പത്തനംതിട്ട: ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കാന്‍ ആവശ്യമായ വനഭൂമി പെരിയാര്‍ ടൈഗര്‍ റിസര്വ്വില്നിന്നു ലഭ്യമാക്കണമെന്നും പ്രയാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ശബരിമല ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ശബരി റയില്‍വേ, പമ്പ-മധുര നാഷണല്‍ ഹൈവേ, നിലയ്ക്കലില്‍ സ്കാനിങ് എന്‍ട്രന്‍സ് ഗേറ്റ്, ശബരിമല റോപ്വേ തുടങ്ങിയവ യാഥാര്‍ത്ഥ്യമാക്കാനും സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. സന്നിധാനത്ത് ശുദ്ധജല ലഭ്യതയ്ക്ക് കുന്നാര്‍ഡാം ഉയരം കൂട്ടി പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് കേന്ദ്രാനുമതി വേണം. അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരികെ ലഭിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച ദേവസ്വം ലാന്‍ഡ് ട്രൈബൂണല്‍ രൂപീകരിക്കണം.
ശബരിമല പൂങ്കാവനത്തിലെ പതിനെട്ട് മലകളിലെ ഊരുകളിലെ ആദിവാസി ഗോത്ര അംഗങ്ങള്‍ക്ക് സെപ്തംബര്‍ ഒന്നിന് പമ്പയില്‍ ഓണ ഉത്സവം നടത്തും. ഗോത്രകലാപരിപാടി, ഓണസദ്യ, ഓണപ്പുടവ, അരി വിതരണം എന്നിവയുമുണ്ടാകും. സന്നിധാനത്ത് തിരുവോണദിവസം അയ്യപ്പഭക്തര്‍ക്ക് തിരുവോണസദ്യ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മഹാബലിയുടെ പരിഹാസ്യമായ രൂപം വ്യാപാര-പരസ്യ ബ്രാന്‍ഡായി മാറ്റുന്ന പ്രവണത നിരുത്സാഹപ്പെടുത്തണം, തടയണം. ഓണാഘോഷങ്ങളിലും വിപണന മേളകളിലും മഹാബലിയുടെ പരിഹാസ്യമായ രൂപം ഉപയോഗിച്ചുള്ള പരസ്യങ്ങളും പ്രദര്‍ശനങ്ങളും ഉപേക്ഷിച്ച് പുരാണത്തെയും വിശ്വാസത്തെയും പരിരക്ഷിക്കണമെന്നും പ്രയാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: