തിരുവനന്തപുരം : പങ്കാളിത്ത പെന്ഷന് നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അധ്യാപക-സര്‍വീസ് സംഘടനകള്‍ പണിമുടക്കുന്നു. ദേശീയ അധ്യാപക പരിഷത്ത്, എന്‍ജിഒ സംഘ്, ഫെറ്റോ, ഇടതുപക്ഷ സംഘടനകള്‍ എന്നിവര്‍ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സമരത്തിന് സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപ്രകാരം പണിമുടക്കില്‍ പങ്കെടുക്കുന്നവരുടെ ഈ ദിവസത്തെ ശമ്പളം സെപ്റ്റംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്ന് തടഞ്ഞുവെയ്ക്കും. അതേസമയം, പണിമുടക്കില്‍ പങ്കെടുക്കാതെ ജോലിക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മതിയായ സംരക്ഷണം നല്‍കുമെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, കെഎസ്ആര്‍ടിസി, ജല അഥോറിറ്റി, വൈദ്യുതി ബോര്‍ഡ്, വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കുചേരുമെന്ന് സമരസമിതി അറിയിച്ചു. കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെറ്റോ നേരത്തെ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.
സമരം ചെയ്യാനുള്ള അവകാശം സര്‍ക്കാര്‍ നിഷേധിക്കുന്നില്ലെന്നും എന്നാല്‍, സമാധാനപരമായി ജോലിക്ക് ഹാജരാകുന്ന ജീവനക്കാര്‍ക്ക് സംരക്ഷണം നല്കാന് സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.ജീവനക്കാരനോ അടുത്ത ബന്ധുക്കള്‍ക്കോ അസുഖമോ, പ്രസവ ചികിത്സാര്‍ഥമോ അല്ലാതെയുള്ള ലീവ് ഇന്ന് അനുവദിക്കില്ല. മെഡിക്കല്‍ ഗ്രൗണ്ടില്‍ ലീവ് എടുക്കുന്നവരില്‍ നിന്നു വകുപ്പ് മേധാവികള്‍ നിര്‍ബന്ധമായും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടേണ്ടതാണ്. ഓഫീസ് മേധാവികള്‍ പണിമുടക്കുന്നിടങ്ങളില് പണിമുടക്കാത്ത ജീവനക്കാര്‍ ജില്ലാ ഓഫീസര്‍ മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. പണിമുടക്കില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്ക് ഓഫീസില്‍ പ്രവേശിക്കുന്നതിനു ജില്ലാ കളക്ടറും വകുപ്പ് മേധാവികളും സൗകര്യമൊരുക്കേണ്ടതാണ്. പണിമുടക്ക് ദിവസം അതത് ഓഫീസുകളിലെ ഹാജര്‍നില സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് എല്ലാ വകുപ്പ് മേധാവികളും ഇന്ന് രാവിലെ 11 ഓടെ സെക്രട്ടേറിയറ്റിലെ പൊതുഭരണ സീക്രട്ട് സെക്ഷനില്‍ അറിയിക്കേണ്ടതാണെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: