കോഴിക്കോട്: നടക്കാവ് കാട്ടുവയല്‍ ഡോ. അംബേദ്കര്‍ കോളനിയില്‍ ഒരു കുടുംബത്തിന്റെ ശുചിമുറിയും കുടിവെള്ള പൈപ്പും പൊളിച്ചുമാറ്റി പൂനര്‍ നിര്‍മ്മിക്കാത്ത നടപടിക്കെതിരെ സമരം ആരംഭിക്കുമെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ സംസ്ഥാന ചെയര്‍പേഴ്സണ്‍ സി.കെ. ജാനു അറിയിച്ചു. പൊളിച്ച് ആറുമാസമായിട്ടും ശുചിമുറി വീണ്ടും നിര്‍മ്മിച്ചു നല്കാന് അധികൃതര്‍ക്കായില്ല. അടിസ്ഥാന സൗകര്യം ഒരുക്കിക്കൊടുക്കാന്‍ പോലും കഴിയാത്ത ഭരണാധികാരികള്‍ക്കെതിരെ സമരവുമായി മുന്നോട്ടുപോകേണ്ട അവസ്ഥയാണെന്നും അവര്‍ പറഞ്ഞു.
ഇന്നലെ കോളനി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ശക്തമായ സമരം വേണ്ടിവന്നാല്‍ ആ രീതിയില്‍ മുന്നോട്ടുപോകും. നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരം ജെആര്‍എസ് ഏറ്റെടുക്കും. അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടേ പറ്റൂ. അവര്‍ക്കും മനുഷ്യരെപ്പോലെ ജീവിക്കണം. നഗരമധ്യത്തില്‍ കോര്പ്പറേഷന് പരിധിയില്‍ ഇത്രയും ദുരിതമനുഭവിച്ച് ജനങ്ങള്‍ ജീവിക്കുന്ന സാഹചര്യത്തിന് മാറ്റം വരണം. അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കാട്ടുവയല്‍ കോളനിയിലെ രവിയുടെ വീട്ടിലെ ശുചിമുറിയും കുടിവെള്ള പൈപ്പുമാണ് ഡ്രെയിനേജ് നിര്‍മ്മാണത്തിനായി കോര്പ്പറേഷന് പൊളിച്ചുനീക്കിയത്. ഡ്രെയിനേജ് നിര്‍മ്മാണം പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടിട്ടും ഇത് പുനര്‍നിര്‍മ്മിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല.
ജെആര്‍എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍, കേരള സാംബവര്‍ സൊസൈറ്റി സംസ്ഥാന സെക്രട്ടറി സതീഷ് പാറന്നൂര്‍, ജെആര്‍എസ് ജില്ലാ പ്രസിഡന്റ് പി.എം. നാരായണന്, പി.ബി. ശ്രീധരന്, സി. ബാബു, ദാസന് കൊടിയത്തൂര്‍, എം.എം. രാഘവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: