്ടാത്ത മദ്യശാലകള്‍ വേണ്ടെന്നുവെയ്ക്കാന്‍ ഇടതുസര്‍ക്കാര്‍ തയ്യാറാകില്ല. അവര്‍ക്കു വേണ്ടത് പണമാണ്.
ലക്ഷോപലക്ഷം കുടുംബങ്ങളെ ദരിദ്രമാക്കിക്കൊണ്ടാണ് സര്‍ക്കാരും മദ്യശാലകളും പണം വാരിക്കൂട്ടുന്നത്. മദ്യലഭ്യതയും വിതരണവും സുഗമമാക്കി പാവപ്പെട്ടവന്റെ പോക്കറ്റടിച്ച് അവനെ അധാര്‍മികനാക്കി മാറ്റുന്നത് കൊടിയ തിന്മയാണ്. ദാരിദ്ര്യ നിര്‍മാര്‍ജ്ജനവും ദരിദ്രരുടെ സമുദ്ധാരണവും മുഖ്യ അജണ്ടയാക്കുന്നുവെങ്കില് മദ്യനിരോധന നയങ്ങള്‍ സര്‍ക്കാരുകള്‍ തുടരുകയാണ് വേണ്ടത്. ഇക്കണക്കിന് പോയാല്‍ അങ്ങനെ സംഭവിക്കുമെന്ന ആശ വേണ്ടേ വേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: