”ശരീയത്തിനെ വ്യക്തിനിയമമെന്ന് പ്രഖ്യാപിച്ച ശേഷം ഖുറാന് തെറ്റെന്ന് പറയുന്ന ഒരു കാര്യം നിയമപരമായി ശരിയോ എന്നതാണ് ചോദ്യം. ഇസ്ലാമിക നിയമങ്ങളുടെ പ്രഥമ അടിസ്ഥാനം ഖുറാനാണ്. ഖുറാനില്‍ വ്യക്തമാക്കി പറയുന്ന കാര്യങ്ങള്‍ക്ക് ഹദീസിന്റെയോ ഇജ്മയുടേയോ ആവശ്യവുമില്ല. ദാമ്പത്യത്തിന്റെ പവിത്രതയും സ്ഥിരതയുമാണ് ഖുറാന് പ്രതിപാദിക്കുന്നത്. തലാഖ് പറയും മുമ്പ് അനുരഞ്ജനശ്രമം വേണമെന്നും അതു വിജയിച്ചാല്‍ ബന്ധം പുനഃസ്ഥാപിക്കണമെന്നുമാണ് ഖുറാനിലുള്ളത്. എന്നാല്‍ മുത്തലാഖില്‍ ഇത്തരം നിര്‍ദ്ദേശങ്ങളില്ല. അതുകൊണ്ടുതന്നെ ഖുറാന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ് മുത്തലാഖ്. ശരീയത്ത് നിയമങ്ങളുടെ ലംഘനവുമാണ്. മൂന്നുതവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്ന മുസ്ലിം സമുദായത്തിലെ രീതി ഭരണഘടനാ വിരുദ്ധമാണോ എന്ന് പരിശോധിച്ച അഞ്ചംഗ സുപ്രീംകോടതി ബെഞ്ചിലെ മലയാളിയായ ജസ്റ്റിസ് കുര്യന് ജോസഫിന്റെ വിധിപ്രസ്താവമാണിത്.
ശരിയല്ലെന്ന് ഖുറാനില്‍ പറയുന്ന കാര്യം ശരീയത്തിലും ശരിയല്ലെന്നും, അതിനാല്‍ തന്നെ ദൈവശാസ്ത്രപരമായി ശരിയല്ലാത്തത് നിയമപരമായും ശരിയല്ലെന്നുമാണ് ജസ്റ്റിസ് കുര്യന് ജോസഫിന്റെ ചരിത്രപരമായ വിധിയിലെ പ്രധാന പരാമര്‍ശം. ചീഫ് ജസ്റ്റിസ് ജെ. എസ് ഖേഹര്‍, ജസ്റ്റിസുമാരായ എസ്. അബ്ദുള്‍ നസീര്‍, രോഹിങ്ടണ്‍ നരിമാന്, യു.യു ലളിത്, കുര്യന് ജോസഫ് എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശരീയത്ത് നിയമങ്ങളെയും ഖുറാനെയും ഭരണഘടനയെയും അതിസൂക്ഷ്മമായി പഠിച്ച ശേഷം നടത്തിയ വിധിപ്രസ്താവം നൂറ്റാണ്ടുകള്‍ പഴക്കമുള്ള അനാചാരത്തിനാണ് അന്ത്യം കുറിച്ചിരിക്കുന്നത്.
ജസ്റ്റിസ് കുര്യന് ജോസഫ് അടക്കം മൂന്നു ജഡ്ജിമാര്‍ മുത്തലാഖിനെതിരെ വിധി പ്രസ്താവിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് ജെ. എസ് ഖെഹാറും ജസ്റ്റിസ് എസ്. അബ്ദുള്‍ നസീറും ആറുമാസത്തിനകം മുത്തലാക്കിനെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്നാണ് നിര്‍ദ്ദേശിച്ചത്. മൂന്നു ജഡ്ജിമാരുടെ ഭൂരുപക്ഷ വിധിയോടെ മുത്തലാഖിന് രാജ്യവ്യാപകമായ നിരോധനം നിലവില്‍ വന്നിട്ടുണ്ട്.
മുത്തലാഖ് നിരോധിക്കുന്ന ലോകത്തിലെ ഇരുപതാമത്തെ രാജ്യമാണ് ഇന്ത്യ. 1926ല്‍ സൈപ്രസാണ് മുത്തലാഖ് സമ്പ്രദായത്തിന് ആദ്യനിരോധനം ഏര്‍പ്പെടുത്തിയത്. 1926ല്‍ തുര്‍ക്കിയും 1929ല്‍ ഈജിപ്റ്റും, 1959ല്‍ ഇറാഖും മുത്തലാക്ക് നിരോധിച്ചു. 1961ല്‍ ജനറല്‍ അയൂബ് ഖാന് പ്രസിഡന്റായിരിക്കെ പാക്കിസ്ഥാനും മുത്തലാഖിന് കടിഞ്ഞാണിട്ടു. സ്വാതന്ത്ര്യപ്രഖ്യാപനത്തോടെ ബംഗ്ലാദേശായി മാറിയ കിഴക്കന്‍ പാക്കിസ്ഥാന് 1971ല്‍ ഈ അനാചാരം അവസാനിപ്പിച്ചു. കടുത്ത മതസംവിധാനങ്ങള്‍ നിലവിലുള്ള യുഎഇയും ഖത്തറും വരെ പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് മുത്തലാഖ് നിര്‍ത്തിയെങ്കിലും സ്വതന്ത്ര-ജനാധിപത്യ-മതേതര ഇന്ത്യയില്‍ ഖുറാന് വിരുദ്ധമായ മുത്തലാക്ക് എന്ന അനാചാരം തുടരുകയായിരുന്നു.
ഒടുവില്‍ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, പാഴ്സി എന്നീ മതവിഭാഗങ്ങളില്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ച് 395 പേജുവരുന്ന വിധിന്യായത്തിലൂടെ ഇന്ത്യയിലും മുത്തലാഖിന് അന്ത്യം കുറിച്ചിരിക്കുന്നു. മുസ്ലിം സ്ത്രീകള്‍ നീതിക്കുവേണ്ടി സമീപിക്കുമ്പോള്‍ കോടതിക്ക് കൈകെട്ടി ഇരിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുത്തലാഖിലൂടെയുള്ള അനാചാരങ്ങള്‍ രാജ്യത്തെവിടെയും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
1400 വര്‍ഷങ്ങള്‍ പഴക്കമുള്ള അനാചാരമാണ് മുത്തലാഖ് എന്നാണ് ഇതിനെതിരെ രംഗത്തെത്തിയ മുസ്ലിം സ്ത്രീകള്‍ തന്നെ വിശേഷിപ്പിക്കുന്നത്. ഇസ്ലാമിനോളം പഴക്കമുള്ള അനാചാരത്തെ ഇല്ലാതാക്കേണ്ടതും അവസാനിപ്പിക്കേണ്ടതും ആ സമുദായം തന്നെയാണ്. പുരുഷ കേന്ദ്രീകൃത സമുദായ സംവിധാനങ്ങള്‍ക്കെതിരെ രംഗത്തെത്തിയ മുസ്ലിം സ്ത്രീകളുടെ വിജയമാണ് സുപ്രീംകോടതിയുടെ വിധി. മുത്തലാക്ക് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചതോടെ മുസ്ലിം വ്യക്തിനിയമങ്ങളുടെ നിയമ സാധുതകള്‍ പുനഃപരിശോധിക്കേണ്ട സാഹചര്യങ്ങളിലേക്കും രാജ്യം എത്തിച്ചേരുകയാണ്.
1400 വര്‍ഷമായി പിന്തുടരുന്ന ആചാരമെന്ന നിലയില്‍ മുത്തലാക്കിന് ഭരണഘടനയുടെ 250-ാം വകുപ്പിന്റെ പരിരക്ഷയുണ്ടെന്ന വാദം നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് കുര്യന് ജോസഫ് വിധിന്യായത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഒരു മതം വിശ്വസിക്കാനും പഠിക്കാനും പ്രചരിപ്പിക്കാനുമാണ് ഭരണഘടനയുടെ 25-ാം വകുപ്പ് പൗരന് നല്കുന്ന സ്വാതന്ത്ര്യം. ക്രമസമാധാനത്തെയോ ധാര്‍മ്മികതയെയോ പൊതുജനാരോഗ്യത്തെയോ ബാധിക്കുന്നതാകരുത് ഇതെന്ന് ശ്രദ്ധിക്കണം. മതപരമായ അനുഷ്ഠാനങ്ങളിലെ മോശം കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന് ഭരണഘടനയിലെ 25-ാം വകുപ്പ് തടസ്സമല്ലെന്നും കുര്യന് ജോസഫ് വിശദീകരിക്കുന്നുണ്ട്.
മുസ്ലിം വ്യക്തിനിയമത്തിന്റെ പേരില്‍ പൗരന്റെ മൗലികാവകാശം ലംഘിക്കപ്പെടാന്‍ അനുവദിക്കില്ലെന്ന് ജസ്റ്റിസ് രോഹിങ്ടണ്‍ നരിമാന് പ്രത്യേക വിധിന്യായത്തില്‍ വിശദീകരിച്ചിട്ടുണ്ട്. 1937ല്‍ നിലവില്‍ വന്ന മുസ്ലിം വ്യക്തിനിയമം ഭരണഘടനയുടെ 13(1)വകുപ്പിന്റെ പരിധിയില്‍ വരുന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിന് ശേഷമോ അതിന് മുമ്പോ നിര്‍മ്മിച്ച നിയമങ്ങള്‍ക്ക് പൗരന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കാനാവില്ലെന്ന് വ്യക്തമാക്കുന്ന വകുപ്പാണ് 13(1). മുത്തലാഖിനെ അനുവദിക്കുന്ന ശരീയത്ത് നിയമം മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഇതനുവദിക്കാനാവില്ല.
തികച്ചും ഏകപക്ഷീയമായ നടപടിയാണ് മുത്തലാഖ് എന്നത്. ഭരണഘടനയുടെ 25-ാം വകുപ്പിന്റെ പരിരക്ഷ മുത്തലാഖിന് നല്‍കാനാവില്ലെന്നും ജസ്റ്റിസ് നരിമാന് വ്യക്തമാക്കിയിട്ടുണ്ട്.
മുസ്ലിം മതത്തിലെ വിവേചനപരമായ അനാചാരങ്ങളും രീതികളും അവസാനിപ്പിക്കുകയെന്ന പേരിലാണ് 1937ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ മുസ്ലിം വ്യക്തിനിയമം കൊണ്ടുവന്നത്. ഖുറാന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരായ യാതൊന്നും വ്യക്തിനിയമത്തില്‍ അനുവദനീയമല്ല. ഇതേതുടര്‍ന്ന് 1939ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന പാര്‍ലമെന്റ് പാസാക്കിയ മുസ്ലിം വിവാഹമോചന വ്യവസ്ഥകളിലാണ് മുത്തലാഖ് ഉള്‍പ്പെടുത്തിയത്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ മതസംഘടനകളുടെ എതിര്‍പ്പ് ഭയന്ന് രാഷ്ട്രീയ പാര്‍ട്ടികളാരും തെറ്റ് തിരുത്താന്‍ തയ്യാറായതുമില്ല.
അടിച്ചമര്‍ത്തപ്പെട്ട മുസ്ലിം സ്ത്രീകളുടെ രോഷം 2015ലാണ് സുപ്രീംകോടതിയുടെ മുന്നിലെത്തിയത്. നിസ്സാര കാരണങ്ങള്‍ക്ക് മുത്തലാഖ് ചൊല്ലി ഉപേക്ഷിക്കപ്പെട്ട നിരവധി സ്ത്രീകള്‍ ഹര്‍ജികളുമായി സുപ്രീംകോടതിയെ സമീപിച്ചതോടെ ഭരണഘടനാ ബെഞ്ച് രൂപീകരിച്ച് മുത്തലാഖ് വിഷയം പരിഗണിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. മുത്തലാക്കിനെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാരും രംഗത്തെത്തിയതോടെ കോടതിയുടെ നടപടികള്‍ വേഗത്തിലായി. ശരീയത്ത് നിയമങ്ങള്‍ ലോകവ്യാപകമായി തിരുത്തപ്പെട്ടിട്ടുണ്ടെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശവും ഏറെ ശ്രദ്ധേയമായി. ചരിത്രപരവും പുരോഗമനപരവുമായ സുപ്രീംകോടതി വിധിയോടെ നൂറ്റാണ്ടുകള്‍ നീണ്ട അനാചാരത്തിനാണ് സ്വതന്ത്ര ഇന്ത്യയില്‍ തിരശ്ശീല വീണത്.
എല്ലാ മതങ്ങളിലേയും അനാചാരങ്ങള്‍ തിരുത്തപ്പെടേണ്ടതുതന്നെയാണ്. സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് പരിഷ്ക്കരണങ്ങള്‍ ഏറെ പ്രധാനമാണ്. ലോകത്തിന്റെ സാമൂഹ്യ ക്രമങ്ങളിലുള്ള വത്യാസങ്ങള്‍ ഏറെ സമാധാനത്തോടെയും സഹിഷ്ണുതയോടെയും ഏറ്റവുമധികം ഉള്‍ക്കൊള്ളാന്‍ എക്കാലവും ശ്രമിച്ചിട്ടുള്ള ജനവിഭാഗമെന്ന നിലയില്‍ മുത്തലാഖ് വിഷയത്തിലും ഇന്ത്യ അതിന്റെ പാരമ്പര്യം പിന്തുടരുകതന്നെ ചെയ്യും. ഇപ്പോഴത്തെ ചരിത്രപരമായ വിധി മുസ്ലിം സ്ത്രീകള്‍ക്ക് സമത്വം നല്‍കുമെന്നും സ്ത്രീശാക്തീകരണത്തിനുള്ള ഏറ്റവും ശക്തമായ മാര്‍ഗ്ഗമായി മാറുമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം തന്നെ മാറുന്ന ഇന്ത്യയുടെ പുതുകാഴ്ചപ്പാടുകളെയാണ് പ്രതിനിധാനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: