കൊച്ചി: വിലക്കയറ്റം കുറഞ്ഞു, ചരക്ക് നീക്കം സുഗമമായി, സാമ്പത്തിക അച്ചടക്കം കൈവരിച്ചു… ഇങ്ങനെ നീളുന്നു പട്ടിക. സാമ്പത്തിക മേഖലയില്‍ രാജ്യത്ത് ഈ വര്‍ഷമുണ്ടായ പ്രധാന മാറ്റങ്ങള്‍ എന്തെന്ന് സദസ്സിനോട് ചോദിച്ചത് കേന്ദ്ര ധനകാര്യ സഹമന്ത്രി അര്ജ്ജുന് റാം മേഘ്വാള്. ജന്മഭൂമിയുടെ ഗ്രേറ്റര്‍ കൊച്ചിന് ഇക്കണോമിക് ഫോറം സംഘടിപ്പിച്ച ജിഎസ്ടി ചോദ്യോത്തര മേളയായിരുന്നു വേദി. ചരക്ക്-സേവന നികുതി സംബന്ധിച്ച് പ്രതിനിധികളുടെ എല്ലാ സംശയങ്ങളും കേന്ദ്ര മന്ത്രി തീര്‍ത്തു.
ഐടി മേഖലയ്ക്ക് ഈ സര്‍ക്കാറിന്റെ വരവോടെ കുതിപ്പായെങ്കിലും കമ്പ്യൂട്ടര്‍ മോണിറ്റര്‍, പ്രിന്റര്‍ തുടങ്ങിയവയ്ക്ക് 28 % നികുതിയുണ്ടെന്ന് ആള് കേരള ഐടി ഡീലേഴ്സ് അസോസിയേഷന് പ്രസിഡന്റ്ശ്യാം വെമ്പാല പറഞ്ഞു. വിലകുറയുമോ എന്നറിയാന്‍ രണ്ടാഴ്ച കൂടി കാത്തിരിക്കാന്‍ മന്ത്രി മറുപടി നല്കി. കൊച്ചിയിലെ ആദായ നികുതി പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണറുടെ ഓഫീസ് തിരുവനന്തപുരത്തേക്ക് മാറ്റാന്‍ നീക്കം നടക്കുന്നതായി പ്രതിനിധികള്‍ പറഞ്ഞു. ഓഫീസുകള്‍ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമാകാമെന്നും കൂടുതല്‍ ഇടപാടു കേന്ദ്രങ്ങള്‍ കൊച്ചിയിലാണെങ്കില്‍ അവിടെത്തന്നെ നിലനിര്‍ത്തുമെന്നും മന്ത്രി മറുപടി നല്കി.
സേവന നികുതി കുറയ്ക്കല്‍ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്നും പുതുസംരംഭകര്‍ക്ക് അനുകൂലമായ നടപടികളുണ്ടാകുമെന്നും സ്റ്റാര്‍ട്ട്അപ്പ് സംരംഭകനായ സാമിന് മന്ത്രി മറുപടി നല്കി.
പരസ്യ ഏജന്‍സികളുടെ മേഖലയിലെ സേവന നികുതി നിരക്കുകാര്യത്തിലുള്പ്പടെയുള്ള വ്യക്തത വേണമെന്നായിരുന്നു ചാര്‍ട്ടേഡ് അക്കൗണ്ടന്റായ എ. ഗോപാലകൃഷ്ണന് ചൂണ്ടിക്കാട്ടിയത്. ഇതുമായി ബന്ധപ്പെട്ട വ്യാഖ്യാനങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ജിഎസ്ടി വന്ന ശേഷം ചരക്ക് നീക്കം വേഗത്തിലായെന്നും ചെലവ് കുറഞ്ഞതായും ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് വി. രാമലിംഗം അഭിപ്രായപ്പെട്ടു. ഓരോ തുറമുഖത്തും വെവ്വേറെ രജിസ്ട്രേഷന് എന്ന വ്യവസ്ഥയില്‍ ഭേദഗതികളും ആവശ്യപ്പെട്ടു.
കുരുമുളക് വ്യാപാരവുമായി ബന്ധപ്പെട്ട് നഷ്ടമുണ്ടായാല്‍ അത് പരിഹരിക്കണമെന്നും സംഭവത്തില്‍ മറ്റ് അയല്‍രാജ്യങ്ങളുമായി ചര്‍ച്ച നടത്തുമെന്നും എക്സ്പോര്‍ട്ടറായ കിഷോര്‍ ശ്യാംജിക്ക് മന്ത്രി ഉറപ്പ് നല്കി. ജിഎസ്ടി വന്നതോടെ ഓഫീസില്‍ കയറി ഇറങ്ങാതെ കമ്പ്യൂട്ടര്‍ സഹായത്താല്‍ ജോലി പൂര്‍ത്തിയാകാനും പരാതി നല്‍കാനും കഴിഞ്ഞതായി പ്രതിനിധികള്‍ പറഞ്ഞു.
ജിഎസ്ടിയെപ്പറ്റിയുള്ള സംശയങ്ങളും പരിഹാര സാധ്യതകളും തേടിയുള്ള ചര്‍ച്ച മികച്ച ആശയരൂപീകരണത്തിനുള്ള വേദികൂടിയായി മാറി. ജന്മഭൂമിയുടെ ഉപഹാരം കൊച്ചി യൂണിറ്റ് മാനേജര്‍ കെ. കെ. നവീന്‍ മന്ത്രിക്ക് സമര്‍പ്പിച്ചു. ചടങ്ങിന്റെ സ്പോണ്സര്മാര്ക്ക് മന്ത്രി മെമന്റോ നല്കി.
ജന്മഭൂമി മാനേജിങ് എഡിറ്റര്‍ കെ.ആര്. ഉമാകാന്തന്‍ അധ്യക്ഷത വഹിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ടി. എന്‍. സുരേഷ് വിഷയാവതരണം നടത്തി. ജന്മഭൂമി ഡയറക്ടര്‍ ബോര്‍ഡംഗം ജയലക്ഷ്മി ഗോവിന്ദന് മന്ത്രിയെ പൊന്നാട അണിയിച്ചു. ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. എം. ശ്രീദാസ് സ്വാഗതവും, കൊച്ചി യൂണിറ്റ് മാനേജര്‍ കെ. കെ. നവീന്‍ നന്ദിയും പറഞ്ഞു.
ജിഎസ്ടി പുതിയ മരുമകളെപ്പോലെ
കൊച്ചി: ജിഎസ്ടി കുടുംബത്തിലേക്ക് പുതുതായി വന്ന മരുമകളെപ്പോലെയാണെന്ന് കേന്ദ്രധനമന്ത്രി അര്ജ്ജുന് റാം മേഘ്വാള്. കുടുംബം ശരിയായ ദിശയില്‍ പോകാന്‍ മരുമകളും സഹകരിക്കണം. പുതിയ ശീലങ്ങളും മറ്റും പഠിപ്പിക്കാന്‍ അമ്മായിയമ്മയുമുണ്ടാവും. അമ്മായിയമ്മയുടെ പങ്കാണ് ഈ ചര്‍ച്ചാ വേദിയില്‍ തനിക്ക്, പൊട്ടിച്ചിരികള്‍ക്കിടയില്‍ മന്ത്രി വിശദീകരിച്ചു. ജന്മഭൂമിയുടെ ഗ്രേറ്റര്‍ കൊച്ചി ഇക്കണോമിക് ഫോറം നടത്തിയ ജിഎസ്ടി ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ആദ്യമായി കുടുംബത്തിലേക്ക് വന്നു കയറുന്ന മരുമകള്‍ക്ക് ചില പോരായ്മകളുണ്ടാകാം. ജിഎസ്ടിയെപ്പറ്റി തുടക്കത്തിലുണ്ടായ ആശയകുഴപ്പങ്ങള്‍ ഇത്തരത്തിലുള്ളതാണ്. അമ്മായി അമ്മയുടെ വേഷമാണ് ഇവിടെ മന്ത്രിക്കുള്ളത്. മരുമകളായ ജിഎസ്ടിക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് തിരുത്താന്‍ തയ്യാറാണ്. എന്നാല്‍ മരുമകളെ ഒരു കാരണവശാലും ഉപേക്ഷിക്കില്ല. ഇന്ന് ജിഎസ്ടി നടപ്പാക്കിയിട്ട് ഒരു മാസമാകുന്നു, മന്ത്രി പറഞ്ഞു.
പരിഹാര നിര്‍ദ്ദേശങ്ങള്‍ ഫോണിലൂടെയും…
കൊച്ചി: ജിഎസ്ടിയെ അറിയാന്‍ ജന്മഭൂമി സംഘടിപ്പിച്ച ചടങ്ങിനിടെ മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര ധനകാര്യ സഹമന്ത്രി അര്ജുന് റാം മേഘ്വാളിനുവന്ന മൂന്നു ഫോണ്‍വിളിയിലും വിഷയം ജിഎസ്ടി തന്നെയായിരുന്നു.
ജിഎസ്ടി സംബന്ധിച്ച പൂര്‍ണ്ണ മേല്‍നോട്ടത്തിന് അര്ജുന് റാം ഉള്‍പ്പടെ 30 കേന്ദ്ര മന്ത്രിമാരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചുമതലപ്പെടുത്തിയിരിക്കുന്നത്. 180 ഐഎഎസ് ഉദ്യോഗസ്ഥര്‍ ഓരോ പരാതിയും നോക്കുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നു. കൊച്ചി ജിഎസ്ടി ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലേ എന്ന് ആവര്‍ത്തിച്ച് ചോദിച്ചറിയാനും മന്ത്രി മറന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: