ഗാന്ധിനഗര്‍: മെഡിക്കല്‍ കോളേജ് റോഡില്‍ ചെമ്മനംപടിക്ക് സമീപം പ്രവാസിയായ അഭിഭാഷകന് വീട് നിര്‍മ്മാണത്തിനെന്ന പേരില്‍ പാടം മണ്ണിട്ട് നികത്തുന്നതായി പരാതി. ഒരു പതിറ്റാണ്ടിന് മുമ്പ് വീട് വയ്ക്കുന്നതിനുവേണ്ടി ആര്‍ഡിഒ നല്കിയ അനുമതിയുടെ പിന്‍ബലത്തിലാണ് ഇപ്പോള്‍ പാടം നികത്തുന്നതെന്ന് ജില്ലാ കളക്ടര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു.
സ്വന്തമായി വീട് നിര്‍മ്മിക്കുന്നതിന് പാടം നികത്താന്‍ അനുമതിതേടി ഇദ്ദേഹം ആര്‍ഡിഒക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതനുസരിച്ച് 2003 മാര്‍ച്ച് 14ന് ആര്‍ഡിഒ നല്കിയ ഉത്തരവനുസരിച്ച് വീട് വയ്ക്കുന്നതിനായി അഞ്ച് സെന്റ് പാടം നികത്തുന്നതിന് അനുമതി നല്കി. എന്നാല്‍ അഞ്ച് സെന്റ് മതിയാകില്ലെന്നും 10 സെന്റ് നിലംകൂടി നികത്തുവാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണറെ സമീപിച്ചു.
അതനുസരിച്ച് 2004 ഫെബ്രുവരി 25ന് ഈ ആവശ്യം അംഗീകരിച്ചുനല്‍കി. എന്നാല്‍ അനുമതിയനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തുവാന്‍ നിലമുടമ തയ്യാറായില്ല. ഇതിന് ശേഷം നിലംനികത്തലിന് നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള നിയമങ്ങളും ഉത്തരവുകളും പലതവണ വന്നു.
2008ല്‍ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്നപ്പോള്‍ സ്വാഭാവികമായും നെല്‍വയല്‍ നികത്തുവാന്‍ മുന്‍പ് നല്‍കിയിരുന്ന എല്ലാ അനുമതികളും സ്വയം റദ്ദാകും. ഇങ്ങനെയിരിക്കെ 2014 ആഗസ്റ്റ് 17ന് 15 സെന്റ് സ്ഥലത്ത് വീട് നിര്‍മ്മിക്കുവാന്‍ പ്രധാന റോഡില്‍ നിന്ന് 5.5 മീറ്റര്‍ നീളത്തിലും 3.5 മീറ്റര്‍ വീതിയിലും വഴി നിര്‍മ്മിക്കുവാന്‍ കോട്ടയം തഹസീല്‍ദാര്‍ അനുമതി നല്‍കുകയും ചെയ്തു.
ഇതനുസരിച്ച് പാടം നികത്താനുള്ള ഉടമയുടെ ഈ നീക്കത്തിനെതിരെ പൊതുപ്രവര്‍ത്തകനും എസ്എച്ച് മൗണ്ട് സ്വദേശിയുമായ മഹേഷ് വിജയനാണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍വന്ന ശേഷവും പഴയ ഉത്തരവനുസരിച്ച് പാടം നികത്താനുള്ള നീക്കം ദുരൂഹത ഉയര്‍ത്തുന്നുണ്ട്.
ഗാന്ധിനഗര്‍ ജംഗ്ങഷന്-മെഡിക്കല്‍ കോളേജ് റോഡില്‍ നിന്ന് 15 അടിയോളം താഴ്ചയിലാണ് ഈ പാടം സ്ഥിതിചെയ്യുന്നത്. അടുത്തകാലം വരെ ഇവിടെ കൃഷി ചെയ്തിരുന്നതായും പറയുന്നു. ഇവിടെ കൃഷിയിറക്കുവാനുള്ള നീക്കവുമായി പാടശേഖര സമിതി തയാറെടുക്കുന്നതിന് ഇടയിലാണ് 2003ലെ ഉത്തരവിന്റെ മറവില്‍ മണ്ണിട്ട് നികത്താനുള്ള ശ്രമം തുടങ്ങിയത്. ഇതിനെതിരെ രാഷ്ട്രീയ, സാമൂഹ്യ സംഘടനകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: