ഹരിപ്പാട്: ദമ്പതികളും, മകളും സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിന്നില്‍ പോലീസ് ജീപ്പിടിച്ച് ഭാര്യക്ക് ഗുരുതര പരിക്ക്.
കണ്ണമംഗലം മൂര്‍ത്തി അയ്യത്ത് ശ്രീധരന് (46), ഭാര്യ ബിന്ദു (45), മകള്‍ ആതിര (16) എന്നിവര്‍ സഞ്ചരിച്ച ബൈക്കിലാണ് ജീപ്പിടിച്ചത്. റോഡില്‍ തലയടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അതേസമയം ഇടിച്ചിട്ട ശേഷം ജീപ്പ് നിര്‍ത്താതെ പോയതും, ആദ്യ ഘട്ടത്തില്‍ കുറ്റം നിഷേധിച്ചതും പ്രതിഷേധത്തിനിടയാക്കി.
വെള്ളിയാഴ്ച രാത്രി 7.30 ന് ഹരിപ്പാട് വീയപുരം റോഡില്‍ പ്രതിമുഖം ജംഗ്ഷന് സമീപം വെച്ചായിരുന്നു സംഭവം. ബിന്ദുവിന്റെ പായിപ്പാട്ടെ വീട്ടിലെ ചടങ്ങില്‍ പങ്കെടുത്ത ശേഷം കണ്ണമംഗലത്തെ വീട്ടിലേക്ക് തിരികെ പോകുന്നതിനിടെയാണ് ബൈക്കിന് പിന്നില്‍ വീയപുരം സ്റ്റേഷനിലെ പോലീസ് ജീപ്പ് ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ പിന്‍സീറ്റിലിരുന്ന ബിന്ദുറോഡില് തെറിച്ച് വീണു. ശ്രീധരനും, മകള്‍ ആതിരയും പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
ഇന്നലെ രാവിലെയാണ് ഹരിപ്പാട് നിന്നും പോലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. സിഐ ഇടപെട്ടതിനെ തുടര്‍ന്നാണ് പോലീസ് മൊഴി രേഖപ്പെടുത്താന്‍ തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: