ലോകത്തില്‍ ഏറ്റവുമധികം വേട്ടയാടപ്പെട്ട ഒരു വിഭാഗമായാണ് റോഹിംഗ്യന്‍ മുസ്ലിങ്ങളെ പല സാമൂഹിക പ്രവര്‍ത്തകരും അവതരിപ്പിച്ചിരുന്നത്. മ്യാന്മര് സൈന്യവും തദ്ദേശീയ ബൗദ്ധവിഭാഗങ്ങളും അവരെ ക്രൂരമായി പീഡിപ്പിച്ചു എന്നായിരുന്നു ആക്ഷേപം. ആട്ടിയോടിക്കപ്പെട്ട റോഹിംഗ്യന്‍ മുസ്ലിങ്ങളെ പുനരധിവസിപ്പിക്കുന്നതിലും അവര്‍ക്ക് വാസസസ്ഥലങ്ങള് ഒരുക്കിക്കൊടുക്കുന്നതിലും ഇന്ത്യ വളരെയധികം മുന്‍കൈയെടുക്കുകയും ചെയ്തിരുന്നു. ഏകദേശം 30000ത്തിനടുത്ത് റോഹിംഗ്യകള്‍ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. അതില്‍ ഏകദേശം 9000 ആളുകള്‍ മാത്രമേ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തവരായിട്ടുള്ളൂ. ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ്, കേരളം, ആസ്സാം, ജമ്മുകശ്മിര്‍, ദല്‍ഹി എന്നിവിടങ്ങളിലാണ് റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ പ്രധാനമായും തമ്പടിച്ചിട്ടുള്ളത്.
റോഹിംഗ്യകളില്നിന്ന് ഇന്ത്യയ്ക്കുണ്ടായ വലിയൊരു അസുഖകരമായ അനുഭവം 2012 ആഗസ്റ്റ് 12 ന് മുംബൈ ആസാദ് മൈതാനത്തില്‍ വച്ചായിരുന്നു. ആസ്സാം കലാപത്തിനെതിരെയും മ്യാന്മറിലെ റാഖീന്‍ കലാപത്തിനെതിരെയും പ്രതിഷേധിക്കാനെന്ന പേരില്‍ വലിയൊരു മുസ്ലിം ജനക്കൂട്ടം അവിടെ ഒത്തുചേര്‍ന്നു. അക്രമാസക്തരായ അവര്‍ പൊതുമുതലുകള്‍ നശിപ്പിക്കുകയും വനിത പോലീസുകാരെ കയ്യേറ്റം ചെയ്തപമാനിക്കുകയും ചെയ്തു. അമര്‍ ജവാന് ജ്യോതി സ്മാരകം ആക്രമിച്ച് കേടുപാടുകള്‍ വരുത്തുന്നിടം വരെയെത്തി കാര്യങ്ങള്‍. കലാപത്തോടനുബന്ധിച്ച് രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തു.
വേട്ടയാടപ്പെട്ട ജനതയുടെ സ്വഭാവം മാറുന്നത് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് 2013 ല്‍ പുറത്തുവന്നത്. ചില റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ ലഷ്ക്കറെ തൊയ്ബയുമായി ചേര്‍ന്ന് മ്യാന്മറില് നടക്കുന്ന അക്രമങ്ങള്‍ക്ക് പകരം വീട്ടാന്‍ ഒരുങ്ങുന്നുണ്ടെന്നായിരുന്നു ആ റിപ്പോര്‍ട്ട്. അതിശയകരമെന്നു പറയട്ടെ, അവരുടെ പകരംവീട്ടല്‍ ഇന്ത്യയ്ക്ക് നേരെയായിരുന്നു. ആട്ടിയോടിക്കപ്പെട്ട് വന്നപ്പോള്‍ അഭയംനല്കിയ ഇന്ത്യയ്ക്കു നേരെ! ഒരുപക്ഷേ ഇന്ത്യയിലെ ബുദ്ധമതക്കാരുടെ സാന്നിദ്ധ്യമാകാം അവരെ ഇതിന് പ്രേരിപ്പിച്ചത്.
2013 ജൂലൈ ഏഴിനായിരുന്നു ബോധഗയയില്‍ ബോംബ് സ്ഫോടനങ്ങള്‍ നടന്നത്. മ്യാന്മറില് നടക്കുന്ന അതിക്രമങ്ങള്‍ക്ക് ബുദ്ധമതക്കാരോട് പകവീട്ടാനായിരുന്നു ഈ ബോംബ് സ്ഫോടനങ്ങള്‍.
ഈ കണ്ടെത്തലുകള്‍ സുരക്ഷാ ഏജന്‍സികളെ ജാഗരൂകരാക്കി. 2014 ഡിസംബറില്‍ ഹൈദരാബാദ് പോലീസ് റോഹിംഗ്യകളെ നിരീക്ഷണത്തില്‍ വയ്ക്കാന്‍ തുടങ്ങി. 2014 ഒക്ടോബറിലെ ബര്‍ദ്വാന്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ നിന്നുള്ള റോഹിംഗ്യന്‍ മുസ്ലിമായ ഖാലിദ് മുഹമ്മദിനെ എന്‍ഐഎ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നായിരുന്നു ഹൈദരാബാദ് പോലീസിന്റെ നടപടി. ഈയിടെയായി ജമ്മുവിലെ ജനങ്ങളും റോഹിംഗ്യകള്‍ക്ക് വാസസ്ഥലം അനുവദിക്കുന്നതിനെതിരെ പ്രക്ഷോഭത്തിലാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് ഉണ്ടായത്. അഭയാര്‍ത്ഥികളുടെ എണ്ണം 2010 ല്‍ 5107 ആയിരുന്നത് 2016 ജൂണിലെ കണക്കനുസരിച്ച് 13400 ആയിരിക്കുന്നു.
തെക്കന്‍ കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരവാദികളിലൊരാള്‍ മ്യാന്മര് സ്വദേശിയാണെന്നും തിരിച്ചറിഞ്ഞതോടെ റോഹിംഗ്യകളുടെ ആ മേഖലയിലെ സാന്നിദ്ധ്യം സുരക്ഷാഭീഷണിയായി സുരക്ഷ സേനകളും വിലയിരുത്താന്‍ തുടങ്ങി.കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം എതിര്‍ക്കപ്പെടുമ്പോള്‍ അതേസ്ഥലത്ത് റോഹിംഗ്യകള്‍ക്ക് വാസസ്ഥലം അനുവദിക്കപ്പെടുന്നതിനെതിരായ വികാരം ഇന്ത്യക്കാരില്‍ ഉയരുന്നുണ്ട്. റോഹിംഗുകളും ബംഗ്ലാദേശി മുസ്ലിങ്ങളും ജമ്മുകശ്മീരില്‍നിന്ന് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ട് ജമ്മുകശ്മീര്‍ നാഷണല്‍ പാന്തേഴ്സ് പാര്‍ട്ടി മുന്നോട്ടുവരികയുണ്ടായി.
അഭയാര്‍ത്ഥികള്‍ എന്ന നിലയില്‍നിന്നും ഇന്ത്യ നേരിടുന്ന സുരക്ഷാഭീഷണി എന്നതിലേക്ക് റോഹിംഗുകളുടെ സാന്നിധ്യം മാറിയിട്ടുണ്ട്. മ്യാന്മറിനുമേല് ചൈന വലിയ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്നുണ്ട്. അതിനാല്‍ റോഹിംഗ്യകള്‍ക്ക് അഭയം നല്‍കുന്നത് മ്യാന്മറുമായുള്ള ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കാതെയായിരിക്കാനും ഇന്ത്യ ശ്രദ്ധിക്കേണ്ടതുണ്ട്.
എന്തുതന്നെയായാലും ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തി നേരിടുന്ന സുരക്ഷാഭീഷണികളെ ഗൗരവമായി കാണേണ്ടതുണ്ട്. അനധികൃത കുടിയേറ്റം സൃഷ്ടിക്കുന്ന വെല്ലുവിളികളിലും സത്വര ശ്രദ്ധപതിയേണ്ടതുണ്ട്. എന്നുവച്ച് മുഴുവന്‍ റോഹിംഗ്യകളെയും കണ്ടുപിടിച്ച് നാടുകടത്താനും സാധ്യമല്ല. കാരണം അവരില്‍ പലരും നിയമാനുസൃത അഭയാര്‍ത്ഥികളാണ്. അംഗീകൃത വിസ ഉള്ളവരും അവരിലുണ്ടാകാം.
പാക്കിസ്ഥാനി ഭീകരവാദികള്‍ റോഹിംഗ്യകളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് കരുവാക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ മാസം ഇന്ത്യ മ്യാന്മറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. റോഹിംഗ്യകളുടെ അനധികൃത കുടിയേറ്റത്തിനെതിരെ നീങ്ങാന്‍ ഇന്ത്യന്‍ ഭരണകൂടത്തെ ഈ ഒരു വിവരവും പ്രേരിപ്പിച്ചിട്ടുണ്ടാകാം. 2012 ലാണ് റോഹിംഗ്യന്‍ അഭയാര്‍ത്ഥി പ്രവാഹം പ്രധാനമായും ഉണ്ടായത്. അതും നിയമാനുസൃതമല്ലാതെ. മനുഷ്യാവകാശ സംരക്ഷണത്തിനായി അന്താരാഷ്ട്രതലത്തിലുള്ള മുറവിളികളും ആഭ്യന്തര രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും അതിന് സഹായം ചെയ്തു. ചൈനയുടെ അതിക്രമങ്ങളെ തുടര്‍ന്ന് 1959 ലാണ് ദലൈലാമ ഇന്ത്യയില്‍ അഭയം തേടിയത്. ഒപ്പം 80000 ത്തോളം ടിബറ്റുകാരും അന്ന് ഇന്ത്യയില്‍ അഭയാര്‍ത്ഥികളായെത്തി. അതിനുശേഷം ഇന്ത്യ കണ്ട വലിയ കുടിയേറ്റം റോഹിംഗ്യകളുടെതാണ്. പക്ഷേ രണ്ടിന്റെയും അനന്തരഫലം വളരെ വളരെ വ്യത്യസ്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: