മലപ്പുറം: ആര്‍എസ്എസ് തിരൂര്‍ തൃപ്രങ്ങോട് മണ്ഡല് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വിപിനെ കൊലപ്പെടുത്തിയ പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന. രണ്ട് ദിവസത്തിനുള്ളില്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്കുന്ന വിവരം.
നൂറോളം പേരെ പോലീസ് ചോദ്യം ചെയ്തു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുന്നത് തുടരുന്നു. കസ്റ്റഡിയിലുള്ളവരുടെ പേരോ മറ്റു വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.
വ്യാഴാഴ്ച രാവിലെ ഏഴരയോടെ മലപ്പുറം ജില്ലയിലെ തിരൂരിനടുത്തു ബിപി അങ്ങാടി പുളിഞ്ചോട് വച്ചായിരുന്നു വിപിനെ മൂന്നുപേര്‍ ചേര്‍ന്ന് വെട്ടി കൊലപ്പെടുത്തിയത്. പ്രാണരക്ഷാര്‍ത്ഥം റോഡിലൂടെ ഓടിയ വിപിനെ 50 മീറ്ററോളം പിന്തുടര്ന്ന് വെട്ടുകയായിരുന്നു.
സംഭവ സമയത്ത് റോഡില്‍ തിരക്കുണ്ടായിരുന്നു. ബസിലും മറ്റ് വാഹനങ്ങളിലും അതുവഴി സഞ്ചരിച്ച നിരവധി പേര് സംഭവത്തിനു സാക്ഷികളായി. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. സംഭവ സ്ഥലത്തു തന്നെ വിപിന്‍ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: