നതേന രാജപരിതോഷഃ
ക്ഷുധാശാന്തിര്വ
അതുകൊണ്ടുമാത്രം രാജപ്രീതിയോ വിശപ്പുശമനമോ ഉണ്ടാകില്ല. മുപ്പത്തിയൊന്നാം സൂത്രത്തില്‍ പറഞ്ഞ ”രാജഗൃഹഭോജനാദിഷു..” എന്ന സൂത്രത്തില്‍ ചൂണ്ടിക്കാട്ടിയ കാര്യത്തിന്റെ തുടര്‍ച്ചയായാണ് ഈ സൂത്രം.രാജാവിനെയോ രാജവംശ ചരിത്രത്തിനെയോ അറിയുന്നതുകൊണ്ടുമാത്രം ഒരാള്‍ക്ക് രാജപ്രീതിയുണ്ടാകുമെന്ന് പറയാനാവില്ല. കൊട്ടാരം പാചകശാലയില്‍ കയറിയതുകൊണ്ട് വിശപ്പുമാറില്ല. ഭക്ഷണവസ്തുക്കളെ അടുത്തറിയുന്നവന് രുചി ആസ്വദിച്ചു കഴിച്ചു എന്നര്‍ത്ഥമില്ല.
ഇതുപോലെയാണ് ഭക്തിയുടെ കാര്യവും. ജ്ഞാനമുണ്ടായതുകൊണ്ടു മാത്രം ഭക്തി അനുഭൂതിയില്‍ നിറഞ്ഞു കിട്ടില്ല. അതിന് മനസ്സറിഞ്ഞുള്ള ശ്രമവും ഹൃദയത്തിന്റെ ലയനപ്രകൃതവും എല്ലാം വേണം. നല്ലൊരു ഹൃദയമുള്ളവനേ അതില്‍ ലയിക്കാനാകൂ. സഹൃദയനു മാത്രമേ സാഹിത്യമാസ്വദിക്കാനാവൂ എന്നുപറയുംപോലെ പരാനുഭൂതിയും ദയാവായ്പുമുള്ളവനേ ഭക്തിയില്‍ ലയിക്കാനാവൂ.
”ഒരു പീഡ എറുമ്പിനും വരുത്തരുത്” എന്ന് ശ്രീനാരായണ ഗുരുദേവന് അനുകമ്പാദശകത്തില്‍ പാടിയതുപോലെ സഹവര്‍ത്തികളോട് സ്നേഹപൂര്‍വം പ്രവര്‍ത്തിക്കാനാകുന്ന ഒരു മനസ്സുള്ളവനേ ഭക്തിയില്‍ ലയിക്കാനാകൂ. ”അഹിംസാ പരമോ ധര്‍മ്മ” എന്ന അറിവിലും കവിഞ്ഞ് നില്ക്കുന്ന അവസ്ഥയിലാണ് ഭക്തിയുടെ ഉയര്‍ച്ച.
”അവനവനാത്മസുഖത്തിനാചരിക്കു
ന്നവയപരന്നു സുഖത്തിനായ് വരേണം” എന്ന് ശ്രീനാരായണ ഗുരുദേവന് പാടിയതുകൊണ്ട് ഉദ്ദേശിച്ചത് ഈ പരാനുഭൂതിയെത്തന്നെയാണ്. അന്യന്റെ ദുഃഖത്തില്‍ ഹൃദയം ലയിച്ച് ഒറ്റ ഹൃദയമായി മാറുന്ന അവസ്ഥയുണ്ടായാല്‍ അവര്‍ക്ക് ഭക്തിയുടെ ലയനം എളുപ്പമാകും. അവര്‍ക്ക് ആ പരമപ്രേമത്തിന് പാത്രമാകാനാകും. രന്തിദേവന്റേയും രാജാ ശിബിയുടേയും ശ്രീബുദ്ധന്റേയും ജൈനന്റേയും എല്ലാം ചരിത്രം നമ്മെ നയിക്കുന്നത് ഈ ബോധത്തിലേക്കാണ്. ആ തലത്തിലാകുമ്പോഴാണ് ജ്ഞാനം ഭക്തിയായി മാറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: