അര്ജ്ജുനന് വിഭൂതിയോഗങ്ങള് വിസ്തരിച്ച് ഉപദേശിച്ചുതരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഭഗവാന് വളരെയധികം സന്തോഷമുണ്ടായി. സംസ്കൃത ഭാഷയില്‍ സന്തോഷം പ്രകടിപ്പിക്കാനുള്ള പദമാണ് ”ഹന്ത” എന്നത്. അതുപോലെ ”അനുകമ്പ”യും ആ പദം പ്രകടിപ്പിക്കുന്നുണ്ട്. ഭഗവാന് തന്റെ സുഹൃത്തിനോടുള്ള ദയയും ഈ പദം സൂചിപ്പിക്കുന്നു.
എന്റെ വിഭൂതികള്‍ എന്റെ സ്വരൂപത്തിന്റെ ഭാഗം തന്നെയാണ്. ആത്മവിഭൂതികള് എന്നുപറയാം. അവ എന്റെ രൂപത്തെപ്പോലെ തന്നെ ദിവ്യങ്ങളുമാണ്. ഞാന്‍ അവ നിനക്കു പറഞ്ഞുതരാം. പക്ഷേ, പ്രാധാന്യത: എന്നു ഭഗവാന് പ്രത്യേകം പറയുന്നത് നാം ശ്രദ്ധിക്കണം.
ഭഗവാന്റെ വിഭൂതികള്‍, സ്വര്‍ഗാദി ദിവ്യലോകങ്ങളിലും ഈ ഭൂലോകത്തും അധോലോകങ്ങളിലും നിറഞ്ഞുനില്‍ക്കുന്നുമുണ്ട്. ആകാശത്തിലെ നക്ഷത്രങ്ങളെയും ഭൂമിയിലെ മണ്‍തരികളെയും എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിഞ്ഞേക്കാം. പക്ഷേ ഭഗവാന്റെ രൂപവിസ്തരണങ്ങളും കഥകളും നാമങ്ങളും വിഭൂതികളും മുഴുവന്‍ പറയുവാനോ മുഴുവന്‍ കേള്‍ക്കുവാനോ ആര്‍ക്കും സാധ്യമല്ല. സാധാരണ ജീവികളുടെ ബുദ്ധിയും ഇന്ദ്രിയങ്ങളും വളരെ പരിമിതമായ ശക്തികള്‍ മാത്രം ഉള്ളവയാണ്.
ഉത്തമഭക്തന്മാരായ ജനങ്ങള്‍ സ്വന്തം കഴിവനുസരിച്ച് ഭഗവാന്റെ ഐശ്വര്യവും കഥകളും തത്ത്വങ്ങളും പരസ്പരം പറയുന്നു, കേള്‍ക്കുന്നു, ആനന്ദിക്കുന്നു.
”കഥയന്തശ്ചമാം നിത്യം
തുഷ്യന്തിച രമന്തിച” (10-9)
എന്ന് ഭഗവാന് പറഞ്ഞത് ആ വസ്തുതയാണ്. ഭഗവാന് തുറന്നുപറയുന്നു.
നാസ്ത്യന്തോ വിസ്തരസ്യമേ”
എന്റെ വിഭൂതികള്‍ പറഞ്ഞ് അവസാനിപ്പിക്കാനോ മുഴുവന്‍ കേള്‍ക്കാനോ ആര്‍ക്കും സാധ്യമല്ല. ഏറ്റവും ഉല്‍കൃഷ്ടമായവ മാത്രം പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: