തിരുവനന്തപുരം: ബാലാവകാശ കമ്മീഷന് നിയമനത്തില്‍ മന്ത്രി കെ.കെ. ശൈലജയ്ക്കെതിരെ സിപിഐ. ഒഴിവുകളില്‍ സിപിഐ നോമിനികളെ പരിഗണിച്ചില്ലെന്ന് പാര്‍ട്ടിയുടെ ആക്ഷേപം. ശൈലജയുടെ നിലപാട് പ്രതിഷേധാര്‍ഹമെന്നു വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സിപിഐ സംസ്ഥാന കമ്മിറ്റി കത്തു നല്കി.
കമ്മീഷനിലെ ഒഴിവുകളിലേക്ക് തങ്ങളുടെ പ്രതിനിധികളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് സിപിഐ കത്ത് നല്‍കിയിരുന്നു. എന്നാല്‍, അവരെ പരിഗണിക്കുകയോ സിപിഐയുടെ ആളുകളെ അഭിമുഖത്തിന് ക്ഷണിക്കുകയോ ചെയ്തില്ലെന്നാണ് കോടിയേരിക്ക് നല്കിയ പരാതിയില്‍ സൂചിപ്പിക്കുന്നത്. മന്ത്രി സ്വീകരിച്ച നിലപാട് പ്രതിഷേധാര്‍ഹമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കോടതി നിര്‍ദേശത്തെത്തുടര്‍ന്നു നിയമനം റദ്ദാക്കിയപ്പോള്‍ ഒഴിവു വന്ന രണ്ടു സ്ഥാനങ്ങളിലേക്ക് അപേക്ഷ ക്ഷണിക്കുമ്പോള്‍ സിപിഐയുടെ പാനലിലുള്ളവരെക്കൂടി പരിഗണിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. ഇനിയും തങ്ങളെ പരിഗണിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും സിപിഐ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: