പത്തനംതിട്ട: പട്ടികജാതി- വര്‍ഗ്ഗ ജനവിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ അവകാശപത്രിക പട്ടിക ജനതാ മെമ്മോറിയല്‍, കേരളസര്‍ക്കാര്‍ മുമ്പാകെ 30ന് സമര്‍പ്പിക്കുമെന്ന് പട്ടികജാതി-വര്‍ഗ്ഗ സംയുക്തസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഭൂമി, തൊഴില്‍, ഭക്ഷണം, പാര്‍പ്പിടം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പട്ടികവിഭാഗ സമുദായ സംഘടനകളുടെ കോ- ഓര്‍ഡിനേഷന്‍ ആയ പട്ടികജാതി-വര്‍ഗ്ഗ സംയുക്തസമിതി തയ്യാറാക്കിയതാണ് അവകാശപത്രിക.
കേരളസര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന പതിമൂന്നാം പദ്ധതിയിലേക്ക് പരിഗണിക്കുകയും നടപ്പാക്കുകയും ചെയ്യേണ്ട സ്ഥിതിവിവര രേഖയാണ് പട്ടിക ജനതാ മെമ്മോറിയല്‍. പട്ടികവിഭാഗ സമുദായങ്ങള്‍ക്ക് എല്ലാ മേഖലകളിലും തുല്യനീതിയും അവസരസമത്വവും ഉറപ്പാക്കുകയാണ് മെമ്മോറിയലിന്റെ അടിസ്ഥാനം.
തോട്ടം മേഖലയില്‍ കണ്ടെത്തിയിരിക്കുന്ന അഞ്ച് ലക്ഷത്തിലധികം ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്കും പട്ടികവിഭാഗങ്ങള്‍ക്കും കൃഷിഭൂമിയായി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എയ്ഡഡ് വിദ്യാഭ്യാസമേഖലയില്‍ സംവരണം നടപ്പാക്കാന്‍ നിയമനിര്‍മ്മാണം നടത്തുക, കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന പട്ടികവിഭാഗ പീഡനങ്ങള്‍ക്ക് അറുതിവരുത്തുക എന്നീ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു.
പത്രസമ്മേളനത്തില്‍ പട്ടികജാതി- വര്‍ഗ്ഗ സംയുക്തസമിതി ജനറല്‍ സെക്രട്ടറി ഐ. ബാബു കുന്നത്തൂര്‍, എകെപിഎസ് സംസ്ഥാന പ്രസിഡന്റ് കെ. ജി. ഗോപിനാഥ്, ജനറല്‍ സെക്രട്ടറി സുനില്‍ വലഞ്ചൂഴി, ബിവിഎസ് ജനറല്‍ സെക്രട്ടറി ആര്. വിക്രമന്, കെഎസ്എസ് ജില്ലാപ്രസിഡന്റ് ഡി. വാസു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: