കൊച്ചി: വരുമാനത്തോത് വിലയിരുത്തി, ചില മേഖലകളിലെ ജിഎസ്ടി നിരക്ക് കേന്ദ്രം പുനഃപരിശോധിക്കും. അടുത്തമാസം ചേരുന്ന ജിഎസ്ടി കൗണ്‍സിലില്‍ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അര്ജ്ജുന് റാം മേഘ്വാള് പറഞ്ഞു. ‘ജന്മഭൂമി’യുടെ ഗ്രേറ്റര്‍ കൊച്ചിന് ഇക്കണോമിക് ഫോറം കൊച്ചിയില്‍ സംഘടിപ്പിച്ച ജിഎസ്ടി ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
നികുതി നിരക്കു കാര്യത്തില്‍ സര്‍ക്കാരിന് പിടിവാശിയൊന്നുമില്ല, പോരായ്മയുണ്ടെങ്കില്‍ തിരുത്തലുകള്‍ക്ക് തയ്യാറാണ്, അര്ജ്ജുന് റാം മേഘ്വാള് പറഞ്ഞു. വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ സംശയങ്ങള്‍ക്ക് മന്ത്രി മറുപടി പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണത്തിന്റെ വര്‍ഷമായി 2017 അറിയപ്പെടും. ജിഎസ്ടി നടപ്പാക്കിയ ശേഷമുണ്ടായ ധനസമാഹരണത്തിന്റെ കണക്കുകള്‍ രണ്ടാഴ്ചയ്ക്കകം ഉന്നതാധികാര സമിതി പരിശോധിക്കും. ലക്ഷ്യമിട്ടതിനേക്കാള്‍ കൈവരിക്കാനായെങ്കില്‍ ആ മേഖലയിലെ നികുതി കുറയ്ക്കുന്ന കാര്യം പരിശോധിക്കും. ഇത്തരം ചര്‍ച്ചകളിലെ അഭിപ്രായങ്ങളും സംസ്ഥാന ധനമന്ത്രിമാരുടെ നിര്‍ദ്ദേശങ്ങളും പരിഗണിക്കും, മന്ത്രി പറഞ്ഞു.
സുക്ഷ്മ വിശകലനത്തിന് മൂന്നു തലത്തില്‍ കൗണ്‍സില്‍ ഉണ്ടാക്കിയിട്ടുണ്ട്. 180 ഐഎഎസ് ഉദ്യോഗസ്ഥരും 30 കേന്ദ്രമന്ത്രിമാരും വിഷയങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നടപടി സംബന്ധിച്ച പോരായ്മകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ആ സമയത്തു തന്നെ തിരുത്തല്‍ വരുത്തുന്നുണ്ട്. നയപരവും സാമ്പത്തികവുമായ കാര്യങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ പരിഗണിക്കും. വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും ആശങ്ക വേണ്ട.
നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് ഡിജിറ്റല്‍ ഇടപാടില്‍ വര്‍ദ്ധനവുണ്ടായി. കേന്ദ്ര ബജറ്റില്‍ പദ്ധതിയിതര ചെലവില്ലാതാക്കി. ബജറ്റുകള്‍ ഒന്നിപ്പിച്ചു. മാര്‍ച്ച് 31ന് ധനബില്‍ പാസാക്കി. ജൂലായ് ഒന്നിന് ജിഎസ്ടിയും നിലവില്‍ വന്നു. ആര്‍ബിഐ നിയമങ്ങള്‍ പരിഷ്കരിക്കാന്‍ പോകുന്നു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയിലെ കുതിപ്പിന്റെ വര്‍ഷമാകും ഇത്, മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: