കൊച്ചി: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു കേസില്‍ ഹൈക്കോടതി സമന്‍സ് കൈപ്പറ്റാത്ത 73 പേര്‍ക്കെതിരേ തുടര്‍നടപടി ഇഴയുന്നു. ഇവര്‍ സ്ഥലത്തുണ്ടോ, ഏതെങ്കിലും തീവ്രവാദി സംഘടനയില്‍ ചേര്‍ന്നോ തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം വേണമെന്ന ആവശ്യത്തിലും നടപടി ആയിട്ടില്ല.
കള്ളവോട്ടിലൂടെയാണ് തോല്പ്പിക്കപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി പരിശോധന നടത്തുകയാണ്. മൂന്നു തവണ ഹൈക്കോടതി സമന്‍സ് അയച്ചിട്ടും സമന്‍സ് കൈപ്പറ്റുക പോലും ചെയ്യാത്ത 73 പേരുണ്ട്.
279 പേരുടെ വ്യാജ വോട്ട് രേഖപ്പെടുത്തിയെന്നായിരുന്നു കെ. സുരേന്ദ്രന് ആരോപിച്ചത്. ഈ വോട്ടുകള്‍ പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം നടപടിയെടുത്തു. സമന്‍സയച്ച 259 പേരില്‍ 174 പേര് ഹാജരായി. മരിച്ചു പോയ ഒരാളുടെ പേരിലും വോട്ടു രേഖപ്പെടുത്തിയിരുന്നു. ഹാജരായ 174 പേരില്‍ 53 പേര്, തെരഞ്ഞെടുപ്പ് രേഖകളില്‍ കാണുന്നത് അവരുടെ ഒപ്പല്ലെന്ന് കോടതിയെ അറിയിച്ചു. 33 പേര്, അവര്‍ക്ക് വോട്ട് മഞ്ചേശ്വരം മണ്ഡലത്തിലല്ലെന്ന് വിശദീകരിച്ചു. ആ വോട്ടുകളും തര്‍ക്കത്തിലാണ്. മൂന്നു പേര് വോട്ടു ചെയ്തിട്ടില്ലെന്ന് അറിയിച്ചു. 89 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എതിര് സ്ഥാനാര്‍ത്ഥി വിജയിച്ചത്. 90 വോട്ടുകള്‍ തര്‍ക്ക വോട്ടുകളായി കണ്ടെത്തി.
കോടതി മൂന്നു വട്ടം സമന്‍സയച്ചെങ്കിലും 73 പേര് കൈപ്പറ്റിയിട്ടില്ല. ഇവര്‍ സ്ഥലത്തില്ലെന്നും ഇവരെക്കുറിച്ച് അറിയില്ലെന്നുമാണ് സമന്‍സ് നല്കിയ പോലീസിന്റെ റിപ്പോര്‍ട്ട്.
ഈ സാഹചര്യത്തില്‍, ഇവരെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കാസര്‍കോട് മംഗലപ്പാടി സ്വദേശി വിജയ് കുമാര്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന് പരാതി നല്കി. അരമാസം കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. മൂന്നു വട്ടം സമന്‍സ് അയച്ചിട്ടും കൈപ്പറ്റാത്ത ഇവര്‍ അവിടത്തുകാരല്ല, ആണെങ്കില്‍ സമന്‍സ് കൈപ്പറ്റാത്തതിന് നടപടിയെടുക്കണമെന്ന് പരാതിക്കാരന് ആവശ്യപ്പെടുന്നു. ഇവര്‍ ഏതെങ്കിലും തീവ്രവാദ സംഘടനയില്‍ ചേരാന്‍ നാടുവിട്ടതാകുമോ, ഇവര്‍ക്കു വേണ്ടി മറ്റാരെങ്കിലും വോട്ടു ചെയ്തിട്ടുണ്ടാവുമോ, തെരഞ്ഞെടുപ്പ് അട്ടിമറിക്ക് ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടാവുമോ, പണം മുടക്കിയിട്ടുണ്ടാവുമോ തുടങ്ങിയ ആശങ്കകളും പരാതിയിലുണ്ട്. കേന്ദ്ര ആഭ്യന്തര വകുപ്പിനും ദേശീയ അന്വേഷണ ഏജന്‍സിക്കും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: