തൃശൂര്‍: ഓണക്കാലമായതോടെ നഗരത്തില്‍ എല്ലായിടത്തും പൂവിപണി സജീവം. തൂക്കത്തിന് അനുസരിച്ചും കിറ്റുകണക്കിനുമാണ് പൂക്കളുടെ കച്ചവടം പൊടിപൊടിക്കുന്നത്.
അത്തപ്പുക്കളം ഒരുക്കുന്നതിന് ആവശ്യമായ പൂക്കള്‍ എത്തുന്നത് തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ്. ചെണ്ടുമല്ലി, ജമന്തി, വാടാമല്ലി, റോസ്, താമര, ആസ്ട്ര, പട്ട്പൂവ്, അരളി തുടങ്ങിയ പൂക്കളാണ് വില്‍പ്പനയ്ക്കായി എത്തിയിരിക്കുന്നത്. ഇക്കുറി പൂവിപണിയിലെ താരങ്ങള്‍ താമരയും റോസും അരളിയും ജമന്തിയുമാണ്.
മറ്റു പൂക്കളില്‍ നിന്ന് ഇരട്ടിയിലധികം വിലയാണ് ഈ പൂക്കള്‍ക്കുള്ളത്. ഇന്നലെ ഒരു താമരപൂവിന് 15 രൂപയായിരുന്നു വില. റോസിന് 400, ജമന്തിക്ക് 300, അരളിക്ക് 300 രൂപയുമാണ് കിലോഗ്രാമിന് വില.
വിപണിയില്‍ മഞ്ഞ, ചുമപ്പ് നിറങ്ങളില്‍ ചെണ്ടുമല്ലിയും വെള്ള, മഞ്ഞ നിറങ്ങളില്‍ ജമന്തിയും ആസ്ട്ര വയലറ്റ് നിറത്തിലും ലഭിക്കുന്നുണ്ട്. ഒരേയിനം പൂവാണെങ്കിലും അവയുടെ നിറത്തിന് അനുസരിച്ചാണ് വില.
തമിഴ്നാട,് കര്‍ണ്ണാടക മാര്‍ക്കറ്റുകളിലെ പൂവിന്റെ വിലയ്ക്ക് അനുസരിച്ച് പൂവിപണിയിലെ വിലയില്‍ വ്യത്യസം ഉണ്ടാകുന്നുണ്ട്. തൃശൂരില്‍ നിന്നും എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലേക്ക് പൂവ് കയറ്റി അയക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 4500 കിലോഗ്രാം പൂവാണ് പാറമേക്കാവ് ക്ഷേത്രത്തിന് മുന്‍ഭാഗത്തെ മാര്‍ക്കറ്റുകളില്‍ മാത്രം വില്‍പ്പന നടന്നത്.
ഗണേശോത്സവത്തിന്റെ ഭാഗമായി പൂവിന് ആവശ്യക്കാര്‍ ഇരട്ടിയായത് വിലക്കയറ്റത്തിന് ഇടയാക്കി. വരും ദിവസങ്ങളില്‍ പൂവിന് വിലകുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: