കട്ടപ്പന: ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ ഡാറ്റാ ബാങ്ക് തയ്യാറാക്കുന്ന നടപടി സ്റ്റേഷന് പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നു. ജനമൈത്രി പോലീസാണ് കണക്കെടുപ്പ് നടത്തുന്നത്. എസ്ഐമാരുടെ നേതൃത്വത്തില്‍ കണക്കെടുപ്പ് നടത്തണമെന്നാണ് നിര്‍ദേശം. ഇതോടെ സ്റ്റേഷനിലെ ജോലി മാറ്റിവച്ചാണ് ഉദ്യോഗസ്ഥര്‍ തിരക്കിട്ടുള്ള കണക്കെടുപ്പ് നടത്തുന്നത്.
ജില്ലയില്‍ 29 സ്റ്റേഷനുകളിലായി 2400ലധികം പോലീസുകാരാണുള്ളത്. ഓണത്തിന്റെ തിരക്കുള്ള സമയം പോലീസ് സ്റ്റേഷനുകളിലെ പ്രവര്‍ത്തനം അവതാളത്തിലാകുന്ന തരത്തിലാണ് കണക്കെടുപ്പ് പുരോഗമിക്കുന്നതെന്ന്ആരോപണമുയര്ന്നിട്ടുണ്ട്. അതാത് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്നവരുടെ സമ്പൂര്‍ണ വിവരങ്ങളടങ്ങിയ ഡാറ്റാ ബാങ്കാണ് തയാറാക്കുന്നത്.
കുറ്റകൃത്യങ്ങള്‍ തടയുന്നതിനും പോലീസിനെ കൂടുതല്‍ ജനകീയമാക്കുന്നതിനുമാണ് കണക്കെടുപ്പ് എന്നാണ് വിശദീകരണം. കഴിഞ്ഞമാസം പത്തിന് കണക്കെടുപ്പ് അവസാനിപ്പിക്കണമെന്നായിരുന്നു ഡിജിപിയുടെ സര്‍ക്കുലര്‍. എന്നാല്‍ ഇടുക്കിയിലെ ഭൂവിസ്തൃതി കണക്കിലെടുത്ത് കാലാവധി 31 വരെ നീട്ടി. ജില്ലയില്‍ കണക്കെടുപ്പ് 60 ശതമാനം പൂര്‍ത്തീകരിച്ചു. കുടുംബാംഗങ്ങളുടെ എണ്ണം, ജോലി, വിദേശത്ത് ജോലി ചെയ്യുന്നവരുടെ പേരും വിവരങ്ങളും, പ്രായമായവര്‍ എത്ര, വിദ്യാഭ്യാസ യോഗ്യത, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ, കുടുംബപശ്ചാത്തലം, സര്‍ക്കാര്‍ ജീവനക്കാര്‍ എത്ര പേര്, ഇതര സംസ്ഥാന തൊഴിലാളികള്‍ പുരയിടത്തില്‍ ജോലി ചെയ്യുന്നുണ്ടോ എന്നിങ്ങനെയുള്ള വിവരങ്ങളാണ് പോലീസ് ശേഖരിക്കുന്നത്.
സംസ്ഥാനത്ത് എവിടേക്കും വിവരങ്ങള്‍ കൈമാറാവുന്ന തരത്തിലാണ് പോലീസ് ഡേറ്റാ ബാങ്ക് തയാറാക്കുന്നത്. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരുടെ കൃത്യമായ വിവരം മിനിട്ടുകള്‍ക്കുള്ളില്‍ പോലീസിന് ഇതോടെ ശേഖരിക്കാന്‍ കഴിയും. അപകടങ്ങളിലും കാണാതാകുന്ന സംഭവങ്ങളിലും പെട്ടെന്ന് വിവരങ്ങള്‍ എത്തിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ഡാറ്റാ ബാങ്ക് തയ്യാറാക്കിയതിന് ശേഷം എല്ലാവര്‍ഷവും സ്റ്റേഷന് പരിധിയിലെ വീടുകള്‍ കേന്ദ്രീകരിച്ച് വിവരങ്ങള്‍ ശേഖരിക്കും. സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ശക്തമാക്കാനും സ്കൂളുകളിലെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പോലീസ് ഇടപെടല്‍ ശക്തമാക്കാനുമാണ് പോലീസിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: