തൃശൂര്‍: സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ രണ്ട് ബാറുകളും 31 ബീയര്‍ ആന്റ് വൈന്‍ ഷോപ്പുകളും തുറക്കാന്‍ എക്സൈസ് വകുപ്പ് അനുമതി നല്കി.
നഗരപരിധിക്കുള്ളില്‍ പാതകളുടെ പദവി മാറ്റാതെ തന്നെ മദ്യശാലകള്‍ പ്രവര്‍ത്തിക്കാമെന്ന ഉത്തരവാണ് ഇതിന്നാധാരം.
ലൈസന്‍സ് ലഭിച്ചതോടെ ഇന്നലെ രാത്രി തന്നെ പല മദ്യശാലകളും തുറന്നു. ഇവയ്ക്ക് പുറമെ ഒരു ക്ലബ്ബിനും അനുമതിയായി. 12 കള്ളു ഷാപ്പുകള്‍ക്കും ഇതോടൊപ്പം തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ബാങ്ക് അവധി കഴിഞ്ഞാല്‍ നാലു ബാറുകള്‍ക്ക് കൂടി പ്രവര്‍ത്താനാനുമതി നല്‍കിയേക്കും. സര്‍ക്കാരില്‍ കെട്ടിവെയ്ക്കാന്‍ വേണ്ട തുക ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ ഇല്ലാത്തതാണ് വൈകാന്‍ ഇടയാക്കിയത്.
എക്സൈസ് വകുപ്പില്‍ അനുമതിക്കായി നല്‍കേണ്ട ആയിരം രൂപ ട്രഷറിയില്‍ അടക്കേണ്ടതാണെങ്കിലും ഇന്നലെ അവധിയായതിലാല് ഉദ്യോഗസ്ഥരോട് നേരിട്ട് വാങ്ങി അനുമതി നല്കുവാന് മന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ജില്ലയിലെ അനുമതി നല്‍കേണ്ട മദ്യശാലകള്‍ പരിശോധിച്ച് ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അനുമതി നല്‍കിയത്. ഇതോടെ കെ.എസ്.ബി.സിയില്‍ നിന്ന് മദ്യം എത്തിച്ചു. ജില്ലയിലെ എല്ലാ നഗരസഭപരിധിയിലും തൃശൂര്‍ കോര്പറേഷന് പരിധിയിലും മദ്യശാലകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: