ന്യൂദല്‍ഹി: ഹരിയാനയിലെ പഞ്ച്കുലയില്‍ അടക്കം കലാപം നടത്തിയ ദേരാ സച്ചാ സൗദയ്ക്കെതിരെ കര്‍ശന നടപടിക്ക് പഞ്ചാബ്- ഹരിയാന ഹൈക്കോടതി നിര്‍ദ്ദേശം നല്കി. അക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഹരിയാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കോടതി വിമര്‍ശിച്ചു. ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.എസ്. സാരോണിന്റെ നേതൃത്വത്തിലുള്ള സമ്പൂര്‍ണ്ണ ബെഞ്ചാണ് നിര്‍ദ്ദേശം നല്‍കിയത്.
ക്രമസമാധാന പ്രശ്നം സംസ്ഥാന സര്‍ക്കാരുകളാണ് ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടതെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ കോടതി ചോദ്യം ചെയ്തു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെയും കോടതി വിമര്‍ശിച്ചു. ദേരാ സച്ച സൗദയ്ക്ക് മുന്നില്‍ സര്‍ക്കാര്‍ രാഷ്ട്രീയമായി കീഴടങ്ങി. നഗരത്തിന് പുറത്തുനിന്ന് വന്ന സിങ്ങിന്റെ അനുയായികളെ നഗരത്തില്‍ കൂട്ടംകൂടാന്‍ അനുവദിച്ചു. ഇതാണ് വിധിക്ക് ശേഷം സംഘര്‍ഷം പൊട്ടിപ്പുറപ്പെടാന്‍ കാരണമായതെന്നും കോടതി ചൂണ്ടിക്കാട്ടി.
ദേരാ സച്ചാ സൗദയുടെ ആസ്തികളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ എല്ലാ ജില്ലാ അധികൃതര്‍ക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കലാപത്തില്‍ വരുത്തിയ നാശനഷ്ടങ്ങള്‍ ദേരാ സച്ചാ സൗദയില്‍ നിന്ന് ഈടാക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഗുര്‍മീത് രാം റഹീം സിങ്ങിനെ കോടതിയില്‍ ഹാജരാക്കാതെ വീഡിയോ കോണ്‍ഫറന്‍സിലൂടെ വിധി പ്രസ്താവം നടത്തിയിരുന്നെങ്കില്‍ അക്രമങ്ങള്‍ ഒഴിവാക്കാനാവുമായിരുന്നെന്ന നിലപാടാണ് പോലീസിനുള്ളത്. നാളെ വിധി പ്രസ്താവിക്കുന്നത് വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: